ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ വികസിപ്പിച്ച് ഇന്ത്യ. .സ്റ്റെൽത്ത് സാങ്കേതിക വിദ്യകളെയും മറികടക്കുന്ന അത്യാധുനിക റഡാറുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത് . സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഗാലിയം നൈട്രേഡ് അടിസ്ഥാനമാക്കിയ റഡാറുകളാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇവ ഉടൻ തന്നെ സൈനിക ഉപയോഗത്തിനായി സജ്ജമാകും.
പ്രതിരോധമേഖലയിലെ അടുത്ത തലമുറ ഇലക്ട്രോണിക് സംവിധാനങ്ങൾക്കായി ഗാലിയം ഓക്സൈഡ് സെമികണ്ടക്ടർ വികസിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഡി ആർ ഡി ഒ. അത്യാധുനിക റഡാറുകളിലും, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്‌ക്ക് കഴിയും.ഡൽഹിയിലെ സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി ആണ് ഗാലിയം ഓക്സൈഡ് വികസനത്തിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത് . ഇതിനു പിന്നാലെ ഐ ഐ ടി റോപ്പഡ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നുള്ള പദ്ധതികളും ഡി ആർ ഡി ഒ ഒരുക്കുന്നുണ്ട്.
മിസൈൽ വിക്ഷേപണങ്ങൾ, റോക്കറ്റുകളിൽ നിന്നുള്ള പുക തുടങ്ങിയവ പകൽ വെളിച്ചത്തിലും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ‘ സോളാർ ബ്ലൈൻഡ് ‘ അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾ നിർമ്മിക്കുന്നതിനാണ് ഇപ്പോൾ ഡി ആർ ഡി ഒ ഊന്നൽ നൽകുന്നത് . ഇതിന്റെ പ്രവൃത്തികൾ പൂർത്തിയായാൽ ഗാലിയം ഓക്സൈഡ് റഡാർ റഡാർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാറുകൾ വികസിപ്പിക്കാനുള്ള ഗവേഷണം ഊർജിതമാക്കും.
ഗാലിയം ഓക്സൈഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന സോളാർ ബ്ലൈൻഡ് അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾക്ക് വിമാനങ്ങളുടെ എഞ്ചിനിൽ നിന്നുള്ള താപമോ, പുകയോ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളെ തിരിച്ചറിയാനാകും. പകൽ വെളിച്ചത്തിൽ പോലും സൂര്യപ്രകാശത്തിന്റെ ഇടപെടലില്ലാതെ ഈ അടയാളങ്ങൾ കണ്ടെത്താൻ ഇതിന് കഴിയും. സ്റ്റെൽത്ത് വിമാനങ്ങൾക്ക് റഡാറുകളിൽ നിന്ന് മറയാൻ സാധിക്കുമെങ്കിലും അവയുടെ എഞ്ചിൻ പുറത്തുവിടുന്ന ഇത്തരം അടയാളങ്ങളെ പൂർണ്ണമായും മറയ്‌ക്കുക പ്രയാസകരമാണ്.
ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റഡാറുകൾക്ക് 360 കിലോമീറ്റർ മുതൽ 600 കിലോമീറ്റർ വരെ ദൂരെയുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാലിയം ഓക്‌സൈഡ് മോഡ്യൂളുകൾ ഉയർന്ന ഫ്രീക്വൻസികളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. ഇത് ചെറിയ വസ്തുക്കളെപ്പോലും കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാൻ സഹായിക്കുന്നു.
















