തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർത്ഥി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചുവെന്ന യുഡിഎഫിന്റെ പരാതി തള്ളിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
200 കോടിയുടെ ബംഗ്ലാവ് സത്യവാംഗ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവ് അദ്ദേഹം സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ ഇവിടെ1.07 ഏക്കർ ഭൂമിയിലാണ് ഈ ആഡംബർ മന്ദിരം സ്ഥിതി ചെയ്യുന്നതെന്നും ഈ പ്രദേശത്തെ ഭൂമിവില ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെയാണെന്നും, ഇതനുസരിച്ച് ഈ വസ്തുവിന്റെ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരുമെന്നും കണക്കാക്കപ്പെടുന്നുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും 2024 ലെ തെരഞ്ഞെടുപ്പിൽ ഇതേ ആരോപണം ഉന്നയിച്ച് പരാജയപ്പെട്ട കോൺഗ്രസ് വീണ്ടും പഴയത് ഉയർത്തി തെരഞ്ഞെടുപ്പിൽ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എനിക്കെതിരേ ആക്ഷേപം, ആരോപണം, റെയ്ഡ്, വ്യാജ പ്രചാരണം ഒക്കെ ഉയർത്തിയ കോൺഗ്രസ് പരാജയപ്പെട്ട ആരോപണങ്ങൾ ഉയർത്തുകയാണ്. അവർ എന്തുചെയ്താലും കേരളത്തിലെ ജനത വികസനത്തിന് ആഗ്രഹിക്കുകയും വികസനത്തിനുനിൽക്കുന്ന പാർട്ടിയായ ബിജെപിക്കും വോട്ടുചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു.
ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ധൈര്യവും നട്ടെല്ലുമുണ്ടെങ്കിൽ കേസുകൊടുക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
















