ബഹ്‌റൈച്ച് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് ബീഹാറിൽ നിന്നുള്ള ഒരു മുസ്ലീം പുരോഹിതനെ യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. ബഹ്‌റൈച്ച് ജില്ലയിലെ കോട്‌വാലി പോലീസ് പ്രതിയായ മൗലാന അബ്ദുൾ സലീമിനെ പിടികൂടി ജയിലിലേക്ക് അയച്ചു.
ദേവിപട്ടൺ ഡിവിഷൻ ഇൻസ്പെക്ടർ ജനറൽ അമിത് പഥക് , ചൊവ്വാഴ്ച മൗലാനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതായി പറഞ്ഞു. ബീഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള മൗലാന അബ്ദുൾ സലിം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ
അമ്മയ്‌ക്കുമെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുന്ന വിഡിയോയാണ് പരക്കെ പ്രചരിച്ചത്. തുടർന്ന് ബൽറാംപൂർ, ബഹ്‌റൈച്ച് ജില്ലകളിൽ കേസുകൾ ഫയൽ ചെയ്തു. പിന്നീട് യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്‌ടിഎഫ്) ഗോരഖ്പൂർ സംഘം മൗലാനയെ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി മൗലാനയെ ബഹ്‌റൈച്ചിലേക്ക് കൊണ്ടുവന്നു. നിയമനടപടികൾക്ക് ശേഷം പുരോഹിതനെ ജയിലിലേക്ക് അയച്ചു.
ക്ഷമാപണം നടത്തി മൗലാന
2024 മെയ് 5 ന് ഭഗൽപൂർ ജില്ലയിലെ ഒരു കോളനിയിൽ നടന്ന ഒരു പരിപാടിയിൽ താൻ പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിനു ശേഷമുള്ള തന്റെ ഹർജിയിൽ അബ്ദുൾ സലിം പറഞ്ഞു. പ്രസംഗത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അത് പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഈ തെറ്റിന് ഞാൻ കൂപ്പുകൈകളോടെ ക്ഷമ ചോദിക്കുന്നു, ഇനി ആവർത്തിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയോടും ഞാൻ ക്ഷമ ചോദിക്കുന്നു.” – മൗലാന പറഞ്ഞു.
















