മാഡ്രിഡ്: ഹോർമുസ് കടലിടുക്കില്‍ ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന് സ്പെയിൻ. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെയിൻ പ്രതിരോധ-വിദേശകാര്യ മന്തിമാർ ഈ തീരുമാനം അറിയിച്ചത്. നേരത്തെ സ്പെയിന്‍ വ്യോമതാവളം യുഎസിന് നിഷേധിച്ചുകൊണ്ട് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പ്രഖ്യാപനം നടത്തിയിരുന്നു.
സംഘർഷം അവസാനിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അല്ലാതെ താത്കാലിക പരിഹാരങ്ങൾക്കല്ല സ്പെയിൻ പ്രാധാന്യം നൽകുന്നതെന്നും പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യസർക്കാർ, സഖ്യകക്ഷികളുടെ ഇറാനെതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. തെക്കൻ സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അമേരിക്കൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും സ്പെയിൻ ഒരിക്കലും ഇത്തരം സൈനിക നടപടികളെ അംഗീകരിക്കില്ലെന്നും റോബിൾസ് വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിലെ സാഹചര്യം യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സാമ്പത്തിക താൽപ്പര്യങ്ങൾ എന്തുതന്നെയായാലും യുദ്ധം അവസാനിപ്പിക്കുക എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
















