വൈക്കം: എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പോലീസ് ആത്മഹത്യ കുറിപ്പ് ഒളിപ്പിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ആരോപിച്ചു. ആത്മഹത്യ കുറിപ്പ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതു സർക്കാരിന്റെ കർഷക ദ്രോഹ നടപടികളുടെ ഇരയാണ് ചെല്ലപ്പനെന്നും അദ്ദേഹം ആരോപിച്ചു.
താൻ സ്‌നേഹിക്കുന്ന ജനങ്ങൾക്കും കൃഷിക്കും വേണ്ടി ജീവിതം മാറ്റിവെച്ച പിതാവ് ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്ന് ചെല്ലപ്പന്റെ മകൻ ദീപുവും പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തന്നെ ചിലർ ചതിക്കുന്നുണ്ടെന്ന് പിതാവ് പറഞ്ഞിരുന്നതായും ദീപു പറയുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വരെ ഫ്രീസ് ചെയ്യിപ്പിച്ചു. പിതാവിന്റെ ശരീരത്തിൽനിന്ന് സീൽചെയ്ത ഒരു പേപ്പർ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആത്മഹത്യാക്കുറിപ്പാണെന്ന് സംശയിക്കുന്നതായും ദീപു പറഞ്ഞു.
കാലിനും കൈക്കും സ്വാധീനക്കുറവുള്ള ഒരാൾ എങ്ങനെ ഇത്തരമൊരു കൃത്യം ചെയ്യുമെന്നും ദീപു ചോദിക്കുന്നു. അച്ഛന്റെ മരണത്തിന് പിന്നിൽ ചിലരുടെ ചതിയും സമ്മർദങ്ങളുമുണ്ടെന്നും മകൻ പറയുന്നു. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 15 വർഷക്കാലം ആക്ഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പരിസ്ഥിതി പ്രശ്‌നങ്ങളിലും കാർഷിക വിഷയങ്ങളിലും വൈക്കത്തും തലയോലപ്പറമ്പിലും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും ദീപു പറയുന്നു.
ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
















