കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തൃക്കാക്കരയിലെ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു. സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാര്‍, സെബാസ്റ്റ്യന്‍ പോളിന്റെ മകനും എസ്എഫ്‌ഐ നേതാവുമായിരുന്ന റോണ്‍ സെബാസ്റ്റ്യന്‍, മേരി അനിത എന്നിവരില്‍ ഒരാളെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാനായിരുന്നു സിപിഎം ഏരിയ തലത്തിലെ തീരുമാനം. ഇതില്‍ പാര്‍ട്ടി തലത്തില്‍ ഉയര്‍ന്ന പേര് എ.ജി. ഉദയകുമാറിന്റെയായിരുന്നു. എന്നാല്‍ തൃക്കാക്കരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മഹിളാ നേതാവ് അഡ്വ. പുഷ്പദാസ് വന്നതോടെ പ്രവര്‍ത്തകരും, പ്രാദേശിക നേതൃത്വവും അമര്‍ഷത്തിലാണ്.
അഡ്വ. പുഷ്പദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടലാണെന്നാണ് ആരോപണം. തൃക്കാക്കരയില്‍ നിലവിലെ എംഎല്‍എ ഉമ തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ തൃക്കാക്കരയില്‍ കോണ്‍ഗ്രസിലെ മണ്ഡലം, ബ്ലോക്ക് പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. എ.ജി. ഉദയകുമാറിനെ പോലെ ഒരാള്‍ തൃക്കാക്കരയില്‍ മത്സരത്തിന് വന്നാല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം തൃക്കാക്കരയില്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരികയും, കോണ്‍ഗ്രസിന്റെ നല്ലൊരു ശതമാനം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമായിരുന്നു, എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.
ഇതിനിടെ തൃക്കാക്കരയിലെ മുതിര്‍ന്ന പ്രവര്‍ത്തകരോട് കളമശേരിയിലെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നിര്‍ദേശം.
















