പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പെണ്ണുങ്ങള്‍ വിധി പറയും. കാരണം എണ്ണം നോക്കിയാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പെണ്ണിന് പിന്നിലാണ് ആണിന് സ്ഥാനം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീ വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ പുരുഷന്‍മാര്‍ വെറും 4,66,546 പേര്‍ മാത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച് പേര്‍. നേരത്തെ 10,47,976 വോട്ടര്‍മാരാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. എസ്‌ഐആര്‍ നടപടികളുടെ ഭാഗമായുള്ള എഎസ്ഡി പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടികയില്‍ 9,74,802 വോട്ടര്‍മാരാണ് ഉള്ളത്.
ആറന്മുള മുന്നിൽ
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്, 2,13,732 പേര്‍. അടൂര്‍ 1,99,939, തിരുവല്ല 1,97,164, കോന്നി 1,88,793, റാന്നി 1,75,174 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.
പത്തുലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് അഞ്ച് നിയമസഭ മണ്ഡലങ്ങള്‍. ശരാശരി രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ ഒരു മണ്ഡലത്തില്‍. ഇത്രയധികം വോട്ടര്‍മാരുള്ള നിയോജക മണ്ഡലങ്ങള്‍ കേരളത്തില്‍ വിരളമാണ്. വടക്കന്‍ കേരളത്തില്‍ ചുരുക്കം ചില മണ്ഡലങ്ങളിലാണ് രണ്ടു ലക്ഷത്തിലധികം വോട്ടര്‍മാരുള്ളത്. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആറന്മുളയിലായിരുന്നു. 2021 ല്‍ 2,37,351 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതില്‍ 1,61,866 പേര്‍ വോട്ട് ചെയ്തു. 2016ല്‍ 2,27,943 വോട്ടര്‍മാരുണ്ടായിരുന്നതില്‍ 1,61,432 പരാണ് പോളിംഗ് ബൂത്തിലെത്തിയത്.
എണ്ണത്തിൽ കുറവ്
ഇത്തവണ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ അനര്‍ഹര്‍ പുറത്തായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ അല്പം കുറവുണ്ട്. 2,13,732 വോട്ടര്‍മാരാണ് ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക പ്രകാരം ആറന്മുള മണ്ഡലത്തിലുള്ളത്. ഇപ്പോഴും വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍നില്‍ക്കുന്നത് ആറന്മുള തന്നെയാണ്.
പത്തനംതിട്ട നഗരസഭ, ഓമല്ലൂര്‍, ചെന്നീര്‍ക്കര, മെഴുവേലി, ആറന്മുള, കുളനട, കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇലന്തൂര്‍, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശേരി, കോയിപ്രം, ഇരവിപേരൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടെ വിസ്തൃതമാണ് ആറന്മുള മണ്ഡലം.
അടൂർ രണ്ടാമത്
വോട്ടര്‍മാരുടെ എണ്ണത്തില്‍ അടൂര്‍ മണ്ഡലമാണ് ജില്ലയില്‍ രണ്ടാമത്. 1,99,939 വോട്ടര്‍മാരാണ് പുതുക്കിയ പട്ടികയിലുള്ളത്. 2021ല്‍ 2,08,099 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 2016ല്‍ 2,08,432 വോട്ടര്‍മാരും ഉണ്ടായിരുന്നു.
തിരുവല്ലയില്‍ ഇത്തവണ 1,97,164 വോട്ടര്‍മാരാണുള്ളത്. 2021ല്‍ 2,04,473 വോട്ടര്‍മാരും 2016ല്‍ 2,08,798 വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. റാന്നിയില്‍ ഇത്തവണ 1,75,174 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 2021ല്‍ ഇത് 1,93,684 പേരും 2016ല്‍ 1,90,196 പേരുമായിരുന്നു.
വീതംവയ്‌പും ബുദ്ധിമുട്ടിൽ
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിയമസഭ സീറ്റ് സ്വപ്‌നം കാണുന്നവര്‍ക്ക് പത്തനംതിട്ടയില്‍ ഒരു സീറ്റു ലഭിക്കുകയെന്നത് ബുദ്ധിമുട്ടായി മാറുകയാണ്. മുന്പ് കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ളപ്പോള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകുമായിരുന്നു. ഇന്നിപ്പോള്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചു കാത്തിരുന്നവര്‍ പലരും സാധ്യതാ പട്ടികയില്‍ പോലും കയറിക്കൂടാനാകാതെ നില്‍ക്കുകയാണ്. ഇതിനിടെ ജില്ലയ്‌ക്കു പുറമേനിന്നും പത്തനംതിട്ടയിലേക്ക് സ്ഥാനാര്‍ഥികളെത്തി തുടങ്ങിയതോടെയാണ് പ്രാദേശിവാദം ശക്തിപ്പെട്ടു തുടങ്ങിയത്. വിറകുവെട്ടിയും വെള്ളവും കോരി നടന്നവര്‍ പുറത്ത്… എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം സമീപ ദിവസങ്ങളില്‍ ശക്തമായിട്ടുണ്ട്. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരുടെ പേരുകള്‍ പുറത്തുവന്നതോടെയാണ് പ്രാദേശികവാദം ഉയര്‍ത്തി ജില്ലയിലെ നേതാക്കളടക്കം രംഗത്തുവന്നു തുടങ്ങിയത്. ഇതിനിടെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ അഭാവമാണ് പുറമേ നിന്ന് ആളെ കൊണ്ടുവരേണ്ട സാഹചര്യത്തിലേക്ക് എത്തിയതെന്ന വാദവുമുണ്ട്. എല്‍ഡിഎഫില്‍ മൂന്ന് മണ്ഡലങ്ങളിലും അതാത് സ്ഥലങ്ങളിലുള്ളവര്‍ തന്നെ മത്സരിക്കും.
റാന്നിയിലും അടൂരിലുമാണ് ഇപ്പോള്‍ മണ്ഡലത്തിനു പുറത്തു നിന്ന് സ്ഥാനാര്‍ത്ഥികളെത്തുന്നത്. യുഡിഎഫിന്റെ പരിഗണനാ പട്ടികയില്‍ തിരുവല്ലയില്‍ മാത്രമാണ് നിലവില്‍ അതാത് മണ്ഡലത്തിലുള്ളവര്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുള്ളത്.
കോന്നിക്ക് എന്ത് വലിപ്പം
വിസ്തൃതിയില്‍ മുന്നില്‍ കോന്നി മണ്ഡലമാണ്. കോന്നി, റാന്നി വനമേഖല മണ്ഡല പരിധിയിലാണ്. കൊല്ലം ജില്ലയുടെയും വനാതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെയും അതിരുകള്‍ മണ്ഡലത്തിനുണ്ട്. കുടിയേറ്റ ഗ്രാമമായ ഗവി മുതല്‍ അച്ചന്‍കോവില്‍ വനമേഖലയുടെ അതിര്‍ത്തിയിലെ ആവണിപ്പാറ വരെ കോന്നി മണ്ഡലത്തിന്റെ ഭാഗം. പഴയ അടൂരിലെ ഏനാദിമംഗലവും കോന്നിയുടെ ഭാഗമായി. പുതിയ കണക്കനുസരിച്ച് 1,88, 793 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 2,02,728 വോട്ടര്‍മാരാണ് 2021ല്‍ ഉണ്ടായിരുന്നത്. 2016ല്‍ 1,93,309 വോട്ടര്‍മാരും ഉണ്ടായിരുന്നു.
എം എൽ എമാർ 5 ആയി
പണ്ട് ജില്ലയില്‍ ഏഴര എംഎല്‍എമാര്‍; ഇന്നിപ്പോള്‍ അഞ്ച്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവയെ 2008 വരെ ഏഴര അസംബ്ലി മണ്ഡലങ്ങളുടെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഏഴ് മണ്ഡലങ്ങള്‍ പൂര്‍ണമായും പന്തളം മണ്ഡല പരിധിയില്‍ പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. 2009ലെ മണ്ഡല പുനര്‍വിഭജനത്തോടെ പത്തനംതിട്ട, കല്ലൂപ്പാറ, പന്തളം മണ്ഡലങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. മൂന്ന് മണ്ഡലങ്ങള്‍ ഇല്ലാതായ കേരളത്തിലെ ഏക ജില്ലയും പത്തനംതിട്ടയാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ പേരിലുണ്ടായിരുന്ന മണ്ഡലവും ഇല്ലാതായി. ഇന്നിപ്പോള്‍ ആറന്മുള മണ്ഡല പരിധിയിലാണ് പത്തനംതിട്ട.
അഞ്ചിടങ്ങളിലായ തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയതോടെ എല്ലാ മണ്ഡലങ്ങളുടെയും വിസ്തൃതി വര്‍ധിച്ചു. വോട്ടര്‍മാരുടെ എണ്ണവും ഗണ്യമായി കൂടി. ശരാശരി രണ്ട് താലൂക്കുകള്‍ എല്ലാ നിയോജകമണ്ഡലങ്ങളുടെയും പരിധിയിലുണ്ട്. ഭൂമിശാസ്ത്രപരമായി ഘടനാ വ്യത്യാസമുള്ള സ്ഥലങ്ങളും ഇത്തരത്തില്‍ ഒരു മണ്ഡല പരിധിയിലായി. വിസ്തൃതി ഏറിയതോടെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാരുടെ ജോലിഭാരവും കൂടി. പലയിടത്തും ഓടിയെത്തുകയെന്നത് ബുദ്ധിമുട്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും ഏറെ ബുദ്ധിമുട്ടുകളുണ്ട്.
















