ധുരന്ധര്‍-2 യാഥാര്‍ത്ഥ്യവും സൃഷ്ടിയും തമ്മിലുള്ള അതുല്യമായ ഒരു സംയോജനമാണ്. ഈ സംയോജനം സുതാര്യവുമാണ്. കാരണം യാഥാര്‍ത്ഥ്യം എവിടെ അവസാനിക്കുന്നുവെന്നും, സങ്കല്‍പ്പം അഥവാ സൃഷ്ടി എവിടെ തുടങ്ങുന്നുവെന്നും സംവിധായകന്‍ ആദിത്യ ധര്‍ കൃത്യമായി അറിയുന്നു. കഥയ്‌ക്ക് വേണ്ടത് എന്താണെന്ന കാര്യത്തിലും ധര്‍ ആശയക്കുഴപ്പത്തിലല്ല.
തീര്‍ച്ചയായും ഈ സിനിമയില്‍ ഹിംസയുണ്ട്. പതിറ്റാണ്ടുകളായി ഹിന്ദി സിനിമയിലെ നായകന്മാര്‍ ഗുണ്ടാസംഘങ്ങളെ അടിച്ചുതകര്‍ക്കുന്നത് കണ്ടു വളര്‍ന്നവര്‍ക്ക് തിരശ്ശീലയില്‍ രക്തം കാണുന്നതില്‍ അസ്വസ്ഥതയുണ്ടാവില്ല. ഹിന്ദി സിനിമകളില്‍ ഹിംസ എപ്പോഴും ഒരു ദൃശ്യവിസ്മയമായിരുന്നു.
എന്നാല്‍ സംവിധായകന്‍ ആദിത്യ ധര്‍ ധുരന്ധര്‍ 2 ല്‍ ആവിഷ്‌കരിക്കുന്ന ഹിംസ അതിശയകരമായ ഒന്നാണ്. ഈ ഹിംസ ഒരു പാപവിമോചനമാണ്. അത് അസ്വസ്ഥത സൃഷ്ടിക്കുന്നില്ല. ധുരന്ധര്‍-2 ല്‍ കാണിക്കുന്ന ഹിംസ എന്തുകൊണ്ടാണ് നീതിയായി തോന്നുന്നത്? അതേസമയം സമാനമായ മറ്റു ചിത്രങ്ങളിലെ ഹിംസ എന്തുകൊണ്ടാണ് അതിരുകടന്നതായി തോന്നുന്നത്?
സംവിധാന മികവ്
ധുരന്ധര്‍-2 ആദിത്യ ധര്‍ നിര്‍മ്മിച്ച വെറുമൊരു സ്‌പൈ ത്രില്ലര്‍ ആയിരുന്നില്ല. സംവിധായകന്‍ ഒരു പ്രേതബാധ ഒഴിപ്പിക്കുകയായിരുന്നു. ധര്‍ ഒരു കാശ്മീരി ഹിന്ദുവാണ്. സമീപകാല ചരിത്രത്തില്‍ പൂര്‍വ്വികരുടെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആയിരങ്ങളില്‍ ഒരാളായിരുന്നു ധര്‍. ഇത് സൈന്യങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധം കൊണ്ട് ഉണ്ടായതല്ല. ഭീഷണിയും ഭീതിയും നിറഞ്ഞ, കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണ പദ്ധതിയുടെ ഫലമായിരുന്നു. അതിന്റെ ക്ലൈമാക്‌സ് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ രാത്രികളിലൊന്നായ 1990 ജനുവരി 19 ആയിരുന്നു. ആ രാത്രി ശ്രീനഗറിലുടനീളം മുസ്ലിം പള്ളികളിലെ ലൗഡ്‌സ്പീക്കറുകളില്‍ നിന്നും സംഹാരലക്ഷ്യത്തോടെ വ്യക്തമായ സന്ദേശങ്ങള്‍ മുഴങ്ങി. അതിലൂടെ കാശ്മീരി ഹിന്ദുക്കള്‍ക്ക് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കി: റാലിവ്, ചാലിവ്, യാ ഗാലിവ്-മതം മാറുക, ഒഴിഞ്ഞുപോകുക, അല്ലെങ്കില്‍ മരിക്കുക. ഒരു രാത്രികൊണ്ടു തന്നെ ആയിരക്കണക്കിന് കാശ്മീരി ഹിന്ദുക്കള്‍ വീടുകളും ക്ഷേത്രങ്ങളും തോട്ടങ്ങളും ഓര്‍മ്മകളും പൂര്‍വ്വികരുടെ ചിതാഭസ്മവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്തു.
മുപ്പത് വര്‍ഷത്തിലേറെയായി ഈ പുറപ്പാട്-വിഭജനാനന്തര ഭാരതത്തില്‍ ഒരു മതന്യൂനപക്ഷത്തിന്റെ ഏറ്റവും വലിയ കൂട്ടപ്പലായനം- മുഖ്യധാരയുടെ സാംസ്‌കാരിക സ്മൃതികളില്‍ നിന്ന് മായ്ച്ചുകളയപ്പെട്ടു. അന്നത്തെ പ്രബലമായ മതനിരപേക്ഷ സാംസ്‌കാരിക ചര്‍ച്ചകള്‍ ഈ സംഹാരത്തിന്റെ കുറ്റക്കാരെ ഇരകളാക്കി ചിത്രീകരിച്ചപ്പോള്‍ യഥാര്‍ത്ഥ ഇരകളെ അദൃശ്യരാക്കി. അവര്‍ ജമ്മുവിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതപൂര്‍ണ്ണമായി ജീവിക്കാന്‍ നിര്‍ബന്ധിതരായി. പലരും ഇന്നും അവിടെതന്നെ തുടരുന്നു.
ധുരന്ധര്‍-2 ന്റെ ക്ലൈമാക്‌സില്‍, പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഹാന്‍ഡ്‌ലറായ മേജര്‍ ഇഖ്ബാല്‍ തന്റെ ന്യായീകരണ പ്രസംഗം നടത്തുമ്പോള്‍- വ്യാജപരാതികളും മതമേധാവിത്വവും ഇസ്ലാമിസ്റ്റ് ചിന്താഗതിയും ചേര്‍ന്ന ആ മിശ്രിതം- ആദിത്യ ധര്‍ വെറും സാങ്കല്‍പ്പിക സംഭാഷണം എഴുതുകയല്ല. ചരിത്രം തന്നെ പകര്‍ത്തുകയാണ്. കാശ്മീര്‍ താഴ്‌വരയിലെ പള്ളികളില്‍ നിന്നും ജനുവരിയിലെ ആ ഇരുണ്ട രാത്രിയില്‍ മുഴങ്ങിയ യഥാര്‍ത്ഥ വാക്കുകളാണ് അവ. അത് തന്നെയാണ് ആദിത്യ ധറിന്റെ കുടുംബത്തെ അവരുടെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
ഇതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകര്‍ക്ക് ഈ ഹിംസയത്രയും ഒരുതരം പ്രേതബാധ ഒഴിപ്പിക്കലായി അനുഭവപ്പെടുന്നതില്‍ അതിശയോക്തിയില്ല. ദശകങ്ങളായി പാക്കിസ്ഥാന്‍ ഭാരതത്തിനുമേല്‍ ‘ആയിരം മുറിവുകള്‍’ ഏല്‍പ്പിച്ച് രക്തസ്രാവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ചരിത്രത്തെ നേരെ ചൊവ്വേ കാണുന്ന ഒരു മുഖ്യധാരാ ഹിന്ദി സിനിമ ഇതാദ്യമാണ്.
മുഖമില്ലാത്ത ചാരന്‍
റണ്‍വീര്‍ സിങ് അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രഹിംസയുടെ മുഖമായ ഈ കഥാപാത്രം ബോളിവുഡില്‍ സാധാരണയായി കണ്ടുവരാറുള്ള ദേശഭക്തനായ നായകന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. വിപ്ലവാത്മകമായ ഒരു മാറ്റമാണിത്. റണ്‍വീര്‍ സിങ്ങിന്റെ ഹംസ വലിയ നിയന്ത്രണം പാലിക്കുകയും, ചിലപ്പോള്‍ തണുത്തവനായി തോന്നിപ്പിക്കുകപോലും ചെയ്യുന്നു. ഈ കഥാപാത്രത്തിന്റെ ദേശഭക്തി പ്രേക്ഷകര്‍ക്കു വേണ്ടി അവതരിപ്പിക്കുന്നതല്ല. അത് കഥാപാത്രത്തിനുള്ളില്‍ സജീവമായ ഒന്നാണ്. അതിന്റെ മിന്നലാട്ടങ്ങള്‍ മാത്രമാണ് ഇടയ്‌ക്കിടെ കാണാന്‍ കഴിയുന്നത്.
ഭാരതത്തിനെതിരെ പാക്കിസ്ഥാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പറയുമ്പോള്‍ റണ്‍വീറിന്റെ കണ്ണുകള്‍ ശ്രദ്ധിക്കുക. താന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന കാര്യം നിഷേധിക്കേണ്ടിവരുമ്പോള്‍ പോലും ചെറിയൊരു കടുപ്പം മാത്രമാണ് പ്രകടമാകുന്നത്. അപകടകരമായ ഉത്തരവുകള്‍ ലഭിക്കുമ്പോള്‍ സംഭാഷണത്തേക്കാളും വാചാലമായ ഒരു നിശ്ശബ്ദത. ഏറ്റുമുട്ടലിന്റെ നിമിഷങ്ങളില്‍ കോപമല്ല, കൃത്യതയാണ് ഈ കഥാപാത്രത്തിന്റെ സവിശേഷത.
ഹംസ ഒരു നല്ല ചാരനെപ്പോലെ ആയിരിക്കേണ്ടയാളാണ്. ഈ ദൗത്യത്തില്‍ വികാരം ഒരു ദൗര്‍ബല്യമാണ്. അവിടെ ബന്ധങ്ങള്‍ ശത്രുക്കള്‍ ആയുധമാക്കും. ഹംസ എല്ലാം അടക്കിപ്പിടിക്കാന്‍ പഠിച്ചിട്ടുണ്ട്. അതിന്റെ വില എന്താണെന്ന് റണ്‍വീര്‍ ഓരോ ചെറിയ ചലനത്തിലൂടെയും പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു. ഒരിക്കലും അതിരുകടന്ന വികാരപ്രകടനത്തിലേക്ക് വഴുതിവീഴുന്നില്ല. എന്തെല്ലാം ത്യജിക്കാന്‍ തയ്യാറാണെന്നതിലാണ് ഈ കഥാപാത്രത്തിന്റെ മഹത്വം.
തന്റെ സുരക്ഷയും താനാരാണെന്ന കാര്യവും മാത്രമല്ല. കുടുംബ ബന്ധങ്ങളും, എന്തിനേറെ, സ്വന്തം പേര് പോലും ത്യജിക്കുന്നു. രണ്‍വീറിന്റെ ഹംസ ബോളിവുഡിന്റെ പതിവ് അര്‍ത്ഥത്തിലുള്ള വലിയ നായകനല്ല. ഏത് സാഹചര്യത്തിലും യാഥാര്‍ത്ഥ്യ ബോധം കൈവിടാത്ത ഒരാളാണ്. അയാള്‍ ഇരുട്ടിലേക്ക് നടന്നുപോകുന്നത് മറ്റുള്ളവര്‍ വെളിച്ചത്തില്‍ ജീവിക്കാന്‍ വേണ്ടിയാണ്. ആ വെളിച്ചം നിലനിര്‍ത്തിയവനാണ് താനെന്ന് ഒരിക്കലും ആരോടും പറയാന്‍ കഴിയാത്ത ഒരാളുമാണ്.
സിനിമയിലെ ആദിത്യ ധറിന്റെ ഏറ്റവും ഉജ്വലമായ രംഗം അവസാനമാണ് കാണുന്നത്. സിനിമയിലുടനീളം മറ്റൊരാളായി ജീവിച്ച ഹംസ ഒടുവില്‍ താന്‍ ബാല്യകാലം ചെലവഴിച്ച വീട്ടിലേക്കു നടക്കുമ്പോള്‍ ഓരോ ചുവടിന്റെയും ഭാരം പ്രേക്ഷകര്‍ അനുഭവിക്കുന്നു. തന്റെ കുടുംബത്തെ, അതില്‍ ശേഷിച്ചിരിക്കുന്നവരെ കാണുന്നു. അവര്‍ അവിടെ തന്നെയുണ്ട്. അമ്മ, സഹോദരി, സഹോദര പുത്രന്മാര്‍. എല്ലാവരെയും കയ്യകലത്തില്‍ കണ്ടുമുട്ടുന്നു. അവിടെ കുട്ടികള്‍ ഹോക്കി കളിക്കുന്നു, അമ്മ ചെറിയ മുറ്റം അടിച്ചുവാരുന്നു, സഹോദരി വസ്ത്രങ്ങള്‍ ഉണക്കാനിടുന്നു. ദൂരത്തുനിന്ന് ഇതെല്ലാം നോക്കിനില്‍ക്കുന്ന ആ മനുഷ്യന്‍ തങ്ങളുടെ കൂടപ്പിറപ്പാണെന്ന കാര്യം അവര്‍ തിരിച്ചറിയുന്നതേയില്ല.
രാജ്യത്തിനായി ഹംസ രക്തം ചൊരിഞ്ഞിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം വീട്ടിലെത്തിയപ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ തിരിച്ചറിയപ്പെടുകയെന്ന മനുഷ്യസഹജമായ ആഗ്രഹം സാധിക്കുന്നില്ല. ഹംസയുടെ നടപ്പുപോലെ മന്ദഗതിയിലാവും അത് സംഭവിക്കുക. ഈ കഥാപാ
ത്രത്തിന്റെ ഓരോ ചുവടും, കടമയും ആഗ്രഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്.
സംവിധായകന്‍ ആദിത്യ ധറും റണ്‍വീര്‍ സിങ്ങും പല സംവിധായകരും കാണാതെ പോകുന്ന ഒരു നിര്‍ണായക സത്യത്തെ മനസ്സിലാക്കുന്നു. ഏറ്റവും വലിയ ത്യാഗം യുദ്ധത്തിന്റെ ചൂടില്‍ ചെയ്യുന്ന നാടകീയമായ ഒന്നല്ല. ഏറ്റവും വലിയ ത്യാഗം ശാന്തമായതും ദിവസേനയുള്ളതും ആഘോഷിക്കപ്പെടാത്തതുമാണ്. അത് ആരും കാണാത്തതുമാണ്.
മാധവന്റെ ഡോവല്‍
ഒരു സംവിധായകന്റെ ആത്മവിശ്വാസത്തിന്റെ വ്യക്തമായ അടയാളങ്ങളിലൊന്ന് അയാള്‍ തന്റെ സഹകഥാപാത്രങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഓര്‍മിപ്പിക്കുന്ന അജയ് സന്യാലിന്റെ കഥാപാത്രത്തെ ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാം. വികാരശൂന്യമെന്നു തോന്നുന്ന മുഖഭാവം, സൂക്ഷ്മമായ നിരീക്ഷണം, സദാ സമയവും ശാന്തമായ നിലപാട്. ഈ കഥാപാത്രത്തെ മാധവന്‍ എന്ന നടന്‍ അതിഗംഭീരമാക്കിയിരിക്കുന്നു.
ഏറെ കണ്ടിട്ടുള്ള, എല്ലാം അനുഭവിക്കുന്ന, പക്ഷേ ഒന്നും പ്രകടിപ്പിക്കാത്ത ഒരാള്‍. മരണം നേരിടുന്ന സഹൂര്‍ മിസ്ത്രിയെ ‘ഭാരത് മാതാ കി ജയ്’ എന്നു പറയാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രം. അപ്പോള്‍ മാധവന്റെ കണ്ണുകളില്‍ കാണുന്ന ആ പ്രകാശം- ചെറിയൊരു ആനന്ദത്തിന്റെ സൂചന, ആഴത്തിലുള്ള സ്വകാര്യ സംതൃപ്തി- ഒരേസമയം ഭയപ്പെടുത്തുന്നതും അതീവ മാനുഷികവുമാണ്. ഇത് ക്രൂരതയോ മറ്റൊരാളുടെ ദുരിതത്തില്‍ ആനന്ദം കണ്ടെത്തലോ അല്ല. ഈ ഒരു നിമിഷത്തിനായി തന്റെ ജീവിതം മുഴുവന്‍ കഠിനമായി പരിശ്രമിച്ച ഒരു മനുഷ്യന്‍ അത് ചെറുതായൊന്ന് അനുഭവിക്കുകയാണ്.
ഹംസയുടെ ഫോണ്‍ കോള്‍ എടുക്കാന്‍ മാധവന്റെ ഈ കഥാപാത്രം ഒരു പൂജയില്‍ നിന്ന് എഴുന്നേറ്റ് പോകുന്ന രംഗവും ശ്രദ്ധേയമാണ്. ഇതിലൂടെ ധര്‍മ്മത്തേക്കാള്‍ ചെറുതാണ് കര്‍ത്തവ്യം എന്നല്ല, കര്‍ത്തവ്യം തന്നെയാണ് ധര്‍മ്മം എന്നാണ് സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്.
സന്യാലിന്റെ കൊച്ചുമകന്‍ തന്റെ കൈകളില്‍ ശാന്തമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഈ കഥാപാത്രം ഐഎസ്‌ഐ മേധാവിയുമായി സംസാരിക്കുന്ന രംഗവും മികവുറ്റതാണ്. തന്റെ മുത്തച്ഛന്‍ നിയന്ത്രിക്കുന്ന ലോകത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരു കുട്ടി. ഭീകരതയുടെയും ദ്രോഹത്തിന്റെയും സംഭാഷണത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന നിര്‍മലതയുടെ ഒരു ചിത്രം. ഇത് എഴുതിയുണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല. ഓരോ ഫ്രെയിമിനെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന സ്വാഭാവികതയുള്ള നിമിഷങ്ങളിലാണ് ഇത്തരം ദൃശ്യങ്ങള്‍ രൂപംകൊള്ളുന്നതെന്ന് അറിയുന്ന ഒരു സംവിധായകന്റെ മനസ്സില്‍ നിന്നാണ് ഇത് ഉയരുന്നത്.
ഈ സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. യഥാര്‍ത്ഥ വ്യക്തികളെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഓരോ കഥാപാത്രവും വെറും രൂപസാദൃശ്യം മാത്രമല്ല, അതിനെക്കാള്‍ ആഴത്തിലുള്ള സാദൃശ്യവും വഹിക്കുന്നു. ഈ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമനുഷ്യരുടെ രൂപം
മാത്രമല്ല, ആത്മാവും ഉള്‍ക്കൊണ്ടതുപോലെ പെരുമാറുകയും സംസാരിക്കുകയും, അവരുടെ വേഷങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നു. ഇത്തരം ശ്രദ്ധ ഹിന്ദി സിനിമയില്‍ അപൂര്‍വ്വമാണ്.
















