India

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

മഹാരാഷ്ട്രയെ വിറപ്പിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടത് 1986ലാണ്. പക്ഷെ അതിന് ശേഷം 40 വര്‍ഷം കഴിയേണ്ടിവന്നു ആ ദാവൂദ് ഇബ്രാഹിം എന്ന ഭീകരനെ ഭയപ്പെടാത്ത ഒരു മഹാരാഷ്ട്ര പിറക്കാന്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: മഹാരാഷ്‌ട്രയെ വിറപ്പിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടത് 1986ലാണ്. പക്ഷെ അതിന് ശേഷം 40 വര്‍ഷം കഴിയേണ്ടിവന്നു ആ ദാവൂദ് ഇബ്രാഹിം എന്ന ഭീകരനെ ഭയപ്പെടാത്ത ഒരു മഹാരാഷ്‌ട്ര പിറക്കാന്‍. ശിവാജിമാര്‍ വീണ്ടും മഹാരാഷ്‌ട്രയില്‍ ഉദയം ചെയ്തിരിക്കുന്നു എന്നാണ് ചില രാഷ്‌ട്രീയനിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരു പക്ഷെ ബിജെപി സര്‍ക്കാര്‍ മഹാരാഷ്‌ട്രയുടെയും മുംബൈ കോര്‍പറേഷന്റെയും അധികാരത്തില്‍ പിടിമുറുക്കിയ ശേഷമാണ് ആ ദാവൂദ് പേടി മാറിയതെന്ന് വേണം കരുതാന്‍. അതല്ലെങ്കില്‍ ഇന്ത്യ വിട്ടുപോയിട്ടും ദാവൂദിന്‍റേതായി മഹാരാഷ്‌ട്രയില്‍ ഉള്ള സ്വത്തുക്കള്‍ ലേലത്തില്‍ പിടിക്കാന്‍ ധൈര്യമുള്ളവര്‍ മഹാരാഷ്‌ട്രയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്രയും കാലം ലേലം നടക്കാതെ പോയി. എന്തിന് ദാവൂദിന്റെ ആ ഭൂസ്വത്തുക്കളുടെ വില 25 ശതമാനം വെട്ടിക്കുറച്ചിട്ടും, കൊള്ളലാഭം നേടാമെന്ന് വന്നിട്ടും ആരും ലേലത്തിന് എത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരാള്‍ എത്തിയിരിക്കുന്നു- ഭയമേതുമില്ലാതെ. അയാള്‍ ദാവൂദിന്റെ മഹാരാഷ്‌ട്രയിലെ അവശേഷിക്കുന്ന സ്വത്തുക്കള്‍ മുഴുവന്‍ ലേലത്തില്‍ എടുത്തു.

1986ല്‍ ആണ് ദാവൂദ് ഇബ്രാഹിം മുംബൈ വിട്ട് ദുബായിലേക്ക് ആസ്ഥാനം മാറ്റിയത്. സമദ് ഖാന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ദാവൂദിനെ വേട്ടയാടാന്‍ തുടങ്ങിയതോടെയാണ് ദാവൂദ് മുംബൈ വിട്ട് ദൂബായിലേക്ക് മാറിയത്. പിന്നീട് ദുബായില്‍ ഇരുന്നാണ് ദാവൂദ് ഇബ്രാഹിം 1993ല്‍ മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിന് ശേഷം ഇന്ത്യയിലെ‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ 900 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ദാവൂദ് മുംബൈയില്‍ 12 ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത്. ഇതില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 1400 പേര്‍ക്ക് പരിക്കേറ്റു. ഈ സ്ഫോടനത്തിന് ശേഷം ദാവൂദ് ദുബായില്‍ നിന്നും പാകിസ്ഥാനിലേക്ക് താമസം മാറ്റുകയായിരുന്നു.

1986ല്‍ മുംബൈ വിട്ടുപോകുന്നതിന് മുന്‍പ് മുംബൈ നഗരത്തെ വിറപ്പിച്ച ഭീകരനായിരുന്നു ദാവൂദ്. തട്ടിപ്പറി, കള്ളക്കടത്ത്, മയക്കമരുന്ന് കടത്ത് തുടങ്ങി ഒട്ടേറെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ദാവൂദ് ഏര്‍പ്പെട്ടു. തന്റെ ലക്ഷ്യത്തിന് വേണ്ടി ആരെയും കൊല്ലാനും ദാവൂദിന് മടിയുമില്ലായിരുന്നു. ഇക്കാലയളവില്‍ ബോളിവുഡ് സിനിമാവ്യവസായത്തെ അടക്കിഭരിച്ചതും ദാവൂദ് ആയിരുന്നു. ഒരു സിനിമയില്‍ ആരൊക്കെ അഭിനയിക്കണം എന്ന് വരെ തീരുമാനിച്ചതും ആര് സിനിമ നിര്‍മ്മിക്കണം എന്ന് തീരുമാനിച്ചിരുന്നതും ദാവൂദ് ആയിരുന്നു.

എന്തായാലും 1986ല്‍ മുംബൈ നഗരം വിട്ട്, ഇന്ത്യ വിട്ട് പോയെങ്കിലും ദാവൂദിന്റെ കരിനിഴല്‍ മുംബൈ നഗരത്തിന്റെയും മഹാരാഷ്‌ട്രയുടെയും ഉറക്കം കെടുത്തിയിരുന്നു. ആ ഭയമാണ് ദാവൂദിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതില്‍ നിന്നും മഹാരാഷ്‌ട്രക്കാരെ വിലക്കിയത്. ഇപ്പോള്‍ 40 വര്‍ഷത്തെ ഭയത്തിന്റെ കരിമ്പടം വലിച്ചെറിഞ്ഞിരിക്കുകയാണ് ബിജെപി ഭരിയ്‌ക്കുന്ന പുതിയ മഹാരാഷ്‌ട്ര. ദാവൂദിന്റെ നാല് കൃഷി ഭൂമികളാണ് മുംബൈയില്‍ വ്യക്തി ലേലത്തില്‍ വാങ്ങിയത്. 2017, 2020, 2024,2025 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലേലം പരാജയമായിരുന്നു. പിന്നീടാണ് 2026 മാര്‍ച്ചില്‍ നടന്ന ലേലം വിജയിച്ചത്. എന്തായാലും ദാവൂദ് പേടിയില്ലാത്ത പുതിയ മഹാരാഷ്‌ട്രയുടെ ഉദയം എന്നാണ് ഈ സംഭവത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.