തിരുവനന്തപുരം: സിപിഎം ഭീകര- വർഗ്ഗീയസംഘടനകളുമായുണ്ടാക്കിയ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ ഓരോന്നായി പുറത്തുവരുന്നു. ഭീകര പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ച ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ് ഡിപിഐയുമായി സിപിഎം നേതാക്കൾ 2021 ൽ ഉണ്ടാക്കിയ സഖ്യത്തിന്റെ വിവരങ്ങളാണ് ഓരോന്നായി പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് ഈ കൂട്ടുകൾക്ക് മുൻകൈ എടുത്തത്. പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കളോടോ പാർട്ടിയുടെ ഏതെങ്കിലും സമിതികളിലോ അനൗദ്യോഗികമായിപ്പോലും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. എന്നാൽ, ബിജെപിക്ക് 2016 ൽ ഒ. രാജഗോപാലിന്റെ വിജയത്തിലൂടെ കിട്ടിയ നിയമസഭാ സീറ്റ് പിടിക്കാൻ സിപിഎം നിയോഗിച്ച വി. ശിവൻകുട്ടിക്ക് ഇക്കാര്യങ്ങളൽ അറിവും പങ്കാളിത്തവും കൊടുത്തിരുന്നു. അങ്ങനെയാണ് പരസ്യ പ്രഖ്യാപനം നടത്തി പിണറായി വിജയൻ നേമം സീറ്റിൽ ശിവൻകുട്ടിയെ വിജയിപ്പിച്ചത്.
അന്ന് എസ് ഡിപിഐ നേതാക്കളുമായും പോപ്പുലർ ഫ്രണ്ട് നേതാക്കളുമായും ഇടപാടുകൾ നടത്തിയത് ശിവൻകുട്ടിയായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷം 2015 മുതൽ തുടർച്ചയായി രണ്ടുവട്ടം 2022 വരെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ നേമത്ത് എസ് ഡിപിഐയുടെ പിന്തുണ ഉറപ്പാക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി സമ്പർക്കം നടത്താൻ ഈ മുൻ ആഭ്യന്തരമന്ത്രി ആ സംഘടനയുടെ എല്ലാ ചരിത്രങ്ങളും അറിഞ്ഞുതന്നെ മുന്നിട്ടിറങ്ങി. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനെ തോൽപ്പിക്കാനും നേമത്ത് കുമ്മനം രാജശേഖരനെ തോൽപ്പിക്കാനുമായിരുന്നു മുഖ്യ സഖ്യം. എസ് ഡിപിഐക്ക് ശക്തിയുള്ള എല്ലാ മണ്ഡലത്തിലും സിപിഎമ്മുമായി ധാരണയുണ്ടായിരുന്നെങ്കിലും ഇവിടങ്ങളിൽ കൂടുതൽ ശക്തവും വ്യക്്തമായ ചർച്ചകളുടെ അടിസ്ഥാനത്തിലുമായിരുന്നു. നേമത്തെ കാര്യങ്ങൾക്ക് വി. ശിവൻകുട്ടിതന്നെയായിരുന്നു മുഖ്യ ഇടനിലക്കാരൻ.
പിഎഫ്‌ഐയുടെ നിരോധനവും എസ് ഡിപിഐയുടെ നിലപാടും അവർക്ക് യുഡിഎഫിനോടുള്ള ചാർച്ചയും മറ്റും മനസ്സിലാക്കിയാണ് ഈ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ല എന്ന് വി. ശിവൻകുട്ടി തുടക്കത്തിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മന്ത്രിസ്ഥാനത്ത് എസ് ഡിപിഐയുടെ നിർബന്ധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടിവന്ന അവസ്ഥകളുടെ പശ്ചാത്തലത്തിൽകൂടിയായിരുന്നു ശിവൻകുട്ടിയുടെ നിലപാട്.
പക്ഷേ, എസ് ഡിപിഐയുമായി പുതിയ ധാരണകൾക്ക്് മന്ത്രി പി.എ. മൊഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ശിവൻകുട്ടി നേമത്തുതന്നെ, അല്ലെങ്കിൽ എങ്ങുമില്ല എന്ന നിലപാട് പിണറായി സ്വീകരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പിഎഫ്‌ഐ നിരോധിക്കപ്പെട്ടിട്ടും ആ ഭീകര സംഘടനയോട് സർക്കാർ കാണിച്ച ഉദാര നിലപാടും മൃദുല സമീപനവും 2021 ൽ തുടങ്ങിയ ധാരണകൾ പ്രകാരമായിരുന്നു. സർക്കാർ സമസ്തയുടെ സമ്മർദ്ദത്തിനു വഴങ്ങി എന്ന പേരിലും മുസ്ലിം ലീഗിനെ വശത്താക്കാനെന്ന പേരിലും നടത്തിക്കൊണ്ടിരുന്ന മതവർഗ്ഗീയ പ്രീണനങ്ങളും അനുകൂല നടപടികളും വാസ്തവത്തിൽ എസ് ഡിപിഐ- പിഎഫ്‌ഐ ധാരണകളുടെ പശ്ചാത്തലത്തിലായിരുന്നു. ധാരണകളിലെ വീഴ്ചയോ അതിൽനിന്നുള്ള പിന്നാക്കം പോക്കോ കൊണ്ടാണ് 2023 മെയ് മാസം എസ് ഡിപിഐ ‘ജനവഞ്ചനയുടെ രണ്ടു വർഷങ്ങൾ’ എന്ന പേരിൽ പിണറായി സർക്കാരിനെതിരേ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. ‘ജനവഞ്ചന’ആയിരുന്നില്ല, മറിച്ച് എസ് ഡിപിഐ വഞ്ചനയുടെ വാർഷികമായിരുന്നു അത്.
എസ് ഡിപിഐ ഇത്രയെല്ലാമായിട്ടും പിണറായി വിജയൻ തള്ളിപ്പറയാൻ തയാറാകാത്തതും അതുകൊണ്ടുതന്നെയാണ്. എസ് ഡിപിഐ നേതാക്കൾ തുറന്നു പറഞ്ഞാൽ അതോടെ പിണറായി വിജയന്റെ എല്ലാ രാഷ്‌ട്രീയ കള്ളക്കളികളും തുറന്നുകാട്ടപ്പെടും. കടുത്ത സമ്മർദ്ദത്തിലാണ് പിണറായി വിജയൻ.
















