ലഖ്നൗ: ഭാരതത്തിലെ സൈനിക കേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ചാരംശൃംഖലയിലെ 22 പേരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.
മാര്‍ച്ച് 14ന് ഗാസിയാബാദിലെ കൗശംബി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പരിശോധനയിലാണ് ഈ ശൃംഖലയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് നടന്ന വ്യാപകമായ തിരച്ചിലിലാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതികള്‍ പിടിയിലായത്.
റെയില്‍വേ ട്രാക്കുകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും സമീപം യുവാക്കള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രമായുള്ള ഭീകരശൃംഖലയിലാണ്.
രാജ്യത്തെ സുപ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, ദല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും പ്രമുഖ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷനുകളും പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് ഇവര്‍ കൈമാറിയതായി പോലീസ് സ്ഥിരീകരിച്ചു.
സുഹൈല്‍ മാലിക്, നൗഷാദ് അലി, സമീര്‍ (ഷൂട്ടര്‍) എന്നിവരാണ് ഈ ശൃംഖലയെ നിയന്ത്രിച്ചിരുന്നത്. 50ഓളം തന്ത്രപ്രധാന സ്ഥലങ്ങള്‍ ഇവര്‍ നിരീക്ഷിച്ചിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആയിരക്കണക്കിന് സിം കാര്‍ഡുകളും ഒടിപി തട്ടിപ്പ് വഴിയുള്ള ആശയവിനിമയ സംവിധാനങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കളെ സോഷ്യല്‍ മീഡിയ വഴി സ്വാധീനിച്ച് 5000 മുതല്‍ 20000 രൂപ വരെ നല്‍കിയാണ് ഇവര്‍ ചാരപ്പണിക്കായി നിയോഗിച്ചിരുന്നത്.
ദല്‍ഹി-ജമ്മു റെയില്‍വേ ഇടനാഴിയില്‍ സൈനിക നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ സോളാര്‍ പവര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ഭീകരര്‍ ശ്രമം നടത്തി. ദല്‍ഹി കാന്റോണ്‍മെന്റിലും സോണിപ്പറ്റിലും ഇത്തരത്തിലുള്ള കാമറകള്‍ ഇതിനോടകം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ നേപ്പാളിലേക്കും ഈ ചാരശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ട്. കേസിലെ പ്രധാനിയായ സമീര്‍ എന്ന ഭീകരനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം വ്യാപിപ്പിച്ചു.











