തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള കെ.സി. വേണുഗോപാലിന്റെ പിടിവാശിയ്‌ക്ക് മുന്‍പില്‍ എന്ത് ചെയ്യണമെന്നറിയാരെ രാഹുല്‍ ഗാന്ധിയും വിയര്‍ക്കുന്നതായി വാര്‍ത്ത. കെ. സുധാകരനെ ലിസ്റ്റില്‍ നിന്നും പുറത്തേക്കെറിയാന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കവും പല മണ്ഡലങ്ങളിലും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്ത രീതിയിലുള്ള കൂട്ടത്തല്ലും രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ 55 സ്ഥാനാര്‍ത്ഥികളുടെ പേര് മാത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച പുറത്തുവിടുമെന്ന് ഉറപ്പായും പറഞ്ഞിരുന്ന രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇനി വ്യാഴാഴ്ചയെങ്കിലും ഇറങ്ങിയാല്‍ ഭാഗ്യം എന്ന് നെടുവീര്‍പ്പിടുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും അണികളും.
കണ്ണൂര്‍ സീറ്റിന് വേണ്ടി സുധാകരനും കോന്നി സീറ്റിന് വേണ്ടി അടൂര്‍ പ്രകാശും നടത്തുന്ന പിടിവലിയാണ് വലിയൊരു തലവേദന. കൊച്ചിയില്‍ ഷിയാസിനും ദീപ്തി മേരിവര്‍ഗ്ഗീസിനും വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയതും പ്രശ്നം തന്നെ. ഇതിന് പുറമെ മറ്റ് പല മണ്ഡലങ്ങളിലും ഒറ്റപ്പേരില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അതിനാല്‍ ബുധനാഴ്ച പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന രണ്ടാം ലിസ്റ്റ് പുറത്തിറങ്ങില്ല. ഇനി വ്യാഴാഴ്ച അത് നടക്കുമോ എന്ന് കണ്ടറിയണം. കണ്ണൂരില്‍ കെ. സുധാരകരന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഈ ഗ്രൂപ്പുവഴക്കിന് മുന്‍പില്‍ ഇത്തവണയും തകര്‍ന്നടിയുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
കെ.സുധാകരനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എംപിമാരായിരിക്കുന്നവര്‍ക്ക് നിയമസഭയിലേക്ക് സീറ്റ് കൊടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കെ.സി. വേണുഗോപാലിന് മാത്രം സീറ്റു നല്‍കുക എന്ന തന്ത്രം സുധാകരന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ പൊളിയുകയായിരുന്നു. ഇപ്പോഴും സുധാകരന്‍ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും കേരളത്തിലെ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള തല്ലില്‍ ഒരു നിലപാടെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.
രമേഷ് പിഷാരടിയുടേത് പേമെന്‍റ് സീറ്റോ?
കേരളത്തില്‍ കോണ്‍ഗ്രസില്‍ പേമെന്‍റ് സീറ്റുകള്‍ ഉണ്ടെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പാലക്കാട് രമേഷ് പിഷാരടിയെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയത് ഷാഫി പറമ്പിലിന് വേണ്ടിയാണെന്ന വിമര്‍ശനവും ശക്തമാണ്. ഇത് ജയിക്കാന്‍ വേണ്ടിയല്ല, ഉന്നതനായ ഏതോ ഒരാളെ തൃപ്തിപ്പെടുത്താനാണെന്നും പറയപ്പെടുന്നു. രമേഷ് പിഷാരടിയുടെ ഡീലിന് പിന്നില്‍ എന്തോ വലിയ ഗൂഢാലോചന മണക്കുന്നുവെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നു.
മോദി അധികാരത്തിലേറി കഴിഞ്ഞ 12 വര്‍ഷത്തോളമായി കേന്ദ്രത്തിലും കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെയും വന്‍തുക വാങ്ങി സീറ്റുകള്‍ വില്ക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് ഇങ്ങിനെയൊക്കെയല്ലാതെ പണമുണ്ടാക്കാന്‍ വേറെ വഴിയില്ലെന്ന് വന്നിരിക്കുന്നു. ദേശീയതലത്തില്‍ തന്നെ കണ്ടുവരുന്ന പ്രവണതയാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍തുക വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റുകള്‍ വിറ്റതായി പറയുന്നു. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇക്കുറിയും പ്രതീക്ഷിച്ചവരല്ല കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയായി വന്നവരില്‍ പലരും. ഇതെല്ലാം പേയ്‌മെന്‍റ് സീറ്റാണ് എന്നും പറയപ്പെടുന്നു.
















