ന്യൂഡൽഹി: ഇന്ത്യയെപ്പോലെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ,ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ വ്യക്തമാക്കി. എക്‌സിൽ ആണ് അദ്ദേഹം കുറിപ്പ് ഇട്ടത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാൻസർക്കാർ ബുധനാഴ്ച തള്ളിക്കളഞ്ഞു. പകരം, ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നതുൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടുവെച്ചുവെന്ന് ഇറാന്റെ ഔദ്യോഗികമാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ടുചെയ്തു. യു.എസ്. ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും അറിയിച്ചു.
















