ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുനീക്കവും ഭീകരരുടെ ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും തടയാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ എത്തി. ബെംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. എംഎ പിഎസ്എസ് എന്ന് ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ഈ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണിന്റെ മുഴുവന്‍ പേര് മീഡിയം ആള്‍ട്ടിറ്റ്യൂഡ് പെര്‍സിസ്റ്റന്‍റ് സര്‍വെയ്ലന്‍സ് സിസ്റ്റം എന്നാണ്. അഞ്ച് കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഈ ഡ്രോണുകള്‍ക്ക് പറക്കാന്‍ കഴിയും.
ഉയര്‍ന്ന പര്‍വ്വതപ്രദേശങ്ങളിലും ഉയര്‍ന്ന താപനിലയുള്ള മരുഭൂമിയിലും ഈ ഡ്രോണുകള്‍ സുഗമമായി പ്രവര്‍ത്തിക്കും. ആളില്ലാ ആകാശവാഹനമായതിനാല്‍ ആള്‍സഹായമില്ലാതെ തന്നെ ഡ്രോണുകള്‍ പോയി രഹസ്യവിവരങ്ങളും ചിത്രങ്ങളും അയച്ചു തരും.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ്പേസ് റിസര്‍ച്ച് ആന്‍റ് ടെക്നോളജീസ് (എന്‍ആര്‍ടി) ആണ് ഈ സൗരോര്‍ജ്ജ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിരോധവകുപ്പ് 168 കോടി രൂപയ്‌ക്കാണ് ഇവരില്‍ നിന്നും സൗരോര്‍ജ്ജ മീഡിയം റേഞ്ച് ഡ്രോണുകള്‍ വാങ്ങുക.
എന്തുകൊണ്ട് സോളാര്‍ ഡ്രോണുകള്‍?
2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തിന്റെപശ്ചാത്തലത്തിലാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോൺ കരാർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിർത്തികളിലും തന്ത്രപരമായ യുദ്ധത്തിന്റെ ഭൂരിഭാഗവും ഡ്രോണുകൾ ഉപയോഗിച്ചാണ് നടത്തിയത്.
ഓപ്പറേഷൻ സിന്ദൂരില്‍ പാകിസ്ഥാന്‍ അതിർത്തികളിലെ ഇന്ത്യൻ ഭാഗത്തെ ലക്ഷ്യം വയ്‌ക്കാൻ റാവൽപിണ്ടിയിൽ തന്ത്രപരമായ ഡ്രോണുകളാണ് ഉപയോഗിച്ചത്.
ഇന്ത്യൻ സൈന്യം ഏതൊക്കെ വിടവുകൾ നികത്താൻ ഉദ്ദേശിക്കുന്നു?
ഓപ്പറേഷൻ സിന്ദൂരിനിടെ കണ്ട നിർണായക വിടവ് നികത്തുന്നതിനായി ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസിൽ നിന്ന് ഇന്ത്യൻ സൈന്യം ഇപ്പോൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മീഡിയം ആൾട്ടിറ്റ്യൂഡ് പെർസിസ്റ്റന്റ് സർവൈലൻസ് സിസ്റ്റം (MAPSS) വാങ്ങിയിട്ടുള്ളത്. ഇന്ത്യ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് വലിയ പരിമിതികള്‍ ഉണ്ടായിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ക്ക് വായുവിൽ ഏതാനും മണിക്കൂറുകള്‍ മാത്രമേ പറക്കാന്‍ കഴിയുമായിരുന്നുള്ളൂ. സൗരോർജ്ജം ഉപയോഗിച്ചുള്ള MAPSS ഡ്രോണുകള്‍ക്ക് 27 മണിക്കൂര്‍ വരെ വായുവില്‍ തുടരാന്‍ കഴിയും. ഇന്ധനം നിറയ്‌ക്കുന്നതിനോ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനോ ബേസിലേക്ക് മടങ്ങേണ്ടതില്ല.
ഇതോടെ ഇപ്പോള്‍ ബാറ്ററിയില്‍ ഉപയോഗിച്ചുവരുന്ന ഡ്രോണുകള്‍ക്ക് പകരം സൗരോര്‍ജ്ജ ഡ്രോണുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ വിശാലമായ അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയും നിരീക്ഷണവും ഈ ഡ്രോണുകള്‍ നോക്കിക്കൊള്ളും. പര്‍വ്വതപ്രദേശമായ ലഡാക്കിലും മരുഭൂമികള്‍ നിറഞ്ഞ രാജസ്ഥാനിലും ദിവസങ്ങളോളം ഈ ഡ്രോണുകള്‍ക്ക് ഒറ്റയടിക്ക് നിന്ന് അതിര്‍ത്തിയിലെ ഉയര്‍ന്ന വ്യക്തതയാര്‍ന്ന ചിത്രങ്ങളും വിവരങ്ങളും നല്‍കാന്‍ കഴിയും. കള്ളക്കടത്ത്, ഭീകരരലുടെ നുഴഞ്ഞുകയറ്റം. സൈനികനീക്കങ്ങള്‍ എന്നിവ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ രഹസ്യനിരീക്ഷണം സാധ്യമാകും. സൗരോര്‍ജ്ജമായതിനാല്‍ ഇടയ്‌ക്കിടെ ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവുമില്ല.
എന്‍ആര്‍ടിയുടെ സോളാര്‍ യുഎവി പ്രോട്ടോടൈപ്പുകള്‍ ഇതിനകം റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 26000ല്‍ കൂടുതല്‍ അടി ഉയരത്തില്‍ 27 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഈ സൗരോര്‍ജ്ജ ഡ്രോണുകള്‍ പറന്നിരുന്നു.
സൗരോര്‍ജ്ജ ഡ്രോണുകള്‍ മോദിയുടെ ഐഡക്സ് പദ്ധതിയില്‍ ഇന്ത്യയ്‌ക്ക് ലഭിച്ച സമ്മാനം
പ്രതിരോധ മന്ത്രാലയത്തില്‍ മോദി കൊണ്ടുവന്ന ഒരു വലിയ പദ്ധതിയുണ്ടായിരുന്നു. ഐഡിഇഎക്സ് അഥവാ ഐഡക്സ് എന്ന പദ്ധതി. സ്റ്റാര്‍ട്ടപ്പുകളെ പ്രതിരോധമേഖലയിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതിയില്‍ ഇന്ത്യയുടെ ഐഐടികള്‍ ഉള്‍പ്പെടെയുള്ള മികച്ച സാങ്കേതികവിദ്യാകേന്ദ്രങ്ങള്‍ വരെ പങ്കാളിയായി. ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX) പദ്ധതിപ്രകാരം കുറഞ്ഞ മൂലധന നിക്ഷേപവും ഉയർന്ന നവീകരണവുമുള്ള സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനം നല്‍കിയിരുന്നു. ആയുധനിര്‍മ്മാണരംഗത്ത് ലോകത്തെ ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് നീങ്ങാനുള്ള മോദിയുടെ കാഴ്ചപ്പാടായിരുന്നു ഇതിന് പിന്നില്‍ ഇത് പ്രകാരമാണ് ബെംഗളൂരുവിലെ കമ്പനിയുടെ സൗരോര്‍ജ്ജ ഡ്രോണുകള്‍ വികസിപ്പിക്കുന്നതും അതിന് പ്രതിരോധമന്ത്രാലയത്തിന്റെ ഓര്‍ഡര്‍ ലഭിച്ചതും.
















