കല്ലറ: ഓരോ ഗ്രാമത്തിലും വിനോദ സഞ്ചാര പദ്ധതികളെ പ്രോത്സാഹിയ്‌ക്കുന്നതിനായി ഉത്തരവാദിത്വ ടൂറിസം എന്ന പേരില്‍ വലിയ തോതിലുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിയ്‌ക്കുകയും എഴുമാംതുരുത്ത്, കുമരകം പോലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുയും ചെയ്യുമ്പോള്‍ മറുവശത്ത് കേരളാ മാരിടൈം ബോര്‍ഡ് ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന വിചിത്രവാദവുമായി കത്ത് പുറത്തിറക്കിയത് നിരവധി കുടുംബങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു.
കല്ലറ, എഴുമാംതുരുത്ത്, കുമരകം പ്രദേശങ്ങളില്‍ നിരവധി പേര്‍ ജീവനോപാധിയെന്ന നിലയില്‍ വലിയ തുകകള്‍ ബാങ്കില്‍ നിന്ന് വായ്‌പയെടുത്താണ് ജലയാനങ്ങള്‍ നീറ്റിലിറക്കിയിരിയ്‌ക്കുന്നത്. കേരളത്തിലെ ഏഴ് കനാല്‍ ഓഫീസുകള്‍ വഴി സുരക്ഷാ ക്രമീകരണ ഉപകരണങ്ങളുടെ പരിശോധന ഉള്‍പ്പടെ നിശ്ചിത കാലയിളവുകളില്‍ പൂര്‍ത്തിയാക്കിയാണ് ജലയാനങ്ങളുടെ ലൈസന്‍സ് നേടുന്നത്.
അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്‍കൃഷി ചെയ്യുന്ന പാടങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്‌ക്കും ദേഷകരമാവാത്തവിധം ചെറിയ മോട്ടോറുകള്‍ ഘടിപ്പിച്ചാണ് ഇത്തരം ബോട്ടുകള്‍ തോടുകളില്‍ കൂടി സഞ്ചാരികളുമായി പോകുന്നത്. കല്ലറ പോലുള്ള പ്രദേശങ്ങളില്‍ തോടുകളിലെ പുല്‍ക്കെട്ടുകള്‍ ഒരു പരിധിവരെ തെളിച്ച് ഗതാഗതയോഗ്യമാക്കുന്നതും ഇത്തരത്തില്‍ ബോട്ടുകളിറക്കിയിരിയ്‌ക്കുന്നവരാണ്. കേരളാ മാരിടൈം ബോര്‍ഡിന്റെ തലതിരിഞ്ഞ നടപടി നിരവധി സാധാരണ കുടുംബങ്ങളെയാണ് ബാധിച്ചിരിയ്‌ക്കുന്നത്.
കല്ലറയില്‍ ഉള്‍നാടന്‍ ജല ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്‌ക്കുന്ന കാശിനാഥന്‍ എന്ന ബോട്ടിന്റെ ഉടമ പി.റ്റി സുരേഷ് കുമാര്‍ ലൈസന്‍സ് പുതുക്കാന്‍ വൈക്കം കനാല്‍ ഓഫീസറെ സമീപിച്ചപ്പോഴാണ് കേരളാ മാരിടൈം ബോര്‍ഡിന്റെ നിലപാടു മൂലം ലൈസന്‍സ് പുതുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗ്രാമീണ ടൂറിസം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. പ്രാദേശിക കൂട്ടായ്‌മകളാണ് ഇത്തരം ടൂറിസം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവ കേന്ദ്രീകരിച്ച് നാട്ടിലെ സ്്ത്രീ കൂട്ടായ്‌മകള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വരുമാനവും ലഭ്യമായിരുന്നു. സാധാരണക്കാര്‍ക്ക് വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റുന്ന സ്ഥലമാണ് ഇത്തരം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇതിനെ തകര്‍ക്കുന്ന സമീപനമാണ് കേരളാ മാരിടൈം ബോര്‍ഡിന്റേതെന്നാണ് ആക്ഷേപം.
















