ചരിത്രത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തിലേക്ക് നോക്കിയാല്‍ തെളിയുന്ന വംശനാശത്തിന്റേയും ദുരന്തങ്ങളുടേയും ചിത്രങ്ങള്‍. മണ്‍ മറഞ്ഞുപോയ സാമ്രാജ്യങ്ങള്‍. നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ച വംശീയ സംഘര്‍ഷങ്ങള്‍.
ചെറുതും വലുതുമായ യുദ്ധങ്ങള്‍. സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വേണ്ടി നടത്തിയ അധാര്‍മ്മികമായ പോരാട്ടങ്ങള്‍. അവ സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകളിലൂടെ ഇന്നും ചോരത്തുള്ളികള്‍ കിനിഞ്ഞിറങ്ങുന്നു.
അധികാരത്തിന്റെ ഗര്‍വും രാജ്യതന്ത്രത്തില്‍ വന്ന പിഴവുകളും വരുത്തിവച്ച മഹാദുരന്തങ്ങള്‍.
ഓരോ രാത്രികളും ഭയപ്പാടോടെയും ദുഃസ്വപ്‌നങ്ങള്‍ കണ്ടും തള്ളിനീക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, വിറങ്ങലിച്ച കരങ്ങളോടെ അവരെ കെട്ടിപ്പിടിച്ച് ആര്‍ത്തലച്ച് കരയുന്ന അമ്മമാര്‍, സഹോദരിമാര്‍. കാലചക്രം തിരിയുമ്പോഴും യുദ്ധത്തിന്റെ രീതിശാസ്ത്രത്തിനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കും മാത്രമേ വ്യത്യാസം വന്നിട്ടുള്ളു. യുദ്ധത്തിന്റെ ബാക്കിപത്രമായ മരണത്തിന് മാറ്റമില്ല. യുദ്ധവിജയത്തിന്റെ ലഹരിയിലും പരാജയത്തിന്റെ വ്യഥയിലും ലോകം കൊണ്ടാടുന്നത് മരണം എന്ന ഏകവും അവ്യാജവുമായ സത്യം തന്നെയാണ്.
ഏതു യുദ്ധത്തിലും പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം.
ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? എന്ത് നേടി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
ഇതിഹാസങ്ങളും പുരാണങ്ങളും പറഞ്ഞു തരുന്നത് എല്ലാ യുദ്ധങ്ങളുടേയും കാരണം അധികാര ദുര്‍മ്മോഹവും അധാര്‍മ്മികതയും രാജ്യതന്ത്രത്തിലെ പിഴവുകളും ആണെന്നാണ്. സാമ്രാജ്യ വിപുലീകരണത്തില്‍ കാലിടറി വീണ ചക്രവര്‍ത്തിമാര്‍, ചതിയില്‍ ജീവിതം ഹോമിക്കപ്പെട്ട രാജാക്കന്മാര്‍, ശിഥിലമായ സാമ്രാജ്യങ്ങള്‍, ദുരന്തവും മരണവും ഏറ്റുവാങ്ങിയ പ്രജാ സമൂഹം.
ചോരക്കൊതി തീരാതെ വര്‍ത്തമാനകാലത്തേയും രക്തത്തില്‍ മുക്കിക്കൊല്ലുന്ന പുതിയ അവതാരങ്ങള്‍.
മന്ത്രിയും ഇളയ മുത്തശ്ശനുമായ മാല്യവാന്‍ രാവണനോട് പറഞ്ഞു:
ലങ്കയുടെ യോദ്ധാക്കള്‍ ഓരോരുത്തരായി രണാങ്കണത്തില്‍ മരിച്ചു വീഴുന്നു.
കുംഭകര്‍ണന്റെ പതനം ലങ്കയുടെ തീരാനഷ്ടമാണ്. ഈ നിമിഷത്തില്‍ ലങ്കക്ക് വിജയം സന്ദിഗ്ധമാണ്. യുദ്ധവും സന്ധിയുമുണ്ട് രാജ്യതന്ത്രത്തില്‍.
സാമ്രാജ്യം നിലനിര്‍ത്താന്‍, വംശത്തെ രക്ഷിക്കാന്‍ യുദ്ധമാണ് വേണ്ടതെങ്കില്‍ യുദ്ധം. സന്ധിയാണ് മെച്ചമെങ്കില്‍ സന്ധി.
ഒരിക്കലും കീഴ്‌പ്പെടലല്ല സന്ധി. വീരമരണമല്ല വംശരക്ഷയാണ് മുഖ്യം. വിജയം സന്ദിഗ്ധമാകുമ്പോള്‍ സന്ധിയാണ് സ്വീകാര്യം. രാജ്യതന്ത്രം വശമില്ലാതിരുന്ന ഞങ്ങള്‍ യുദ്ധം ചെയ്ത് ചെയ്ത് വംശവൃക്ഷത്തിന്റെ കടയ്‌ക്കല്‍ തന്നെ വെട്ടി. ഇന്നലത്തെ അബദ്ധം ഇന്നും ആവര്‍ത്തിക്കേണ്ടതുണ്ടോ? ലങ്കയുടെ രക്ഷോ സൈന്യത്തെ പരാജയം തുറിച്ച് നോക്കുന്നു.
യാതൊരു ഭാവഭേദവുമില്ലാതെ രാവണന്‍ കേട്ടിരുന്നു.
മാല്യവാന്‍ തുടര്‍ന്നു:
അധര്‍മ്മം നീയും ഏറെ ചെയ്തിരിക്കുന്നു. ധര്‍മ്മം ഇന്ന് നിന്റെ പക്ഷത്തില്ല.
ശത്രുക്കളാല്‍ ലങ്ക വളയപ്പെട്ടിരിക്കുന്ന ഈ നിമിഷത്തില്‍ സന്ധിയാണാവശ്യം.
രക്ഷോവംശത്തിന്റെ ഭാവി രണാങ്കണത്തില്‍ നിര്‍ണയിക്കപ്പെടാന്‍ അനുവദിക്കരുത്. എല്ലാ യുദ്ധവും പിറക്കുന്നത് മനുഷ്യ മനസ്സിലാണ്.
ദൂരം വളരെ താണ്ടിക്കഴിഞ്ഞു. തിരികെ വരാന്‍ ആവാത്തവിധം.
എത്രയും പെട്ടന്ന് സന്ധിചെയ്യുക എന്നതാണ് ലങ്കയുടെ ആവശ്യം.
നീ നേടിയ ജയങ്ങള്‍ എത്രയോ കൂടുതല്‍. ദേവാസുര യക്ഷന്‍മാര്‍ക്ക് അവധ്യനാണ് നീ. മറക്കരുത്. മനുഷ്യജന്മമെടുത്ത രാമന്‍ വിഷ്ണവിന്റെ അവതാരമാണ്. സീതയെ രാമന് തിരികെ നല്‍കി സന്ധി ചെയ്യു. ആപത്ത് ഒഴിവാക്കു. അപേക്ഷാ രൂപത്തില്‍ മണ്ഡോദരിയും രാവണനെ നോക്കി.
മാല്യവാന് വഴിപ്പെട്ട് സന്ധി ചെയ്യാന്‍ രാവണന്‍ ഒരുക്കമായിരുന്നില്ല.
ഇന്ദ്രനെ ജയിച്ച മേഘനാദനും കൈലാസം വിറപ്പിച്ച താനും ജീവിച്ചിരിക്കുമ്പോള്‍ വിജയം സന്ദിഗ്ധമല്ല എന്ന വിശ്വാസം രാവണനില്‍ രൂഢമൂലമായിരുന്നു.
ആരോടും സന്ധി ചെയ്യാന്‍ ഒരുക്കമല്ലെന്നു തീര്‍ത്ത് പറഞ്ഞു രാവണന്‍.
മാല്യവാന്‍ പറഞ്ഞു: ‘മിന്നാമിനുങ്ങശകള്‍ അശോകത്തെ പൊതിയും പോലെ രാത്രിയില്‍ നക്ഷത്രങ്ങള്‍ ലങ്കയുടെ താഴികക്കുടത്തെ പുണരട്ടെ.
എല്ലാം ഒരു കണക്കിന് ആവര്‍ത്തനമായിരിക്കാം. ഋതുഭേദം പോലെ,സൗര ഗ്രഹണം പോലെ, ധൂമകേതുക്കള്‍ ആകാശത്ത് ഇഴയും പോലെ ഒരു പക്ഷേ എല്ലാം ഈ വൃദ്ധമനസ്സിന്റെ വിഭ്രാന്തി മാത്രമായിരിക്കാം. നീ അതുല്യന്‍.
നിന്റെ നിശ്ചയം പോലെ നടക്കട്ടെ.’
തോല്‍വിയും മരണവും തൊട്ടടുത്ത് എത്തിയിട്ടും ആത്മധൈര്യത്തോടെ പിന്നിട്ട വഴികള്‍ രാവണന്‍ ആത്മഗതമായി ഓര്‍ത്തെടുത്തു. കൈലാസം കൈയ്യിലിട്ട് അമ്മാനമാടി താന്‍ സ്വായത്തമാക്കിയ ചന്ദ്രഹാസം.
മയാസുരന്റെ രഥവലയം ഭേദിച്ച് താന്‍ സ്വന്തമാക്കിയ ത്രൈലോക്യ സുന്ദരിയായ മണ്ഡോദരി. വൈശ്രവണനെ തോല്‍പിച്ച് നേടിയ പുഷ്പകം.
അശോകവനിയില്‍ താന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തരുണീരത്നം സീത.
മൂവുലകങ്ങളില്‍ അമൂല്യമായി ഏതൊന്നുണ്ടോ അത് ലങ്കക്ക് സ്വന്തമായിരിക്കണം.
സമസ്ത സൗന്ദര്യവും സമ്പല്‍പ്രൗഢികളും സൗഭാഗ്യങ്ങളും സീതയും ലങ്കയ്‌ക്ക് അവകാശപ്പെട്ടതാണ്. മോഹിച്ചതും അപഹരിച്ചതും ശരിയാണ്.
അതേസമയംതന്നെ, അന്ത:പുരത്തില്‍ വിലാപം ഉയര്‍ന്നു.
ലങ്കയുടെ ഓമനപ്പുത്രന്‍ ഇന്ദ്രജിത് പാര്‍ശ്വരക്ഷയില്ലാതെ ലക്ഷ്മണനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു എന്ന വൃത്താന്തം രാവണന്റെ കര്‍ണപുടങ്ങളില്‍ പതിച്ചു.
ഇനി പട നയിക്കാന്‍ താന്‍ മാത്രം. മണ്ഡോദരി ഒരിക്കല്‍ പറഞ്ഞതുപോലെ തന്നെ വധിക്കാന്‍ ജന്മമെടുത്ത മനുഷ്യനാണോ രാമന്‍?
താന്‍ വിചാരിച്ചിരുന്നുവെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന വ്യര്‍ത്ഥതാബോധം അപ്പോള്‍ രാവണനെ വേട്ടയാടി. മാല്യവാന്‍ പറഞ്ഞതുപോലെ തന്റെ രാജ്യതന്ത്രം പിഴച്ചുവോ?
രാവണന്‍ ചിന്തിച്ചു
ഭൗതികമായി നോക്കുമ്പോള്‍ യുദ്ധത്തിന്റെ സുവ്യക്തമായ ഫലം മരണം തന്നെയാണ്. ശരീരങ്ങളുടെ മരണം പോലെ മനസ്സുകളും മരിക്കുന്നു. ബന്ധങ്ങള്‍ തകരുന്നു. കരുണ നഷ്ടപ്പെടുന്നു. വിജയിച്ചു എന്ന് തോന്നിയാലും യുദ്ധം എന്നാല്‍ തോല്‍വിയും മരണവുമാണ്. യുദ്ധം കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ശൂന്യതയാണ്. സത്യം തിരിച്ചറിഞ്ഞു രാവണന്‍.
തനിക്കാണ് പിഴവ് പറ്റിയത്. കൈ പിടിച്ച് ഉയര്‍ത്തിയ വംശത്തെ താന്‍ തന്നെ കുരുതി കൊടുത്തു. സന്ധി ചെയ്തിരുന്നുവെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന വ്യര്‍ത്ഥതാബോധം രാവണനെ നിരാശനാക്കി.
രാവണന്റെ കാലഘട്ടം മറയുകയാണ്. രാമസായകം തന്റെ നെഞ്ച് പിളര്‍ക്കുന്നതും ഓര്‍ത്ത് അവസാനഹോമത്തിനായി രാവണന്‍ നികുംഭിലയിലേക്ക് നടന്നു. രാജ്യതന്ത്രത്തിലെ പിഴവ് മൂലം പരാജിതനായ ചക്രവര്‍ത്തിയെ പോലെ.
















