കൊച്ചി: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരില്‍ 2018ല്‍ എല്ലാ ഗൂഢ തന്ത്രങ്ങളുമായി ഇരുട്ടിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിക്കുന്നു. ഭക്തരെയൊന്നാകെ വെല്ലുവിളിച്ച് നവോത്ഥാന മതില്‍ പണിയാന്‍ മുന്നില്‍ നിന്ന പിണറായി ഇപ്പോള്‍ പറയുന്നു, ശബരിമല യുവതീ പ്രവേശത്തില്‍ മതപണ്ഡിതരുടെ അഭിപ്രായം തേടണമെന്ന്. ഏഷ്യാനെറ്റ് ന്യൂസിനുള്ള അഭിമുഖത്തിലാണ് മുന്‍കാല നടപടികളെ വിശദീകരിക്കാനാകാതെ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയത്.
സുപ്രീംകോടതിയിലെ നിലപാട് നേരത്തേ പറഞ്ഞതു തന്നെയെന്ന് പറയുമ്പോഴും യുവതീ പ്രവേശം അനുവദിക്കാമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് കൃത്യമായ നിലപാടില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെന്ന പേരില്‍ യുവതികളെ സന്നിധാനത്തെത്തിച്ചതും സന്നിധാനത്തും സംസ്ഥാനത്താകെയും അമ്മമാരടക്കമുള്ളവരെ തല്ലിച്ചതച്ചതും മറക്കാത്ത സമൂഹത്തിനു മുന്നില്‍ പിണറായി തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് അഭിനയിക്കുന്നു. അന്ന് ഭക്തര്‍ക്കെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പോലും തയാറാകാതെയാണ് പിണറായി ഇങ്ങനെ സംസാരിക്കുന്നത്. ഏകപക്ഷീയ നിലപാടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉത്തരവ് നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്നും പണ്ഡിതരുടെയും ആചാര്യന്മാരുടെയും നിലപാടറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ഹിന്ദുസംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴും മുഖ്യമന്ത്രി അതു തള്ളുകയായിരുന്നു. എന്നാല്‍ എല്ലാവരുമായും ചര്‍ച്ച വേണമെന്നും കോടതിയും അങ്ങനെയാണ് ചെയ്യേണ്ടതെന്നുമാണ് ഇപ്പോഴത്തെ നിലപാട്.
ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിധിയെന്നു പറഞ്ഞാണല്ലോ മുമ്പ് യുവതീ പ്രവേശത്തിന് ഇറങ്ങിത്തിരിച്ചതെന്ന ചോദ്യത്തിന് ഇപ്പോള്‍ അതല്ലല്ലോ സ്ഥിതിയെന്നാണ് പിണറായിയുടെ മറുപടി. കോടതി എന്തും പറയട്ടെ, സിപിഎമ്മിനും താങ്കള്‍ക്കും നയമില്ലേയെന്ന് ചോദിച്ചപ്പോള്‍ കോടതിയും മയപ്പെട്ടല്ലോയെന്ന് പറഞ്ഞ് നിലപാട് പറയാതെ പിണറായി തടിതപ്പി.
















