മനാമ: തെക്കന്‍ ഇറാനിലെ പെണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഷാജറെ തയ്യബെ എലമെന്‍ററി സ്കൂളില്‍ മിസൈല്‍ വീണ് 170 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ മിസൈല്‍ യുഎസ് അയച്ചതാണെന്നും ലക്ഷ്യം തെറ്റി സ്കൂളില്‍ വീണതാണെന്നും ഉള്ളത് യുഎസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടെ വീണ്ടും മറ്റൊരു ആരോപണം കൂടി യുഎസിനെതിരെ ഉയരുകയാണ്. യുദ്ധം ആരംഭിച്ച് പത്താം ദിവസമായ മാര്‍ച്ച് 9നാണ് ബഹ്റൈനില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബഹ്റൈനില്‍ വലിയ നാശനഷ്ടം വിതച്ച ആ മിസൈല്‍ യുഎസിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ നിന്നും പോയ മിസൈലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഡ്രോണിനെ അടിച്ചിടാന്‍ പോയ മിസൈല്‍ ലക്ഷ്യം തെറ്റി ബഹ്റൈനിലെ സാധാരണക്കാര്‍ താമസിക്കുന്ന മഹ്സ എന്ന പ്രദേശത്ത് പതിക്കുകയായിരുന്നു. പാട്രിയറ്റ് മിസൈലിന്റെ ഈ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അന്ന് യുഎസ് ഇറാനെയാണ് കുറ്റപ്പെടുത്തിയത്. ഇറാന്റെ ഡ്രോണുകള്‍ പതിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ആരോപണം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇത് പാട്രിയറ്റ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനമാണെന്ന് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്ട്ടില്‍ പറയുന്നു.
അക്കാദമിക് ഗവേഷകരുടെ വിശകലനപ്രകാരം, ഈ മിസൈല്‍ വന്നത് അമേരിക്കയുടെ പാട്രിയറ്റ്വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നാണെന്ന് റോയിട്ടേഴ്സ് പറയുന്നു.
ഇറാന്റെ ഡ്രോണുകളെ തകര്‍ക്കാന്‍ അയച്ച പാട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി ബഹ്റൈനിലെ സാധാരണജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തലസ്ഥാനമായ മനാമയിൽ നിന്ന് കടൽത്തീരത്തുള്ള സിത്ര ദ്വീപിലെ മഹ്സ എന്ന സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ പാട്രിയറ്റ് മിസൈൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബഹ്‌റൈൻ ശനിയാഴ്ച ആദ്യമായി തുറന്നുസമ്മതിച്ചതോടെ യുഎസ് മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. .
















