കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി . ക്ഷേത്രത്തിനായി 3കോടി സംഭാവന നൽകിയ അനന്ത് അംബാനി രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്രനവീകരണത്തിനായി 12കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇതിൽ ചരിത്ര പ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. ഏപ്രിൽ 2 ന് രാത്രി ഏകദേശം 8 മണിയോടെ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നും കുടം, പട്ട് ,താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധനമസ്കാരം നിർവഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി 3കോടി രൂപയുടെ ചെക്കും കൈമാറി.
12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെയത്ര തന്നെ പുരാതനമെന്നു കരുതപ്പെടുന്ന ശില്പശൈലിയും പൗരാണിക പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിൽക്കുകായാണ് ഈ ഗോപുരം.
“ഇന്ത്യയുടെ ആത്മീയ പാരമ്പര്യം വെറും ആരാധനാലയങ്ങൾ മാത്രമല്ല വിശ്വാസവും സമൂഹ്യബോധവും കരുണയും പ്രകൃതിയോടുള്ള ആഴത്തിലുള്ള ബന്ധവും വളർത്തുന്ന സ്ഥാപനങ്ങളാണ് അവ. ഈ വിശുദ്ധ പൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ് “അനന്ത് അംബാനി പറഞ്ഞു.
















