
സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കിയാണ് ബിജെപി ഘടകകക്ഷിയായ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെ മത്സരത്തിന് ഇറക്കാൻ വേണ്ടതെല്ലാം ട്വന്‍റി ട്വന്‍റി ചെയ്തിരുന്നു. എന്നാൽ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്നതിനാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറേണ്ടി വന്നു. അതിനുശേഷം കടുത്ത സൈബർ ആക്രമണം താരത്തിന് നേരെ ഉണ്ടായി. ഇപ്പോഴിതാ തന്റെ വാക്കുകൾ വളച്ചൊടിച്ചവർക്ക് എതിരേയും സൈബർ ബുള്ളിയിങ് നടത്തിയവർക്ക് എതിരെയും രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ.
റിയാക്ഷൻ വീഡിയോസ് ചെയ്ത് ക്ലിക് ബൈറ്റിന് വേണ്ടി മോശം തമ്പ് ലൈൻ ഉണ്ടാക്കി വിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുറിപ്പിലൂടെ നടി അറിയിച്ചു. ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലുമുള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമ്മയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം.
പകരം എല്ലാവരെയും ഉള്ള് തുറന്ന് സ്നേഹിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തിൽ നിന്നും എന്നെക്കൊണ്ട് ആവും പോലെ ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ചെറുപ്പം മുതൽ സ്വർണ്ണ സ്പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരിൽ നിന്നും ആഗ്രഹിയ്‌ക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ച് നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാർത്ഥതയും ഉള്ളവളാണ്. എന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും ഉള്ളവരുണ്ട്. ജാതിയും മതവും നോക്കി മനുഷ്യരോട് നാളിതുവരെ ഇടപെട്ടിട്ടില്ല. സൗഹൃദത്തിൽ എല്ലാ മതസ്ഥരുമുണ്ട്. വിശ്വാസികളും അവിശ്വാസികളുമുണ്ട്. ആണും പെണ്ണും ട്രാൻസ് മനുഷ്യരുമുണ്ട്. ആരുടേയും ജാതിയും മതവും രാഷ്‌ട്രീയവും ജെന്ററും വിശ്വാസ അവിശ്വാസപരമായതൊന്നും സൗഹൃദങ്ങളിൽ മാനദണ്ഡമായിട്ടില്ല.
മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെയും ഒരു വ്യക്തിയ്‌ക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങളാണ്. അത് ഈ എനിക്കും ബാധകമാണ്. പിന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ നിലപാടുകളേയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് എന്റെ മേലെ ഇത്രയധികം സൈബർ ബുള്ളിയിങ് അഴിച്ച് വിടാൻ സാധിക്കുന്നത്?. കേവലം രാഷ്‌ട്രീയ വ്യത്യാസത്തിന്റെ പേരിലും മതത്തിന്റെ അന്തരത്തിന്റെ പേരിലും ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളിൽ.
അല്ലാതെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ ഒരുപക്ഷെ ഇനി ഒരിക്കലും തമ്മിൽ കാണാൻ പോലും സാധ്യതയില്ലാത്ത നിങ്ങൾ ഇത്ര മാത്രം അധിക്ഷേപിക്കാൻ രാഷ്‌ട്രീയവും മതവും അല്ലാത്തതൊന്നും കാരണങ്ങൾ അല്ല. എന്നോട് മറ്റ് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങളുമില്ല. റിയാക്ഷൻ വീഡിയോസ് ചെയ്ത് ക്ലിക് ബൈറ്റിന് വേണ്ടി മോശം തമ്പ് ലൈൻ ഉണ്ടാക്കി കഞ്ഞി കണ്ടെത്തുന്ന യൂട്യൂബർമാർക്കും ലക്ഷ്മി പ്രിയ നല്ല ഒരു ഇരയാണ്.
ഈ പ്രസക്ത സുഹൃത്തുക്കളുടെ അറിവിലേക്ക് ഇനിയും ഇതൊരു തുടർക്കഥയാക്കുന്നുവെങ്കിൽ തീർച്ചയായും അർഹമായ നിയമ നടപടി സ്വീകരിക്കുന്നതാണ്. കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്ക്..ഒന്ന്: ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്‌ട്രീയ പ്രവേശനം. നടന്മാരായ ഇന്നസെന്റ്, മുകേഷ്, ജഗദീഷ്, ഗണേഷ് കുമാർ, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ അവരുടെ രാഷ്‌ട്രീയ അനുഭാവം കൊണ്ടും ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലേ? അങ്ങനെ പറയുന്നവർ തെളിവ് ഹാജരാക്കി പറയണം.
ഇല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കും. രണ്ട്: ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോഡിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. വെറൈറ്റി മീഡിയ റിപ്പോർട്ടറിനോട് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു അച്ഛനെപ്പോലെ പെൺമക്കൾക്ക് വേണ്ടത് എല്ലാം ചെയ്യുന്നു എന്നാണ്. ‘പോലെ’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വീഡിയോ ഫുൾ കാണാം.
മൂന്ന്: സുരേഷ് ഗോപി അല്ലാതെ മോഹൻലാലൊക്കെ പ്രചരണത്തിന് വരുമോ എന്ന് പ്രസ് മീറ്റ് കഴിഞ്ഞ് ചോദിച്ചവരോട് ലാലേട്ടൻ മാത്രമല്ല മമ്മൂക്കയും സിദ്ദിഖ് ഇക്കയും ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ വരണം എന്നാണ് ‘എന്റെ ആഗ്രഹം’ എന്നാണ് ചിരിച്ചുകൊണ്ട് ഞാൻ തമാശയായി പറഞ്ഞത്. വാർത്തകൾ വളച്ചൊടിക്കുന്നതിന് മുൻനിര പിൻനിര മാധ്യമപ്രവർത്തകർ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് പറയുന്നത്. ഒരു കാര്യത്തിൽ വളരെ സന്തോഷമുണ്ട്. ഈ നാട്ടിലെ മതേതരരെ കാണാൻ എന്റെ ഫേസ്ബുക് പേജിന്റെയോ ഞാനുമായി ബന്ധപ്പെട്ട വാർത്തകളുടെയോ ചുവടെ പോയാൽ മാത്രം മതി. ഞാൻ ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണ്. ട്വന്റി ട്വന്റി എൻഡിഎ ഘടക കക്ഷി ആയതുകൊണ്ടും ട്വന്റി ട്വന്റി മുന്നോട്ട് വെയ്‌ക്കുന്ന ആശയങ്ങൾ ഈ നാടിന് ഗുണമുള്ളത് കൊണ്ടും തന്നെയാണ് ഞാൻ അതിലേക്ക് വന്നത്.
മേലിലും അങ്ങനെ ആയിരിക്കും. ഇനി സജീവ പാർട്ടി പ്രവർത്തനം ഉണ്ടായിരിക്കും. നാല് ചുവർ നൽകുന്ന സ്വാതന്ത്ര്യം നിങ്ങൾ എന്നെപ്പോലെ ഉള്ളവരെ ബുള്ളിയിങ് നടത്തി സംതൃപ്തി നേടാൻ ശ്രമിക്കുമ്പോൾ ഞാൻ എന്റെ ശെരികളിലൂടെ മുന്നോട്ടാണ്. നാളെ മുതൽ എൻഡിഎ സ്ഥാനാർഥിയ്‌ക്ക് വേണ്ടി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങും. എന്റെ മതവും രാഷ്‌ട്രീയവും എന്റെ നിലപാടാണ്. നിങ്ങൾക്കും എനിക്കും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം. ജയ് ഹിന്ദ്. വന്ദേ മാതരം എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിപ്പ്.