കൊൽക്കത്ത : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താനിരിക്കുന്ന പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുൻപാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. എങ്ങനെയെങ്കിലും പ്രീണനത്തിലുടെയോ അല്ലെങ്കിൽ പണം വാരി വിതറിയോ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമായിരുന്നു ഈ പ്രഖ്യാപനങ്ങളുടെ പിന്നിൽ.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉച്ചയ്‌ക്ക് 2.40 ന് ഹിന്ദു, മുസ്ലീം പുരോഹിതന്മാർക്ക് പ്രതിമാസ ഓണറേറിയം 500 രൂപ വർദ്ധിപ്പിച്ചതായി ബാനർജി പ്രഖ്യാപിച്ചു, ഇനി പുരോഹിതന്മാർക്കും മുക്രികൾക്കും പ്രതിമാസം 2,000 രൂപ ലഭിക്കും. തുടർന്ന്, 3.05 ന് അധ്യാപകർ, അനധ്യാപക ജീവനക്കാർ, ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ചു.
2009-2019 കാലയളവിലെ ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന ശമ്പള, അലവൻസുകളുടെ പരിഷ്കരണം 2009 മായി ബന്ധപ്പെട്ടതാണ് ഈ കുടിശ്ശിക, നിലവിലുള്ളതും വിരമിച്ചതുമായ ഏകദേശം 12 ലക്ഷം ജീവനക്കാർക്ക് ഇത് ഗുണം ചെയ്യുമെന്ന് മമത പറയുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 25,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സംസ്ഥാന ജീവനക്കാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് ഈ പ്രഖ്യാപനങ്ങൾ.
അതേ സമയം തന്നെ ബിജെപി നേതാവ് സുവേന്ദു അധികാരി മമതയുടെ ഈ സമയക്രമത്തെ വിമർശിച്ചു. ഇതിനെ “ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം” എന്ന് വിശേഷിപ്പിച്ചു. ഒരു പൈസ പോലും യഥാർത്ഥത്തിൽ പുറത്തിറക്കില്ല. ജനങ്ങളെ കബളിപ്പിക്കാൻ നിങ്ങളുടെ ധനകാര്യ വകുപ്പിൽ നിന്നുള്ള പൊള്ളയായ അറിയിപ്പുകൾ മാത്രമാണെനാണ് അദ്ദേഹം ആരോപിച്ചത്.
















