ഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ അതല്ലെങ്കില്‍ നാട്ടകം സുരേഷ് ജയിക്കുമെന്നാണ് പരമ്പരാഗത ചാനല്‍ പ്രവചനം. പക്ഷെ ഈ പ്രവചനങ്ങളെ ആതിര ഡി നായര്‍ കാറ്റില്‍പറത്തുമോ? ജെന്‍സീ തലമുറയുടെ പ്രതിനിധിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര‍്ത്ഥിയുമായ 25 കാരി ആതിരയെ പലരു ഉപമിക്കുന്നത് ബീഹാറില്‍ വിജയക്കൊടി പാറിച്ച മൈഥിലി താക്കൂര്‍ എന്ന ജെന്‍സീ സ്ഥാനാര്‍ത്ഥിയുമായാണ്.
നല്ലൊരു ഗായികയായ മൈഥിലി താക്കൂര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ആരും ഗൗനിച്ചിരുന്നില്ല. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ഈ താരം കൗമാരക്കാര്‍ക്കിടയില്‍ കത്തിക്കയറുകയായിരുന്നു. കക്ഷിരാഷ്‌ട്രീയം നോക്കാതെ അവര്‍ മൈഥിലി താക്കൂറിനെ നെഞ്ചേറ്റിയപ്പോള്‍ അവര്‍ പരമ്പരാഗത കരുത്തന്‍ സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് വിജയത്തിലെത്തി.
എസ്എന്‍ഡിപിയുമായി നല്ല ബന്ധമുള്ള വി.എന്‍. വാസവന്‍ ജയിക്കുമെന്നും ഏറ്റുമാനൂര്‍ ബിജെപിസ്ഥാനാര്‍ത്ഥിയല്ലാത്തതുകൊണ്ട് ബിജെപി വോട്ടുകള്‍ വാസവനിലേക്ക് ചായുമെന്നുമാണ് ഭൂരിഭാഗം പേരും വിലയിരുത്തുന്നത്. വിഎന്‍ വാസവന്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് സുകുമാരന്‍നായര്‍ക്കൊപ്പവും ലഞ്ച് കഴിക്കുന്നത് വെള്ളാപ്പള്ളിയ്‌ക്കൊപ്പവും അത്താഴം കഴിക്കുന്നത് അച്ചന്മാര്‍ക്കൊപ്പവും ആണെന്ന് ഒരു തമാശയുണ്ട്. പക്ഷെ അതുകൊണ്ടെല്ലാം ശബരിമലയില്‍ അയ്യപ്പസംഗമം നടത്തി കോടികളുടെ വെട്ടിപ്പുനടത്തിയതിന്റെ കളങ്കത്തില്‍ നിന്നും വാസവന് മോചിതനാകാന്‍ കഴിയുമോ? ഏറ്റുമാനൂര്‍ക്കാരനാണെന്ന പ്രത്യേകതയും ഏറെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതയും നാട്ടകം സൂരേഷിനുണ്ട്.2021ല്‍ കോണ്‍ഗ്രസിന് റിബല്‍ സ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷ് 7000ല്‍പരം വോട്ടുകള്‍ പിടിച്ച മണ്ഡലമാണ്. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയില്ല എന്ന ആനുകൂല്യവും നാട്ടകം സൂരേഷിനുണ്ട്. ജോസഫ് വാഴയ്‌ക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര‍്ത്ഥിയായി വരും എന്ന് പറഞ്ഞിരുന്നിടത്താണ് നാട്ടകം സുരേഷ് വന്നത്. കാരണം പല തരം ക്രിസ്തീയസഭകള്‍ക്കും സ്വാധീനമുള്ള മേഖലയില്‍ ജോസഫ് വാഴയ്‌ക്കന്റെ സാന്നിധ്യം കോണ്‍ഗ്രസിന് കൂടുതല്‍ ഗുണം ചെയ്തേനെ എന്ന് പലരും വിമര്‍ശനം ഉയര്‍ത്തുന്നു.
എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം നേരത്തെ ബിഡിജെഎസിന് നല്‍കിയ മണ്ഡലമായിരുന്നു 2011ല്‍ ബിജെപി മത്സരിച്ചപ്പോള്‍ വെറും 3,300 വോട്ടുകള്‍ കിട്ടിയ മണ്ഡലം പക്ഷെ 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എ.ജി. തങ്കപ്പന്‍ പിടിച്ചത് 27000ല്‍പ്പരം വോട്ടുകളാണ്. പക്ഷെ 2021ല്‍ വീണ്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് വീണ്ടും 13,700 വോട്ടുകളാണ്. പക്ഷെ ഇക്കുറി ആതിര ഡി നായരിലൂടെ എൻഡിഎ ട്വന്‍റിട്വന്‍റിയിലൂടെ ഏറ്റുമാനൂര്‍ പിടിക്കുമോ? ആകാംക്ഷയോടെയാണ് ഈ ജെന്‍സീക്കാരിയെ കേരളം ഉറ്റുനോക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വെള്ളം ചോരാതെ ഏറ്റുമാനൂരില്‍ നടപ്പാക്കുമെന്നതാണ് ആതിര ഉയര്‍ത്തുന്ന പ്രധാന വാഗ്ദാനം.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാട്ടകം സുരേഷിനെ കണ്ടപ്പോള്‍ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയ ആതിരയ്‌ക്ക് കയ്യടി ഉയരുന്നുണ്ട്. പരമ്പരാഗത രാഷ്‌ട്രീയക്കാരുടെ കപടമുഖം കണ്ട് വെറുത്തിരിക്കുന്ന നാട്ടുകാര്‍ക്ക് ഒരു പച്ചപ്പാണ് ആതിരയെന്ന് പലരും പറയുന്നു. കെഎസ് ആര്‍ടിസി ബസിന്റെ പടിക്ക് വീതികൂട്ടിയത് കേന്ദ്രസര്‍ക്കാരാണെന്ന് ആതിര പറഞ്ഞതിനെ പരിഹസിക്കാന്‍ വന്ന സ്നേഹ ശ്രീകുമാറിന് വ്യക്തമായ മറുപടി നല്‍കി മുന്നേറുന്ന ആതിരയ്‌ക്കും വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍. ഇതൊക്കെ വോട്ടായി മാറിയാല്‍ ഏറ്റുമാനൂര്‍ എന്ന മണ്ഡലം അത്ഭുതമണ്ഡലമായി മാറും.
ഇവര്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ പലരും സജീവമായി രംഗത്തുണ്ട്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി ആതിര നല്‍കുന്നതോടെ ഈ മണ്ഡലത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ആതിര. പല സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായ പ്രസന്നതയും നിഷ്കളങ്കതയും തന്നെയാണ് ആതിരയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ഏറ്റുമാനൂരില്‍ ജെന്‍സിക്കാര്‍ ഈ പെണ്‍കുട്ടിക്ക് വേണ്ടി കച്ചമുറുക്കുന്നതും അതുകൊണ്ടാണ്.
















