1975-77 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം. മാര്‍ച്ച് 21 നാണ് ഈ ഭീകരാവസ്ഥ അവസാനിച്ചത്. 1975 ജൂണ്‍ 25 ന് അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയെ കാറ്റില്‍പ്പറത്തിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് ജയിച്ചതിനാല്‍ അലഹബാദ് ഹൈക്കോടതി അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെയും നിരപരാധികളായ പതിനായിരക്കണക്കിന് ജനങ്ങളെയും കല്‍തുറുങ്കില്‍ അടച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഭാരത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും എഴുതി ചേര്‍ത്തത്. പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ എടുത്തുകളഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പത്രമാരണ നിയമം നടപ്പാക്കി. അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ്, ഭാരതീയ ജനസംഘം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങള്‍ ലോകസംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ ശക്തമായ സത്യഗ്രഹ സമരങ്ങള്‍ സംഘടിപ്പിച്ചു. ആ സമരം നടത്തിയവരെ പോലീസ് ലോക്കപ്പിലും ജയിലറകളിലും മൃഗീയമായി മര്‍ദ്ദിച്ചു. രാജ്യത്ത് ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ ഈ സമരത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് പതിനായിരത്തോളം ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. അന്ന് കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പോലീസ് കിരാതമായ മര്‍ദ്ദനമുറകളാണ് സമരസേനാനികളുടെ മേല്‍ നടത്തിയത്. സമരസേനാനികളെ മാസങ്ങളോളം ജയിലില്‍ അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥാ വിരുദ്ധ ജനകീയ സമരങ്ങള്‍ ശക്തിപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ദിരാഗാന്ധി 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. അന്നത്തെ കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ പലരും അകാല മരണത്തിന് കീഴടങ്ങി. ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ആരോഗ്യപ്രശ്നങ്ങളും മറ്റ് ദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഈ സമരസേനാനികള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും കൊടുക്കുന്നുണ്ട്. കേരളത്തിലെ സമരപോരാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2015 ല്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി എന്ന സംഘടന രൂപീകരിച്ചു സര്‍ക്കാരുകള്‍ മുമ്പാകെ നിവേദനങ്ങള്‍ കൊടുത്തെങ്കിലും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വയോവന്ദന്‍ പദ്ധതി പ്രകാരം 70 വയസ് പിന്നിട്ടവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം കിട്ടുമെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാല്‍ കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയില്ല. രാജ്യത്ത് നടപ്പിലാക്കിയ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിച്ച ഈ സമര പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും, ഇതില്‍ പങ്കെടുത്തവര്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും നല്‍കണമെന്നുമുള്ള ധാര്‍മികമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാതെ അത് നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ടാകണം.
(എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
















