വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കാൻ അമേരിക്ക ആലോചിക്കുന്നുണ്ടെന്ന സൂചന നൽകി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനിലെ പവർ പ്ലാന്റുകളും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്‌ക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ട്രംപ് അറിയിച്ചു.
ഇറാനുമായുള്ള ചർച്ചകളെ “വളരെ നല്ലതും “ഉൽപ്പാദനക്ഷമവും” എന്ന് ട്രംപ് വിശേഷിപ്പിച്ചു, മിഡിൽ ഈസ്റ്റിലെ ശത്രുതയെക്കുറിച്ചുള്ള “പൂർണ്ണവും സമ്പൂർണ്ണവുമായ” പരിഹാരത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ഇറാനും വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂർ അന്ത്യശാസനം ഇറാന് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചർച്ച നടന്നതായി ട്രംപ് അറിയിച്ചിരിക്കുന്നത്.
ഈ ആഴ്ച മുഴുവൻ ചർച്ച തുടരും. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടർന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
















