കേരളം ഉള്‍പ്പെടെ അഞ്ച് ഇടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും അസമിലുമാണ് തെരഞ്ഞെടുപ്പുകള്‍. പശ്ചിമ ബംഗാളില്‍ രണ്ടു ഘട്ടമായും, കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഒറ്റ ഘട്ടത്തിലുമാണ് വോട്ടെടുപ്പ്. ഇവിടങ്ങളിലെ ഫലങ്ങള്‍ അതത് സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായകമാണ്. ബിജെപി പത്ത് വര്‍ഷമായി ഭരണത്തിലുള്ള അസമില്‍ അധികാരം നിലനിര്‍ത്തും. പുതുച്ചേരിയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കും. തമിഴ് നാട്ടില്‍ എഐഎഡിഎംകെ ഉള്‍പ്പെടുന്ന ബിജെപി -എന്‍ഡിഎ സഖ്യം ഇക്കുറി അധികാരം പിടിക്കും. പശ്ചിമ ബംഗാളില്‍ മുഖ്യപ്രതിപക്ഷമായ ബിജെപി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ ഭരണത്തിനെതിരെ അട്ടിമറി വിജയം നേടും. ഇങ്ങനെയൊരു സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
കേരളത്തിനു പുറത്ത് ഒരു മുന്നണിയായി മത്സരിക്കുന്നവരാണ് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫുമായി വേര്‍തിരിഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സിപിഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും ഒറ്റ മുന്നണിയിലാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മത്സരിക്കുന്നു. സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന ജി. സുധാകരന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തന്ത്രപൂര്‍വ്വമായ മൗനം പാലിച്ചു. അധികാരം നേടുന്നതിനു വേണ്ടി മാത്രമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഇത് വെറും നാടകമാണ്. ഇതിനിടയിലും ബിജെപിക്കെതിരെ പല മണ്ഡലങ്ങളിലും ഇക്കൂട്ടര്‍ ഒത്തുകളിക്കുകയും ചെയ്യുന്നു. ഈ കാപട്യം കേരളത്തിലെ ജനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. അവര്‍ ബിജെപിക്കും എന്‍ഡിഎക്കും അനു
കൂലമായി വിധിയെഴുതും.
മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി-എന്‍ഡിഎ സഖ്യം നേരിടുന്നത്. മാറാത്തത് മാറുന്നതിന്റെ ലക്ഷണം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ദൃശ്യമായിരുന്നു. തൃശ്ശൂരില്‍ നിന്ന് സുരേഷ് ഗോപിയെ എംപിയായി തെരഞ്ഞെടുത്തതും, മൂന്നര പതിറ്റാണ്ടിന്റെ ഇടതു ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറിയതും ഇതിന് തെളിവാണ്. ഇതിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സഖ്യത്തിലേക്ക് പുതിയ പാര്‍ട്ടികളും നേതാക്കളും വന്നുകൊണ്ടിരിക്കുന്നത്. ട്വന്റി 20 ബിജെപിയുമായി കൈകോര്‍ത്തത് കുന്നത്തുനാട് മണ്ഡലത്തിലെ മത്സരത്തിന്റെ ഗതിമാറ്റും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിരവധി പ്രമുഖ നേതാക്കള്‍ ഇരു പാര്‍ട്ടികളുടെയും ജനവിരുദ്ധതയും അഴിമതിയും വികസന വിരോധവും തിരിച്ചറിഞ്ഞ് ബിജെപി യിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാട്ടികയിലെ സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയിലെത്തി താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം മിക്കവാറും ഉറപ്പാക്കി.
ശക്തമായ ഭരണവിരുദ്ധ വികാരമാണ് സിപിഎമ്മും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഇതിന് ബദലാവാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. അധികാര മോഹത്തിലും അഴിമതിയിലും രണ്ടു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയപ്പോള്‍ കാഴ്ചക്കാരായി നിന്ന് പിന്നീട് രാഷ്‌ട്രീയ മുതലെടുപ്പിന് ഇറങ്ങിയവരാണ് കോണ്‍ഗ്രസ്സും യുഡിഎഫും. രണ്ടു കൂട്ടരുടെയും ഭരണകാലത്ത് അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ട്. യഥാര്‍ത്ഥ അയ്യപ്പ വിശ്വാസികള്‍ ഈ രണ്ടു കൂട്ടരേയും തള്ളിപ്പറയുമെന്ന ഭയം എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ട്. അത് മറച്ചുപിടിച്ചുകൊണ്ട് ആത്മവിശ്വാസം നടിക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെയും ജനക്ഷേമ പരിപാടികളുടെയും ഗുണഭോക്താക്കളായി കേരളത്തിലെ ജനങ്ങളെ മാറ്റാനാണ് എന്‍ഡിഎ സഖ്യം വോട്ട് തേടുന്നത്. അഴിമതിരഹിത ഭരണത്തിലൂടെ കേരളത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വികസനം കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പു നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിലെത്തി ഇക്കാര്യം പ്രഖ്യാപിച്ചത് ജനങ്ങളില്‍ പുതിയ ആവേശം നിറച്ചിട്ടുണ്ട്. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തീര്‍ച്ചയായും കേരളം രാഷ്‌ട്രീയ മാറ്റത്തിന്റെ പാതയിലാണ്. ത്രിപുരയില്‍ കണ്ടതും പശ്ചിമബംഗാളില്‍ സംഭവിക്കാനിരിക്കുന്നതുമായ മാറ്റം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുമുണ്ടാവും. അതെ, കേരളം താമരക്കാലത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ്.
















