ടെഹ്റാന്‍: ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരായ പോരാട്ടത്തിനിടയില്‍ ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അന്നേരം അതിന് ഉത്തരമായി ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇറാന്റെ സുരക്ഷാചുമതലയുള്ള മന്ത്രിയായ അലി ലാരിജാനി. ഇറാന്റെ നേതൃനിരയിലെ ശാന്തനും പ്രായോഗികവാദിയുമായ നേതാവ് എന്നാണ് അലി ലാരിജാനി അറിയപ്പെട്ടത്.
അലി ലാരിജാനിയുടെ മരണത്തോടെ ഇറാനില്‍ ചിന്താശേഷിയും മൂര്‍ച്ചയേറിയ വാക്കുകളും ഉള്ള ഒരു നേതാവിന്റെ വിടവുണ്ടായിരിക്കുന്നു. ആ വിടവ് നികത്താന്‍ മറ്റൊരു നേതാവില്ല എന്നതാണ് ഖേദകരം. അലി ലാരിജാനിയുടെ മരണം ഇറാന്റെ പ്രതിരോധമന്ത്രി കാറ്റ്സ് സ്ഥിരീകരിച്ചതോടെ ഇറാന്‍ തോല്‍വി മണത്തുതുടങ്ങി എന്ന വിലയിരുത്തല്‍ വരുന്നുണ്ട്. കാരണം ചെറുത്തുനില്‍പിന്റെ കേന്ദ്രബിന്ദുവായി ഒരു നേതാവില്ലെങ്കില്‍ അണികളുടെ പോരാട്ടവീര്യം കെട്ടുപോകും. അത് തന്നെയാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യം.
മൂര്‍ച്ചയേറിയ നാവുകൊണ്ടായിരുന്നു അലി ലാരിജാനിയുടെ പോരാട്ടം. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് ഈ യുദ്ധകാലത്ത് അലി ലാരിജാിനയുടെ വാക്കുകള്‍ വലിയ വിരുന്നായി മാറി. അമേരിക്കയെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കുമെന്ന് അലി ലാരിജാനിയുടെ വാക്കുകള്‍ ഇറാനിലെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പോരാളികള്‍ക്ക് വലിയ ആത്മവീര്യം പകര്‍ന്നു.
സയണിസ്റ്റ് കുറ്റവാളികളായ ഇസ്രയേലിനും ലജ്ജയില്ലാത്ത അമേരിക്കക്കാര്‍ക്കും അവരുടെ പ്രവര്‍ത്തികളെക്കുറിച്ച് ഖേദിക്കേണ്ടി വരും എന്ന് അമേരിക്കയെയും ഇസ്രയേലിനെയും വെല്ലുവിളിച്ച നേതാവാണ് ലാരിജാനി. ഇസ്രയേലിന്റെ കുടുക്കില്‍ അമേരിക്ക വീണുവെന്നും അതുകൊണ്ടാണ് അമേരിക്ക ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്നും ഉള്ള ലാരിജാനിയുടെ പ്രസ്താവന ഇസ്രയേലിന് വില്ലന്റെ മുഖം ചാര്‍ത്തിക്കൊടുത്തിരുന്നു. അലി ലാരിജാനിയുടെ ഓരോ പ്രസ്താവനയും ഇസ്രയേലിനും അമേരിക്കയ്‌ക്കും വലിയ നാണക്കേടുണ്ടാക്കിക്കൊണ്ടേയിരുന്നു. എന്തിന് കഴിഞ്ഞ ദിവസം ഇറാനിലെ ഖമേനി അനുയായികള്‍ അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി നടത്തിയ പ്രകടനത്തില്‍ അലി ലാരിജാനിയും പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുുന്നു. ഇതോടെ ലാരിജാനിയുടെ ലൊക്കേഷന്‍ അടയാളപ്പെടുത്താന്‍ ഇസ്രയേലിന് എളുപ്പത്തില്‍ സാധിച്ചു.
ആരാണ് ലാരിജാനി?
പതിറ്റാണ്ടുകളായി ഇറാന്റെ ശാന്തമായ മുഖമായിരുന്നു അലി ലാരിജാനി. പാശ്ചാത്യ തത്വചിന്തകനായ ഇമ്മാനുവൽ കാന്‍റിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ, പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറുകൾ ചർച്ച ചെയ്ത മിതവാദി. എന്നാൽ മാർച്ച് 1-ന് ലോകം കണ്ടത് മറ്റൊരു ലാരിജാനിയെയാണ്. അന്ന് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ 67-കാരനായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനി ഇറാന്റെ പ്രതികാരത്തിന്റെ ശബ്ദമായി മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അലി ഖമേനിയ്‌ക്ക് ശേഷം ഇറാനെ നയിക്കുന്നവരിൽ പ്രധാനിയായിരുന്നു ലാരിജാനി. എല്ലാ ദിവസവും ലാരിജാനിയുടെ വാക്കുകള്‍ക്കായി മാധ്യമങ്ങള്‍ കാതോര്‍ത്തു. ഇറാന്‍ ജനതയുടെ രക്തത്തില്‍ പോരാട്ടവീര്യം കുത്തിവെയ്‌ക്കുന്നതായിരുന്നു ലാരിജാനിയുടെ വാക്കുകള്‍.
1958 ജൂൺ 3-ന് ഇറാഖിലെ നജഫിൽ ജനിച്ച ലാരിജാനി, ഇറാന്റെ ‘കെന്നഡിമാർ’ (Kennedys of Iran) എന്ന് 2009-ൽ ടൈം മാഗസിൻ വിശേഷിപ്പിച്ച സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ്. അമേരിക്കയിലെ കെന്നഡി കുടുംബം പോലെ ഇറാനിലും സ്വാധീനമുള്ള കുടുംബമായിരുന്നു അലി ലാരിജാനിയുടേത്. പിതാവ് പ്രമുഖ മതപണ്ഡിതനായിരുന്നു. സഹോദരങ്ങൾ ജുഡീഷ്യറിയിലും അസംബ്ലി ഓഫ് എക്സ്പേർട്ട്സിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു. 20-ാം വയസ്സിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ഖമേനിയുടെ വിശ്വസ്തൻ മൊർതേസ മൊതഹ്ഹരിയുടെ മകളെ വിവാഹം കഴിച്ചു. ലാരിജാനിയുടെ മകൾ അമേരിക്കയിലെ ഒഹായോയിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്.
മതപാഠശാലകളിൽ നിന്ന് മാത്രം വന്ന നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ലാരിജാനിക്ക് മികച്ച വിദ്യാഭ്യാസം നേടിയ ആളാണ്. ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി. പിന്നീട് ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ തത്വചിന്തയിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റും കരസ്ഥമാക്കി.
















