തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള നഗരസഭാ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 4ന് നടന്ന ചര്‍ച്ച ‘ഹിന്ദുഭീകരതയും ഇന്ത്യയും’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു. ഗുരുവായൂരിന്റെ മണ്ണില്‍ സിപിഎം അനുഗ്രഹാശിസ്സുകളോടെ ചര്‍ച്ച ചെയ്യാന്‍ കണ്ടെത്തിയ വിഷയം എങ്ങിനെയുണ്ട്? വിഷയം അവതരിപ്പിച്ചത് സിപിഎമ്മിന്റെ സ്വന്തം കവി ഗോപീകൃഷ്ണന്.
അതേ സമയം ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി ഹിന്ദുസമുദായത്തിന്റെ എന്തുകൊണ്ട് പ്രാതിനിധ്യം കിട്ടുന്നില്ലെന്ന ചോദ്യം ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന് ചോദിച്ചത് ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് സിപിഎമ്മിനെയാണ്. കാരണം ആ പാര്‍ട്ടി ഇത്രയും കാലമായി ഈ മണ്ഡലം നല്‍കുന്നത് ഒരു പ്രത്യേകസമുദായത്തിനാണ്. അതുകൊണ്ട് തന്നെയായിരിക്കണം. ബി. ഗോപാലകൃഷ്ണന് ആ ചോദ്യം ചോദിച്ചത്.
ഉടനെ സിപിഎം ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരക്കിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മതേതരത്വത്തെ ഗോപാലകൃഷ്ണന് ചോദ്യം ചെയ്തു എന്നതായിരുന്നു പരാതി. അതോടെ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ അതിന് ശേഷം ഗോപാലകൃഷ്ണന് മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത് ഈ കാര്യമാണ്. മുസ്ലിംലീഗ് മതേതരമെങ്കിൽ, ജമാഅത്തെ ഇസ്ലാമിയെ പിന്താങ്ങുന്ന സതീശന് മതേതരനെങ്കില് ഞാനും മതേതരനാണ് എന്നാണ്: ബി. ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിളിച്ചാക്ഷേപിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ സിപിഎമ്മിന്റെ ഈ ധാര്‍മ്മികത എവിടെയായിരുന്നു? നമ്മള് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാണെന്നും മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത മുസ്ലിം ലീഗിന്റെ കെ.എം. ഷാജിയോടും ഇതേ സിപിഎമ്മിന് യാതൊരു എതിര്‍പ്പുമില്ല. ജോസഫ് മാഷ്ടെ കൈപ്പത്തികള്‍ വെട്ടിയെടുത്ത തീവ്രവാദത്തിനോട് സിപിഎമ്മിന് പ്രത്യേകിച്ച് കലിപ്പില്ല. പക്ഷെ ഇല്ലാത്ത ഹിന്ദു ഭീകരതയുടെ വേരുകള്‍ ഗുരുവായൂരമ്പലനടയില്‍ നിന്നും വിളിപ്പാടകലെയുള്ള ഓഡിറ്റോറിയത്തില്‍ ചര്‍ച്ച ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നല്ല, സന്തോഷമാണുതാനും.
















