വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇടത് അനുകൂലികളിൽ നിന്ന് രൂക്ഷമായ വിമർശനം ആണ് മമ്മൂട്ടിക്ക് നേരിടേണ്ടി വന്നത്. വയനാട് ടൗൺഷിപ്പ് കാണാനെത്തിയ മമ്മൂട്ടിക്കൊപ്പം നിന്ന റഫീഖിനോട് മാറി നിൽക്കാൻ പറഞ്ഞതാണ് ഇടത് അണികളെ ചൊടിപ്പിച്ചത്.
ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറയുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. സിപിഎമ്മിനേയും പാർട്ടിക്കാരെയും കൊണ്ട് മമ്മൂട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ആലപ്പി അഷ്റഫ് യൂട്യൂബ് വീഡിയോയിൽ പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ” മമ്മൂട്ടി ഒരു ഇടതുപക്ഷ സഹയാത്രികനാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയം പൊതുമധ്യത്തില്‍ വിളമ്പാറില്ല. അദ്ദേഹത്തിന്റെ സന്തതസഹചാരികളായ രമേഷ് പിഷാരടിയും ആന്റോ ജോസഫും അടിയുറച്ച കോണ്‍ഗ്രസുകാരാണ്. പക്ഷേ ഇവര്‍ തമ്മില്‍ രാഷ്‌ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ല എന്നതാണ് സത്യം. കൂടെക്കൂടുന്നവര്‍ക്ക് അങ്ങനെ പെട്ടെന്ന് സ്വാധീനിക്കാവുന്ന വ്യക്തിയല്ല മമ്മൂട്ടി.
മനസ്സില്‍ തോന്നുന്നത് മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് മമ്മൂട്ടി. കേള്‍ക്കുന്നയാള്‍ എങ്ങനെ സ്വീകരിക്കുമെന്നത് അദ്ദേഹത്തിന് വിഷയമേ അല്ല. അത് പലപ്പോഴും ശത്രുക്കളെ വിളിച്ച് വരുത്താന്‍ കാരണമായിട്ടുണ്ട്. സിനിമാക്കാര്‍ രാഷ്‌ട്രീയം പറയേണ്ട എന്ന് പറയുന്നവരുണ്ട്. കേന്ദ്രമന്ത്രിസഭയിലേക്കും കേരള മന്ത്രിസഭയിലേക്കും 2 പേരെ മലയാള സിനിമയില്‍ നിന്ന് തിരഞ്ഞെടുത്ത് അയച്ചിട്ടുണ്ട് എന്നത് മറക്കേണ്ട. മമ്മൂട്ടി തന്റെ ആരോഗ്യം പോലും വകവെയ്‌ക്കാതെയാണ് ചെന്നൈയില്‍ നിന്നും വയനാട്ടിലെ ടൗണ്‍ഷിപ്പ് കാണാനെത്തിയത്. തികച്ചും സ്വകാര്യ സന്ദര്‍ശനം. അദ്ദേഹത്തിന്റെ സ്വകാര്യതയില്‍ അനുവാദം ഇല്ലാതെ കടന്ന് കയറിയ വ്യക്തി മാത്രമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്.
റഫീഖിന്റെ ഉദ്ദേശശുദ്ധിയെ മമ്മൂട്ടി ചോദ്യം ചെയ്തിട്ടില്ല. മമ്മൂട്ടി ഒരു രാഷ്‌ട്രീയ മുതലെടുപ്പിനായിട്ടല്ല അവിടെ എത്തിയത്. മാത്രമല്ല തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അതിന് വേണ്ടി എത്തിയതാണെന്ന് മറ്റുളളവര്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടി കൂടിയായിരുന്നു അത്.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം അഴിച്ച് വിട്ടു. ഇന്നലെ വരെ ഇക്കൂട്ടര്‍ക്ക് വാഴ്‌ത്തപ്പെട്ടവനായിരുന്നു. ഈ സംഭവത്തോടെ വെറുക്കപ്പെട്ടവനായി. അവര്‍ പണ്ട് ഉണ്ടതും പാടിപ്പഴകിയതുമായ കഥകള്‍ വിളമ്പാന്‍ തുടങ്ങി. ചിലര്‍ പറയുന്നു, മമ്മൂട്ടിയുടെ ഉള്ളിലെ തമ്പുരാന്‍ പുറത്ത് വന്നു, പാര്‍ട്ടി അര്‍ഹിക്കുന്നതിലും പ്രാധാന്യം കൊടുക്കുന്നത് നിര്‍ത്തണം, വയസ്സായി ഇനി കണ്ടിടം നിരങ്ങാതെ വീട്ടിലിരിക്കണം കിളവാ എന്ന് തുടങ്ങി ഇനി പറയാനൊന്നും ബാക്കിയില്ല.
മന്ത്രി മുഹമ്മദ് റിയാസും മമ്മൂട്ടിക്കെതിരെ ശബ്ദം ഉയര്‍ത്തി. റിയാസ് ഒരു കാര്യം ഓര്‍ക്കണം. പതിറ്റാണ്ടുകളായി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. അത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും ഔദാര്യമല്ല. അദ്ദേഹത്തിന്റെ മുകളിലല്ല ഒരു ഏരിയാ സെക്രട്ടറിയും. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണെന്ന് കൂടി ഓര്‍ക്കണം. മമ്മൂട്ടിയെക്കൊണ്ട് പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും ഗുണം ഉണ്ടായിട്ടുണ്ട്. പക്ഷേ മമ്മൂട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.
നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സംസാരിക്കുന്ന ആളല്ല മമ്മൂട്ടി എന്നതിന് ഉദാഹരണമാണ് അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുളളൂ, ദാരിദ്ര്യം മാറിയിട്ടില്ല എന്ന് പറഞ്ഞത്. മമ്മൂട്ടിയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ കാരശ്ശേരി മാഷെ പോലെ ചിലര്‍ ഈ സൈബര്‍ വെട്ടുകിളിക്കൂട്ടത്തിന്റെ വിവരക്കേടിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നു. ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞത് പോലെ മമ്മൂട്ടിക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.
സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പാര്‍ട്ടിക്കാര്‍ നടത്തിയ കൊള്ളരുതായ്‌മയ്‌ക്ക് പരസ്യമായി ക്ഷമ ചോദിക്കേണ്ടി വന്നു. അങ്ങനെ വീണ്ടും മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും വാഴ്‌ത്തപ്പെട്ടവനായി. ഇനി മിക്കവാറും ടാര്‍ജറ്റ് സുരേഷ് ഗോപി ആയിരിക്കും”.
















