കൊച്ചി : മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി രണ്ട്പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബംനാബാദ് സ്വദേശികളായ നൂർ ഇസ്ലാം (19), റബുയിൽ ഷേഖ് (22) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്. ചെറുകര ഭാഗത്ത് ഇലക്ഷനോട് അനുബന്ധിച്ച് സ്റ്റാറ്റ്യൂട്ടറി സർവൈലൻസ് ടീം-5 ചെക്കിങ് നടത്തുന്നതിന് അടുത്തായി സംശയകരമായ സാഹചര്യത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ടു വലിയ ബാഗുകൾ കാണപ്പെട്ടു.
ഈ വിവിരം ബോർഡർ ചെക്കിങ് ഡ്യൂട്ടി ഉദ്യോഗസ്ഥൻ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഞ്ചാവ് ബാഗുകൾ സൂക്ഷിച്ചവരെ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രതികൾ പരിസരത്ത് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന് തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.
പ്രദേശത്തെ വാർഡ് മെമ്പർ ആദർശ് സജികുമാർ, നാട്ടുകാരായ പ്രമോദ്, ജയരാജ്, പി.കെ ബാബു, സിജു, ഗോപാലകൃഷ്ണൻ എന്നിവരും പ്രതികളെ കണ്ടെത്താൻ പോലീസിനൊപ്പം ചേർന്നു. അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇലക്ഷനോട് അനുബന്ധിച്ച് പരിശോധന കർശനമായതിനെ തുടർന്ന് ഗഞ്ചാവ് ഒളിപ്പിച്ചുവെച്ചതാണെന്ന് പിടിയിലായവർ സമ്മതിച്ചു.
പുത്തൻകുരിശ് ഡി വൈ എസ് പി നിഷാദ്മോന്റെ നിർദ്ദേശാനുസരണം മുളന്തുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്യത്തിൽ മുളന്തുരുത്തി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെകടർ പ്രിൻസി ആർ, പ്രവീൺകുമാർ എസ്, എസ്.സി.പി ഒ ബിബിൻ, സുജിത് , സി.പി.ഒ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ബംഗാളിൽ നിന്നും ട്രയിൻ വഴി കടത്തി മുളന്തുരുത്തി ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനായിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തികൊണ്ടു വന്നത്. പിടികൂടിയ ‘കഞ്ചാവിന് 2 ലക്ഷം രൂപ വില വരും.
















