പാലക്കാട് : തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴയ്‌ക്കും എന്ന ഒരു പഴഞ്ചൊല്ല് പോലെയാകുമോ രമേഷ് പിഷാരടിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കം എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍. കാരണം പാലക്കാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയുടന്‍ അദ്ദേഹം രണ്ട് കാര്യങ്ങളാണ് പ്രഖ്യാപിച്ചത്. അതില്‍ ഒന്ന് ജയിച്ചാല്‍ പാലക്കാട്ടേക്ക് മമ്മൂട്ടിയെ കൊണ്ടുവരും എന്നതാണ്. രണ്ടാമത്തേതാകട്ടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും എന്നതാണ്. ഇതോടെ ട്രോളുകള്‍ ഒഴിഞ്ഞ ഒരു നേരമില്ല രമേഷ് പിഷാരടിയ്‌ക്ക്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സാധാരണമായി ജയിച്ചാല്‍ ആ മണ്ഡലത്തിന് വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞാണ് മത്സരിക്കാന്‍ ഇറങ്ങുക.റോഡുകള്‍ പണിയും പാലങ്ങള്‍ പണിയും, ജംഗ്ഷനുകള്‍ വികസിപ്പിക്കും, മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കും. അങ്ങിനെയങ്ങിനെ. പക്ഷെ രമേഷ് പിഷാരടി പാലക്കാട് നല്‍കിയ ഉറപ്പെന്തെന്നോ? ജയിച്ചാല്‍ പാലക്കാട്ടേയ്‌ക്ക് മമ്മൂട്ടിയെ കൊണ്ടുവരുമെന്ന്.
മമ്മൂട്ടിയെയാണോ പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടത് അതോ മെച്ചപ്പെട്ട റോഡുകളും ഫ്ലൈഓവറുകളും മറ്റു വികസനപദ്ധതികളുമാണോ? ഇതിന്റെ പേരില്‍ ട്രോളുകളില്‍ നിന്നും കരകയറാനാവാതെ വിഷമിക്കുകയാണ് രമേഷ് പിഷാരടി. “മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വാഗ്ദാനം പിഷാരടി നൽകിയിട്ടുണ്ട്, ഇങ്ങനൊക്കെ പറയുന്നത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ട്” – ഇതായിരുന്നു രമേഷ് പിഷാരടിയുടെ ബാലിശമായ ഈ വാഗ്ദാനത്തോട് എഴുത്തുകാരി ശാരദക്കുട്ടി ഉയര്‍ത്തിയ പരിഹാസം.
രമേഷ് പിഷാരടിയ്‌ക്ക് പറ്റിയ മറ്റൊരു അമളി നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളെല്ലാം താൻ ഏറ്റെടുക്കുമെന്ന് പറഞ്ഞതാണ്. ഇതിനെ എഴുത്തുകാരി ശാരദക്കുട്ടി പരിഹസിച്ചു. രമേഷ് പിഷാരടി പറഞ്ഞ രണ്ടാമത്തെ ഉറപ്പിനെക്കുറിച്ച് പറയാൻ ലജ്ജയുണ്ട് എന്നായിരുന്നു ദ്വയാര്‍ത്ഥരൂപേണ ശാരദക്കുട്ടി പരിഹസിച്ചത്.
















