ആദി ശങ്കരാചാര്യരുടെ തികഞ്ഞ ഭക്തനാണ് ഇളയരാജ . ഗാനങ്ങൾ ഒരുക്കും മുൻപ് ശങ്കരാചാര്യർക്ക് മുന്നിൽ വണങ്ങാറുമുണ്ട് അദ്ദേഹം. അത്തരത്തിൽ ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമാണ് തായ് മൂകാംബിക എന്ന ചിത്രത്തിലെ “ജനനി ജനനി ജഗം നീ, അഗം നീ” എന്ന ഗാനമെന്ന് പലപ്പോഴും ഇളയരാജ തന്നെ പറഞ്ഞിട്ടുമുണ്ട്.
‘ ഇളയരാജയുടെ സ്റ്റുഡിയോയിൽ അന്ന് എല്ലാം തയ്യാറായിരുന്നു. ഓർക്കസ്ട്ര അടക്കം എല്ലാവരും ഒരു ശബ്ദത്തിനായി മാത്രം കാത്തിരുന്നു. അത് മറ്റാരുമല്ല, കെ.ജെ. യേശുദാസ് ആയിരുന്നു. സമയം കടന്നുപോയി. എന്നിട്ടും യേശുദാസ് വന്നില്ല.
ഇളയരാജ സമയം കളയാറില്ല. അതുകൊണ്ട് തന്നെ “നമ്മള്‍ സമയം കളയുകയാണ്, നമുക്ക് ഒരു ട്രയല്‍ നടത്താം,” എന്നായി ഇളയരാജ അദ്ദേഹം തന്നെ പാടി പാട്ട് റെക്കോര്‍ഡ് ചെയ്തു. അപ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ വരാന്‍ കഴിയാത്തതില്‍ യേശുദാസ് ഖേദം പ്രകടിപ്പിച്ചു. പിറ്റേന്ന് യേശുദാസ് സ്റ്റുഡിയോയില്‍ വന്നപ്പോള്‍, തലേദിവസം താന്‍ പാടിയ ട്രയല്‍ റെക്കോര്‍ഡിംഗ് ഇളയരാജ അദ്ദേഹത്തിന് നല്‍കി. “ഒരിക്കല്‍ കേട്ട് തയ്യാറാകൂ,” എന്ന് പറഞ്ഞുകൊണ്ട് ഇളയരാജ പുറത്തേയ്‌ക്ക് പോയി.
പാട്ട് മുഴുവനായും കേട്ട യേശുദാസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹം നേരിട്ട് ഇളയരാജയുടെ അടുത്തേക്ക് പോയി പറഞ്ഞു, “എനിക്ക് ഈ പാട്ട് പാടാൻ തോന്നുന്നില്ല. ഈ വികാരം, ഈ ആഴം എനിക്ക് നൽകാൻ കഴിയുമോ എന്ന് എനിക്കറിയില്ല. ഈ ഗാനം ജനങ്ങളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കണമെങ്കിൽ, അത് നിങ്ങളുടെ ശബ്ദത്തിൽ മാത്രമേ സാധ്യമാകൂ.” എന്നാൽ ഇളയരാജ അത് യേശുദാസ് തന്നെ പാടണമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. എന്നാൽ യേശുദാസ് അതിന് ഒരുക്കമല്ലായിരുന്നു.
ഇത്രയും മികച്ച ഗായകനായിരുന്നിട്ടും, ശരിയായ ശബ്ദത്തിൽ ആ ഗാനം ലഭിക്കുന്നതിനായാണ് യേശുദാസ് ആ ഗാനം രാജയ്‌ക്ക് നൽകിയത് . അന്ന് ഇളയരാജയുടെ ശബ്ദത്തിൽ ലോകത്തിലേക്ക് വന്ന 1982-ൽ പുറത്തിറങ്ങിയ തായ് മൂകാംബിക എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനമായിരുന്നു. ഇന്നും ഇളയരാജയുടെ മാസ്റ്റർപീസ് ഗാനമാണത്.
















