ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് അധികാരത്തില്‍ വരികയെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുമുന്നണികളെയും പരാജയ ഭീതി ഒരുപോലെ പിടികൂടിയിരിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ മുന്നേറ്റമാണ് ഇതിന് കാരണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളിലും മുന്നേറ്റം പ്രകടമാണ്. ‘മാറാത്തത് ഇനി മാറും’ എന്ന എന്‍ഡിഎ മുദ്രാവാക്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തിരിക്കുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്‌മയും ആവര്‍ത്തന വിരസതയും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ദേശീയ രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ അവതാര പുരുഷനായ നരേന്ദ്ര മോദി രണ്ടുതവണയാണ് കേരളത്തില്‍ പ്രചാരണത്തിനെത്തിയത്. പാലക്കാടും തൃശൂരും തിരുവല്ലയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയെ കാണാനും കേള്‍ക്കാനും ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ വലിയൊരു മാറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഈ ജനമുന്നേറ്റത്തെ തമസ്‌കരിക്കാനും പ്രതിരോധിക്കാനും സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും നായകനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിലെ ജനങ്ങള്‍ കാണുന്നത്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് അരങ്ങേറിയ പൊതുവായ വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആയതിനു പുറമെ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുകയുണ്ടായി. കേരളം ആറ് പതിറ്റാണ്ടിലേറെ കാലം മാറി മാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെക്കാള്‍ ജനങ്ങളോട് ആത്മാര്‍ത്ഥത കാണിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ സ്വന്തം പദ്ധതികളായി അവകാശപ്പെട്ട പലതും മോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും ജനപിന്തുണ വര്‍ദ്ധിക്കുമെന്ന് ഭയന്ന് കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കുകയോ പേരുമാറ്റി നടപ്പാക്കുകയോ ചെയ്തു.
വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് എല്‍ഡിഎഫും യുഡി എഫും. പ്രകടനപത്രികയുടെ കനം വര്‍ധിപ്പിക്കാന്‍ കുത്തിത്തിരുകിയിട്ടുള്ള ഈ വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടപ്പാക്കാനുള്ള അവസരം അധികാരത്തിലിരുന്ന കാലത്ത് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചിട്ടുള്ളതാണ്. അതിന് തയ്യാറാവാത്തവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരിക്കല്‍ക്കൂടി മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ഇതില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് മാത്രമല്ല, അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ കഴിയുകയുമില്ല. കാരണം ഖജനാവ് കാലിയാണ്. യുഡിഎഫ് അധികാരത്തില്‍ വരികയെന്ന അപകടം സംഭവിച്ചാല്‍ പണമില്ലെന്ന കാരണം പറഞ്ഞ് നിസ്സഹായത പ്രകടിപ്പിക്കും. എല്‍ഡിഎഫ് അധികാരത്തില്‍ വരികയെന്ന ആപത്തുണ്ടായാല്‍ പൂര്‍വാധികം ശക്തിയായി കേന്ദ്രവിരോധം പറഞ്ഞ് തടിതപ്പും. ഇന്നായാലും എന്നായാലും കേന്ദ്ര സര്‍ക്കാരിനോട് പൂര്‍ണമായി സഹകരിക്കുന്ന ഒരു ഭരണസംവിധാനത്തിന് മാത്രമേ കേരളത്തെ വികസന പാതയിലൂടെ നയിക്കാന്‍ കഴിയുകയുള്ളൂ. ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കുമല്ലാതെ മറ്റാര്‍ക്കാണ് അതിന് കഴിയുക? അതിവേഗ റെയില്‍പ്പാതയും മെട്രോ വികസനവും പോലെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പദ്ധതികള്‍ നടപ്പാക്കണമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും സഹകരണവും ആവശ്യമാണ്.
വികസനത്തെക്കുറിച്ച് വാചകമടിച്ച് പത്ത് വര്‍ഷത്തെ അഴിമതികള്‍ മറച്ചുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും ചെയ്യുന്നത്. പിണറായി വിജയനെപ്പോലെ ഇത്രയേറെ അഴിമതിയാരോപണങ്ങളും കേസുകളും നേരിടുന്ന മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ല. ലാലു പ്രസാദ് യാദവും അരവിന്ദ് കെജ്രിവാളും പിണറായിയെക്കാള്‍ പിന്നിലാണ്. ബിഹാര്‍ കേരളം പോലെയാവണമെന്ന് ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. സി.ആര്‍.പരമേശ്വരന്‍ പരിഹസിച്ചതുപോലെ കേരളത്തിന്റെ ‘ലാലു വല്‍ക്കരണം’ പിണറായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മിടുക്ക് പിണറായിയെ അഴിമതിക്കാരനല്ലാതാക്കുന്നില്ല. തെളിവ് അവശേഷിപ്പിക്കാതെ മോഷണം നടത്തുന്നയാള്‍ കള്ളനും, കൊലപാതകം നടത്തുന്നയാള്‍ കൊലപാതകിയും അല്ലാതാകുന്നില്ല.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതി ഒരു ചര്‍ച്ചയാവാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പ്രത്യേകം ശ്രദ്ധിച്ചതായി കാണാം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ രക്ഷിച്ചത് യുഡിഎഫ് സര്‍ക്കാരും യുപിഎ സര്‍ക്കാരുമാണ്. ലാവ്‌ലിന്‍ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ സിപിഎമ്മിനകത്തും പുറത്തും പോരാട്ടം നടത്തിയപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും കാഴ്ചക്കാരുടെ റോളിലേക്ക് മാറിയിരുന്നു. ലാവ്‌ലിന്‍ അഴിമതി സത്യസന്ധമായി അന്വേഷിച്ചാല്‍ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനും കുടുങ്ങുമെന്നതാണ് കോണ്‍ഗ്രസിനെ പിന്നോട്ടു പിടിച്ചു വലിച്ചത്. കേസില്‍ തെളിവു നശിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ പിണറായി വിജയനെ സഹായിച്ചതിന്റെ അണിയറ രഹസ്യങ്ങള്‍ പല മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. ഇതിനു മറയിടാനാണ് ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നത്.
പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നു പത്ത് വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ല. അഴിമതിക്കു വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി നടക്കാതെ പോയത് മോദി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാലാണ്.
കേരളത്തില്‍ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്ത വി.ഡി. സതീശന്റെയും ചെന്നിത്തലയുടെയും പാര്‍ട്ടിയായിരുന്നു കേന്ദ്രം ഭരിച്ചിരുന്നതെങ്കില്‍ പിണറായി വിജയന്റെ ഈ പദ്ധതിക്ക് പണ്ടേ അനുമതി കൊടുക്കുമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അഴിമതിക്ക് വേണ്ടിയായിരുന്നല്ലോ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ പ്രമുഖന്‍ പിണറായി സര്‍ക്കാരിനും സ്വീകാര്യനായി. വിരമിച്ച ശേഷവും ഈ ഉദ്യോഗസ്ഥനെ പിണറായി ചേര്‍ത്ത് പിടിച്ചു. അഴിമതി എല്‍ഡിഎഫും യുഡിഎഫും തമ്മിലെ ശക്തമായ അന്തര്‍ധാരകളില്‍ ഒന്നാണ്.
ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ മറ്റൊന്ന് രക്തസാക്ഷി വിവാദമാണ്. പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചത് സിപിഎമ്മുകാരാണെന്നും, ഇതിനുപി
ന്നില്‍ ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന മന്ത്രി സജി ചെറിയാനാണെന്നും സിപിഎം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിന്റെ ഭീകരമായ കാപട്യം പുറത്തുകൊണ്ടുവന്നു. ആലപ്പുഴ രക്തസാക്ഷികളുടെ മണ്ണാണെന്ന് സിപിഎം പറയുന്നതിന്റെ പൊള്ളത്തരം തുറന്നു കാട്ടപ്പെട്ടു. കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് സിപിഎമ്മുകാരാണെങ്കില്‍ എന്തുകൊണ്ടാണ് അത് ഇത്രകാലവും തുറന്നു പറയാതിരുന്നതെന്ന ചോദ്യം ജി. സുധാകരനെയും പ്രതിക്കൂട്ടിലാക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് പറഞ്ഞ പിണറായി വിജയനെ അനുസരിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും ചെയ്തത്. അതേ യുഡിഎഫിനൊപ്പമാണ് സുധാകരന്‍ കൈകോര്‍ത്തിരിക്കുന്നത്.
കണ്ണൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയെന്ന് പയ്യന്നൂരില്‍ പാര്‍ട്ടി വിട്ട പ്രമുഖ നേതാവ് വി. കുഞ്ഞികൃഷ്ണന്‍ തെളിവ് സഹിതം നടത്തിയ വെളിപ്പെടുത്തലില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് ഉത്തരം മുട്ടി. രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നിട്ടില്ലെന്നു പറയുന്ന നാവു കൊണ്ടു തന്നെ കണക്ക് പുറത്തുവിടില്ലെന്നും പറയുന്നവരുടെ കള്ളത്തരം എല്ലാവര്‍ക്കും മനസ്സിലായി.
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പോഷക സംഘടനയായ ക്യാമ്പസ് ഫ്രണ്ടാണ്. ഇതേ എസ്ഡിപിഐയുമായി ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും, ഈ ഭീകര സംഘടനാ ബന്ധത്തെ എം.എ.ബേബിയേയും തോമസ് ഐസക്കിനെയും പോലുള്ള സിപിഎം നേതാക്കള്‍ പരസ്യമായി ന്യായീകരിക്കുകയും ചെയ്യുകയാണ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിലെ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്ഡിപിഐ. ഇവരെ നന്നാക്കിയെടുക്കാനാണ് സിപിഎം സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് എ. കെ. ബാലന്‍ പറഞ്ഞിരിക്കുന്നു. അഭിമന്യുവിന്റെ പേരില്‍ രക്തസാക്ഷി ഫണ്ട് പിരിച്ചെങ്കിലും അതില്‍ ചെറിയൊരു ഭാഗം മാത്രമാണ് കുടുംബത്തിന് നല്‍കിയത്. ബാക്കി പാര്‍ട്ടിക്ക് മുതല്‍ കൂട്ടുകയായിരുന്നു. അഭിമന്യുവിന്റെ കൊലയാളികളെ ഒപ്പം നിര്‍ത്തുന്നതിലൂടെ രക്തസാക്ഷിയുടെ ഓര്‍മ്മകളെ ചവിട്ടിത്തേക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്.
സിപിഎമ്മിന്റെ എസ്ഡിപിഐ ബന്ധത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും ഈ മതതീവ്രവാദികളുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ജമാഅത്തെ ഇസ്ലാമിയുമായി സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയിട്ടുള്ളത്. തങ്ങള്‍ മതരാഷ്‌ട്ര വാദികളാണെന്ന് ജമാഅത്തെ ഇസ്ലാമി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. സിപിഎം നേതാക്കള്‍ എസ്ഡിപിഐ ഭീകരവാദികളെ ന്യായീകരിക്കുന്നത് പോലെയാണ് സതീശനും കൂട്ടരും ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നത്.
മുസ്ലിം ലീഗ്, പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫണ്ട്, എസ്ഡിപിഐ എന്നിങ്ങനെയുള്ള മുസ്ലീം വര്‍ഗീയ- തീവ്രവാദ-ഭീകര സംഘടനകളുമായി കാലാകാലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഈ സംഘടനകളുടെ വിലപേശല്‍ ശക്തി വര്‍ദ്ധിക്കുകയും ചെയ്തു. ഈ സംഘടനകള്‍ പരസ്പര ധാരണയോടെയാണ് രണ്ടു മുന്നണികളിലും മാറിമാറി നിലയുറപ്പിക്കുന്നത്. ആര് അധികാരത്തില്‍ വന്നാലും മുസ്ലിം വോട്ട് ബാങ്ക് ഭരണത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തോളില്‍ കയറിയിരുന്നുകൊണ്ട് ഇസ്ലാമിക തീവ്രവാദ ശക്തികള്‍ കേരള രാഷ്‌ട്രീയത്തെ മതപരമായി ധ്രുവീകരിക്കുകയാണ്. ഇതിലൂടെ മതേതരത്വം മാത്രമല്ല, ജനാധിപത്യവും അട്ടിമറിക്കപ്പെടുന്നു. മതേതരമായ ഹിന്ദുസമൂഹം ഇതിന്റെ ബലിയാടാവുകയും ചെയ്യുന്നു.
കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഒരു മുന്നണിയായി മത്സരിക്കുകയാണ്. കേരളത്തില്‍ മാത്രം അധികാരം നേടുന്നതിനു വേണ്ടി കപടമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും എതിര്‍ക്കുന്നസിപിഎം ജനറല്‍ സെക്രട്ടറി എം. എ.ബേബി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെത്തിയാല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. പശ്ചിമ ബംഗാളില്‍ ചെന്നാലും ബേബി കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തും. ഈ കാപട്യം മറച്ചുപിടിച്ചുകൊണ്ടാണ് കേരളത്തില്‍ ഇവര്‍ പരസ്പരം എതിര്‍ക്കുന്നത്. ഇത് തിരിച്ചറിയാതിരിക്കാന്‍ ബിജെപി- സിപിഎം ഡീലെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ബിജെപി-കോണ്‍ഗ്രസ് ഡീലെന്ന് സിപിഎം പറയുന്നു. എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണ് എന്ന എന്‍ഡിഎയുടെ മുദ്രാവാക്യത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ ഇക്കൂട്ടരുടെ ഒത്തുകളി നന്നായി തിരിച്ചറിയുന്നുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദ രാഷ്‌ട്രീയത്തിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കും.
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് പിണറായി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡ്. സ്ത്രീ പീഡന കേസുകളില്‍ വേട്ടക്കാരനും ഇരകളും ആരെന്ന് തീരുമാനിച്ചത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ രോഗിയായ വനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയേയും സിപിഎമ്മും പിണറായി സര്‍ക്കാരും സംരക്ഷിക്കാന്‍ ശ്രമിച്ചു.
ജനങ്ങളില്‍നിന്ന് ശക്തമായ ആവശ്യമുയരുകയും പ്രതിഷേധം ഉണ്ടാകുകയും ചെയ്തിട്ടും സിനിമാ മേഖലയിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. സിനിമാ രംഗത്തെ സിപിഎം സഹയാത്രികരാണ് ആരോപണവിധേയരെങ്കില്‍ പോലീസ് യഥാസമയം നടപടിയെടുക്കില്ല. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുന്നതിനായിരുന്നു ഇത്. നടന്‍ മുകേഷ് എംഎല്‍എയും സംവിധായകരായ കമലും പി.ടി.കുഞ്ഞുമുഹമ്മദുമൊക്കെ ഈ ആനുകൂല്യം ലഭിച്ചവരാണ്. സ്ത്രീ പീഡനക്കേസ് പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. അപ്പോഴൊക്കെ അയാള്‍ സംരക്ഷിക്കപ്പെട്ടു. ചലച്ചിത്ര വികസന അക്കാദമി ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു. തന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം പറഞ്ഞ് പ്രതിഷേധത്തെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്തു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടി രഞ്ജിത്തിനെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കേസും സര്‍ക്കാര്‍ അവസാനിപ്പിക്കും.
ശബരിമല യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ സിപിഎമ്മും എല്‍ഡിഎഫും വിശ്വാസികളെ വഞ്ചിക്കുകയാണ്. പണ്ഡിതന്മാരും നവോത്ഥാന നായകന്മാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന സത്യവാങ്മൂലം കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പിണറായിയുടെ സര്‍ക്കാര്‍ യുവതികളെ പോലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്. അന്നത്തെ സത്യവാങ്മൂലത്തിന്റെ പേര് പറഞ്ഞ് നിലപാട് മാറ്റിയെന്ന് അവകാശപ്പെടുന്നത് കാപട്യമാണ്. ശബരിമലയുടെ കാര്യത്തില്‍ യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രവേശനം തടഞ്ഞത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകളാണ്. കോണ്‍ഗ്രസ് ഗാലറിയിലിരുന്ന് കളി കാണുകയായിരുന്നു. സ്വര്‍ണ്ണക്കൊള്ള നടത്തിയതിലും സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇപ്പോള്‍ ശബരിമല സംരക്ഷകര്‍ ചമയുന്ന കോണ്‍ഗ്രസ് വിശ്വാസികളെ കബളിപ്പിക്കുകയാണ്. ശബരിമല വിരുദ്ധരായ ഇസ്ലാമിക മതതീവ്രവാദികളെയാണല്ലോ കോണ്‍ഗ്രസ് ഒപ്പം കൂട്ടിയിട്ടുള്ളത്.
എല്‍ഡിഎഫിന് ഇനി ഒരു അവസരം കൊടുത്താല്‍ സ്വജനപക്ഷപാതവും അഴിമതിയും ധൂര്‍ത്തും വികസന വിരോധവും അക്രമങ്ങളും സ്ത്രീപീഡനവും ശബരിമലയിലേതുപോലുള്ള സ്വര്‍ണ്ണക്കൊള്ളയും തുടരും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയും. ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ ഇതൊക്കെ ചെയ്യാന്‍ എന്നുപറഞ്ഞ് പിണറായിയും കൂട്ടാളികളും ഊറിച്ചിരിക്കും. യുഡിഎഫ് തിരിച്ചെത്തിയാല്‍ അഴിമതിയും ദുര്‍ഭരണവും നാട് മുടിക്കും. മതഭീകരവാദികള്‍ ഭരണം ഹൈജാക്ക് ചെയ്യും. ‘യുഡിഎഫ് ജയിക്കും കേരളം നശിക്കും’ എന്നതാവും മുദ്രാവാക്യം. ഏതുവിധേനയും ഇവരെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും, വികസനത്തിനും മാറ്റത്തിനും വിശ്വാസ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയും ചെയ്യുകയാണ് ഇന്നിന്റെ ആവശ്യം.















