ശ്രീനഗർ : ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ബുച്ചാറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാകിസ്ഥാൻ ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്.
ഉറി സെക്ടറിലെ ബുച്ചാറിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീർ പോലീസിന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 14, 15 തീയതികളിലെ രാത്രിയിൽ സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.
ഓപ്പറേഷനിടയിൽ കൊടും വനത്തിൽ ഒരു ഭീകരന്റെ സംശയാസ്പദമായ നീക്കങ്ങൾ സൈനികർ മനസിലാക്കി. തുടർന്ന് ഭീകരൻ സൈന്യത്തിന് നേർക്ക് വെടിയുതിർത്തു. പ്രതികാരമായി തുടർന്നുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന പാകിസ്ഥാൻ ഭീകരനെ വധിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ഒരു പിസ്റ്റളും യുദ്ധസാമഗ്രികൾ ഉൾപ്പെടെയുള്ള വലിയ തോതിലുള്ള വെടിയുണ്ടകളും കണ്ടെടുത്തു.
ഓപ്പറേഷൻ തുടരുകയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേന പ്രദേശം മുഴുവൻ വളഞ്ഞ് സമഗ്രമായ തിരച്ചിൽ നടത്തുന്നുണ്ട്.
















