ന്യൂദൽഹി: പാർട്ടിയിൽ തുടരുമെന്നും പാർട്ടിക്ക് വിധേയനായി നിൽക്കുമെന്നും അതനുസരിച്ച് മുന്നോട്ടു പോകുമെന്നും കോൺഗ്രസ് എംപി കെ. സുധാകരൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്ന നിലപാടിൽ കോൺഗ്രസ് കേന്ദ്ര സമിതി തീരുമാനിക്കുകയായിരുന്നു. ടി.ഒ. മോഹനനാണ് കണ്ണൂരിലെ സ്ഥാനാർത്ഥി. ിതേത്തുടർന്നാണ് പ്രതികരണം. ന്യൂദൽഹിയിൽ എംപിമാർക്കുള്ള ഗോദാവരി ഫഌറ്റിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രയ്‌ക്കുമുമ്പ് മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
നാലു ദിവസമായി ദൽഹിയിൽ തങ്ങി നടത്തിയ സകല നീക്കങ്ങളും പൊളിഞ്ഞതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. രാത്രി വിമാനത്തിൽ സുധാകരൻ കണ്ണൂരിലേക്ക് തിരിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ പത്രസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ബുധനാഴ്ച രാത്രി വൈകി തയാറാക്കിയ അന്തിമ പട്ടികയിൽ പേരുണ്ടാകുമെന്ന സൂചനയെ തുടർന്ന് പത്രസമ്മേളനം മാറ്റിവെക്കുകയായിരുന്നു.
അതിനിടെ എ.കെ. ആന്റണിയുൾപ്പെടെയുള്ള നേതാക്കൾ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അതും പരാജയപ്പെട്ടപ്പോൾ പാർട്ടിയെ വെല്ലുവിളിച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ താൻ വേറെ എന്താണ് ചെയ്യേണ്ടത്, പാർട്ടി എത്രയോ വലുതാണ്, ഞാൻ പാർട്ടിക്ക് വിധേയനാകും, എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ശേഷമാണ് ഈ തീരുമാനം.
















