കണ്ണൂർ: പാർട്ടി വിട്ട കണ്ണൂരിലെ സിപിഎം സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനെ പാർട്ടി പു റത്താക്കി. ഗോവിന്ദൻ്റേത് പാർട്ടി വിരുദ്ധ നീക്കമെന്ന് നേതൃത്വം വ്യക്തമാക്കിക്കൊണ്ടാണ് പുറത്താക്കൽ. ഗോവിന്ദൻ യുഡിഎഫിന്റെ ചട്ടുകമായി മാറിയെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാകേഷ് വ്യക്തമാക്കി.
ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമാണെന്നും രാകേഷ് കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലിയാണ് കണ്ണൂരിലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായത്. ടി.കെ. ഗോവിന്ദന്‍ ശ്യാമളയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കും. ആറു പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിക്കുകയാണെന്ന് ടി.കെ ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രവണതകളാണ്. ആര് പിന്തുണച്ചാലും സ്വീകരിക്കും. പാര്‍ട്ടിക്കുള്ളില്‍ വലിയ അനീതിയാണ്. സഖാവ് പിണറായി വിജയന്‍ ഇത്തരം കാര്യങ്ങള്‍ക്കെങ്ങനെ കൂട്ടുനില്‍ക്കുന്നെന്നു മനസിലാകുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. ടി.കെ. ഗോവിന്ദന്‍ സിപിഎം ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റികളുടെ മുന്‍ സെക്രട്ടറിയാണ്. ജില്ലാ- ഏരിയ കമ്മിറ്റികളിലെ ഭൂരിപക്ഷാംഗങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ എം.വി. ഗോവിന്ദന്‍ ആസൂത്രിതമായി നീങ്ങി.
ഗോവിന്ദന്‍ മൂന്ന് തവണ ജയിച്ച മണ്ഡലത്തില്‍ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാര്‍ഥിയാക്കിയത് കടുത്ത അധാര്‍മികതയാണ്, അനീതിയാണ്. തന്റെ ഭാര്യ സ്ഥാനാര്‍ത്ഥിയാകണമെന്ന് നേതാവുതന്നെ തീരുമാനിക്കുകയാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുവിവാദത്തില്‍ കുഞ്ഞികൃഷ്ണനോടൊപ്പമാണ്. അദ്ദേഹത്തിന്റെ കണക്കുകളാണ് അണികള്‍ വിശ്വസിക്കുന്നത്. സ്ഥാനാര്‍ത്ഥി സിറ്റിങ് എംഎല്‍എ ടി.കെ. മധുസൂദനനു വിശ്വാസ്യതയില്ല. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദി പി.കെ. ശ്യാമളയാണ്. പി.പി. ദിവ്യയോടും പ ികെ. ശ്യാമളയോടും പാര്‍ട്ടി രണ്ടു നിലപാടാണ് സ്വീകരിച്ചത്. പി. ജയരാജനെപ്പോലുള്ള നേതാക്കളെ ഒതുക്കി. കെ.കെ. ശൈലജയെ പേരാവൂരിലേക്കു മാറ്റിയത് ബോധപൂര്‍വമാണ്. ചിലര്‍ ശൈലജ നിയമസഭയിൽ എത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും ടി. കെ ഗോവിന്ദൻ പറഞ്ഞു.
















