കൊച്ചി: യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് ആദ്യമായി പ്രതികരിച്ചത് ആരോപണം വ്യാജമാണെന്നാണ്. വൈദ്യപരിശോധനയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍, ‘വ്യാജ പരാതി’ എന്ന ഒറ്റവാക്കിലായിരുന്നു രഞ്ജിത്തിന്റെ മറുപടി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് രഞ്ജിത്തിനെ അവരോധിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന ‘അവള്‍ക്കൊപ്പം’ കാമ്പയിന്റെ മുന്‍നിര പോരാളിയായി രഞ്ജിത്തിനെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ മനസ്സിനൊപ്പം സഞ്ചരിച്ച സംവിധായകന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ പെട്ടതോടെയാണ് തിരിച്ചടി തുടങ്ങിയത്.
രഞ്ജിത്തിന് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.ചൊവ്വാഴ്ച രാത്രി തൊടുപുഴയ്‌ക്ക് സമീപം മുട്ടത്ത് വെച്ച് അതീവ നാടകീയമായി കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു രഞ്ജിത്തിന്റെ കസ്റ്റഡിയിലെടുക്കല്‍.വൈദ്യപരിശോധനയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. രക്തസമ്മര്‍ദ്ദത്തിലും ഇസിജിയിലും വ്യതിയാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ നിരീക്ഷണത്തിലായിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. ആദ്യഘട്ടത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, യുവനടിയുടെ പുതിയ പരാതിയില്‍ പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സി.പി.എമ്മും സര്‍ക്കാരും രഞ്ജിത്തിനെ പൂര്‍ണ്ണമായും കൈവിട്ടു. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി മാറിയത് രഞ്ജിത്തിന് വന്‍ തിരിച്ചടിയായി.














