എരുമേലി: നിര്‍ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റും റൂട്ടും സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തുവിടാത്തതിനാൽ പ്രദേശവാസികളില്‍ ആശങ്ക വ്യാപകമാകുന്നു. സ്ഥലമേറ്റെടുക്കലിന് വിധേയമായ സര്‍വെ നമ്പറുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, സബ് ഡിവിഷന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തത് വ്യക്തതക്കുറവിന് ഇടയാക്കുന്നു. ഇതിനാല്‍ എത്ര വീടുകളും സ്ഥലങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
നിലവില്‍ പ്രചരിക്കുന്നത് പഴയ അലൈന്‍മെന്റുകളും മാപ്പുകളുമാണ്. ഇതിനിടെ, പാതയുടെ അന്തിമ അലൈന്‍മെന്റ് സര്‍ക്കാരിന് കൈമാറുമെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ ഇതുവരെ അംഗീകൃതമായ വിശദമായ അലൈന്‍മെന്റ് മാപ്പ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മാപ്പുകള്‍ ഔദ്യോഗികമല്ലെന്നാണ് വിവരം. അതിനാല്‍, ശബരി റെയില്‍പാതയുടെ അന്തിമ മാപ്പ് അടിയന്തിരമായി പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
അന്തിമ റൂട്ട് മാപ്പും അലൈന്‍മെന്റും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചാല്‍ മാത്രമേ പാത കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാകൂ. ഈ അനിശ്ചിതത്വം കാരണം നിരവധി ആളുകള്‍ വില്ലേജ് ഓഫീസുകളില്‍ എത്തി പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ അടിസ്ഥാനമാക്കി സ്വന്തം ഭൂമി ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഒരു സര്‍വെ നമ്പറിനകത്ത് തന്നെ അഞ്ച് മുതല്‍ പത്ത് ഏക്കര്‍ വരെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍, സബ് ഡിവിഷന്‍ നമ്പറുകള്‍ ലഭ്യമാകുന്നത് നിര്‍ണായകമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കാഞ്ഞിരപ്പള്ളി മേഖലയില്‍ എലിക്കുളം, കപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളി വഴിയുള്ള റൂട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എരുമേലി എം.ഇ.എസ് കോളേജിനടുത്തായി സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സാധ്യതയും ഈ പ്ലാനില്‍ ഉണ്ട്. മുന്‍പ് ഇടക്കുന്നം വഴി കൂവപ്പള്ളിയിലേക്ക് പദ്ധതിയിട്ടിരുന്ന റൂട്ടില്‍ ഒരു വീട് മാത്രമേ ബാധിക്കുകയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ, കൊല്ലപ്പള്ളി മുതല്‍ എരുമേലി വരെയുള്ള ഭാഗത്ത് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ലിഡാര്‍ സര്‍വെയില്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലായിരുന്നു അലൈന്‍മെന്റ് രൂപപ്പെടുത്തിയിരുന്നതെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, അടുത്തിടെ പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ കുളപ്പുറം, കൂവപ്പള്ളി പ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ സര്‍വെ വിവരങ്ങള്‍ പ്രകാരം കുളപ്പുറം കവലയില്‍ നിന്നുള്ള പ്രധാന റോഡായ ആനത്താനം റോഡ് മുറിച്ചുകടന്ന് റെയില്‍പാത കടന്നുപോകുന്നതായി സൂചന ലഭിക്കുന്നു. മുന്‍പ് ആനത്താനം റോഡിന് സമാന്തരമായി റബര്‍ തോട്ടങ്ങളിലൂടെ ജനവാസ മേഖലകള്‍ ഒഴിവാക്കി പദ്ധതിയിട്ടിരുന്ന അലൈന്‍മെന്റിനോട് താരതമ്യം ചെയ്യുമ്പോള്‍, പുതിയ നിര്‍ദേശങ്ങള്‍ വലിയ മാറ്റം സൂചിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആനത്താനം റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വെ നമ്പറുകള്‍ ഉള്‍പ്പെടുന്നത്, നിരവധി വീടുകള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്ക ശക്തമാക്കുന്നു. ഗ്രാമത്തിലെ പ്രധാന ഗതാഗത മാര്‍ഗമായ ആനത്താനം റോഡ് മുറിച്ച് റെയില്‍പാത കടന്നുപോയാല്‍, പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും, മറുവശത്തുള്ള ജനങ്ങള്‍ ഗതാഗതപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
















