തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയെന്ന് സിപിഎം നേതാക്കളും സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ എന്നിങ്ങനെയുള്ള നുണ പ്രചാരണം തകർക്കാൻ ബിജെപിയുടെ വൻ പ്രചാരണ പദ്ധതിക്കു കഴിഞ്ഞതോടെ ‘ഡീൽ’ വിഷയം ഉപേക്ഷിച്ച് ഇടത്-വലതു മുന്നണികൾ. അതേസമയം ബിജെപിയും എൻഡിഎയും വിപുലമായ പ്രചാരണത്തിലൂടെ ഉയർത്തിയ കോൺഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികൾ രണ്ടല്ല എന്ന വസ്തുത വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി-എൻഡിഎ വൻ വിജയം നേടിക്കഴിഞ്ഞു. ഇടതുമുന്നണി സ്വന്തം സർക്കാരിന്റെ 10 വർഷത്തെ ഭരണ നേട്ടവും വികസനവും പറയാൻ തുടങ്ങി. കോൺഗ്രസ് മുന്നണി എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുകൾ പറയാൻ ആരംഭിച്ചു. 12 മാത്രമാണ് ഇനി വോട്ടെടുപ്പിന് ശേഷിക്കുന്നത്. ഇതോടെ ബിജെപി-എൻഡിഎ മുന്നണി തുടക്കം മുതലേ ഉയർത്തിയ വികസനം, സുരക്ഷ, വിശ്വാസം എന്നീ വിഷയങ്ങളിലേക്ക് രാഷ്‌ട്രീയ ചർച്ച മാറുകയാണ്. ഇതിനൊപ്പം ”ഡീൽ ഉണ്ട്, അത് എൽഡിഎഫും യുഡിഎഫും തമ്മിൽ” എന്ന തുറന്നുകാട്ടൽ പരിപാടിയും തുടരാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നാളെ തുടങ്ങുകയാണ്. നാലുപരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഉയർത്തുന്ന ചർച്ചാ വിഷയം വികസനവും കേരളത്തിന്റെ ഇത്രയും കാലത്തെ ഭരണത്തിലെ പിടിപ്പുകേടുമായിരിക്കും എന്നാണ് കരുതുന്നത്. അതാണ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തെ നിയന്ത്രിക്കാൻ പോകുന്നത്.
കോൺഗ്രസ് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയിട്ടുണ്ട്. എന്നാൽ, അത് ശബരിമലയിലെ വിശ്വാസത്തിന്റെ പ്രശ്‌നത്തിലേക്കുള്ള ചർച്ചയാകാതെ നോക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപി-എൻഡിഎ സഖ്യത്തെ സംബന്ധിച്ചിടത്തോളം രണ്ടും വിഷയമാണ്. പ്രത്യേകിച്ച് പിണറായി സർക്കാർ സുപ്രീം കോടതിയിൽ നിലപാട് മാറ്റിക്കൊണ്ടുള്ള നീക്കം ബിജെപിയുടെ പ്രചാരണത്തിന് കൂടുതൽ മേൽക്കൈ കൊടുക്കാനാണ് സാധ്യത.
















