എന്താ സാര്‍ ഇങ്ങനെ? പുറയുന്നതിനൊരു നിലയും വിലയും വേണ്ടേ? ഒന്‍പത് മാസം മുമ്പല്ലെ ദേശീയ പാത സംബന്ധിച്ച് മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും അമ്മാവന്‍ മുഖ്യമന്ത്രി പിണറായി വിജയനും യാതൊരു സംശയവുമില്ലാതെ വ്യക്തമാക്കിയത്. ‘ദേശീയ പാത നിര്‍മാണം തികച്ചും കേന്ദ്ര ചുമതലയിലും നിയന്ത്രണത്തിലുമാണ്. അതില്‍ ഇടപെടാനോ ഇടങ്കോലിടാനോ സംസ്ഥാനങ്ങള്‍ക്ക് ഒരു അവകാശവും അവസരവുമില്ലെ’ന്ന്.
ദേശീയപാത നിര്‍മാണത്തിനിടയില്‍ മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണപ്പോഴുള്ള പ്രതികരണം സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറഞ്ഞുതപോലെയായിരുന്നല്ലോ. ‘ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനെയല്ല’ എന്ന പ്രഖ്യാപനമാണ് ഇത് കേട്ടപ്പോള്‍ ഓര്‍ത്തുപോ
യത്. പൊതുമരാമത്ത് മന്ത്രി റിയാസിന് ദേശീയപാതയുടെ ഉദ്ഘാടനവേദിയില്‍ ക്ഷണമില്ലാത്തതിന്റെ പേരില്‍ മാറത്തടിച്ച് കരയുകയായിരുന്നല്ലൊ റിയാസ്. പണ്ട് പറഞ്ഞതെല്ലാം മറന്നേക്കൂ എന്ന മട്ടിലായി അതൊക്കെ. പ്രോട്ടോക്കോളും ബ്ലൂ ബുക്കുമെല്ലാം പരതി എടുത്താണ് പ്രയോഗം. പ്രധാനമന്ത്രി എന്തേ മിണ്ടുന്നില്ലാ എന്നാണ് റിയാസിന് അറിയേണ്ടത്. അയ്യായിരത്തിലധികം കോടി കേരളം മുടക്കി നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനത്തിന് കേരളാ മരാമത്ത് മന്ത്രിയെ വിളിക്കാത്തത് എന്നു മാത്രമല്ല ബിജെപി സംസ്ഥാന അധ്യക്ഷനെ എന്തിന് വേദിയിലിരുത്തി എന്നും മന്ത്രിക്കറിയണം.
റിയാസിനെ ക്ഷണിച്ചില്ലെന്ന വിഷയം അവിടെ നില്‍ക്കട്ടെ, വിളിച്ച മുഖ്യമന്ത്രി എന്തേ വിളി കേട്ടില്ല എന്ന ചോദ്യത്തിനും മറുപടിയില്ല. റിയാസിനെക്കൂടി വിളിക്കണമെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നില്ലെ. മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കുറിപ്പും നല്‍കിയില്ല. ഇപ്പോഴിതാ മുന്‍ ധനമന്ത്രി തോമസ് ഐസക്കും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നു. അതിലദ്ദേഹം ഒരു കാര്യം വ്യക്തമാക്കുന്നു. ‘ദേശീയ പാത നിര്‍മാണം കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലാണ്. പക്ഷേ കേരളത്തിലെ ദേശീയ പാതാ നിര്‍മാണം സംസ്ഥാനത്തിന്റെ കൂടി ധനസഹായത്തോടെയാണ്. 5000 കോടി രൂപ കിഫ്ബി വഴി നല്‍കിയിട്ടുമുണ്ട്. ചുരുക്കത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഒരു സംയുക്ത സംരംഭമാണ് ദേശീയ പാത 66ന്റെ വികസനം. അവിടെ ബിജെപി അധ്യക്ഷന് ഇരിക്കാമോ എന്നാണ് ഐസക്കിന്റെ സംശയം.
പ്രധാനമന്ത്രി കൊച്ചിയിലെത്തിയത് ബിജെപി പ്രസിഡന്റ് ക്ഷണിച്ചിട്ടാണ്. പ്രധാനമന്ത്രി കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള മോഹം നല്ലതാണ്. പക്ഷേ അത് അതിമോഹമാകരുത്. കേന്ദ്ര പൊതുമരാമത്ത് മന്ത്രി പങ്കെടുക്കാത്ത ചടങ്ങില്‍ സംസ്ഥാന മന്ത്രി പങ്കെടുക്കണമെന്നാഗ്രഹിക്കാം. അത് അത്യാഗ്രഹവും അഹങ്കാരവുമായി മാറാതെ നോക്കണം.
റിയാസ് മാറത്തടിച്ച് കരയുകയും മുഖ്യമന്ത്രി കമ എന്നൊരക്ഷരം മിണ്ടാതിരിക്കുകയും ചെയ്തതിന് കാരണമുണ്ട്. ഒന്നാമത് അത് ആലപ്പുഴയില്‍ നിന്നുയരുന്ന ശബ്ദം കുറയ്‌ക്കാനായിരുന്നില്ലേ? 63 വര്‍ഷമായി പാര്‍ട്ടി അംഗമായി തുടരുന്ന ജി. സുധാകരന്റെ ശബ്ദം കൊട്ടിയടക്കാമെന്ന വ്യാമോഹത്തിലല്ലെ? അഴിമതിക്കും പൊളിറ്റിക്കല്‍ ക്രിമിനലിസത്തിനുമെതിരെ ജി. സുധാകരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കോലാഹലം കൊട്ടിയടയ്‌ക്കാനാകുമോ എന്ന് നോക്കാനായിരുന്നില്ലേ? അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സുധാകരന്റെ തീരുമാനം. ആ മത്സരം സിപിഎമ്മിനെതിരല്ലെന്ന് പറയുന്ന സുധാകരന്‍, തനിക്കാരൊക്കെ പിന്തുണ നല്‍കുമെന്നറിയിക്കുന്നുമില്ല.
എസ്എഫ്‌ഐയിലൂടെ വളര്‍ന്ന് സംസ്ഥാന പ്രസിഡന്റ് വരെയായി ഉയര്‍ന്ന ഈ സിപിഎം സാരഥിക്കനുകൂലമായി കൈപൊക്കാന്‍ തന്റെ പൂച്ചക്കുട്ടിപോലും ഒപ്പമില്ലെന്നാണ് എസ്എഫ്‌ഐ പ്രസിഡന്റ് പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സുധാകരനെതിരെ ഈ വിമര്‍ശനം ഉയരുകയാണ്. ഇനി സുധാകരനൊപ്പം ആരുണ്ടാകും? സുധാകരന്‍ പാര്‍ട്ടിയെ തള്ളിപ്പറയില്ലത്രെ. ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനുമില്ലെന്ന് പറയുന്നു. പ്രത്യയ ശാസ്ത്രത്തെ തള്ളാനും താനില്ലെന്ന് ആവര്‍ത്തിക്കുന്ന സുധാകരന് അധികാരക്കൊതിയാണെന്ന് പറയുമ്പോഴും ബ്രാഞ്ചില്‍ പോലും കസേര കിട്ടാത്തതിലെ കുണ്ഠിതം മറച്ചു പിടിക്കുന്നുമില്ല. കണ്ണൂരിലെ ജയരാജ ത്രയങ്ങളും മറ്റും ഒതുക്കപ്പെടുന്ന ചിത്രമാണ് ഒരു ഭാഗത്ത്. റിയാസിനേയും റഹീമിനേയും പോലുള്ളവര്‍ മറുഭാഗത്ത് സ്വാധീനവും സ്ഥാനങ്ങളും ഉറപ്പിക്കുമ്പോള്‍ സുധാകരന്മാര്‍ സ്വാഹ. ഏതായാലും ആചാരങ്ങളെല്ലാം അനാചാരങ്ങളാണെന്നും അതൊക്കെ തൂത്തുമാറ്റണമെന്നും വാശിപിടിച്ച പാര്‍ട്ടി തകിടം മറിഞ്ഞ് തീരുമാനമെടുക്കുമ്പോള്‍ ഇതിനുമൊരു ബദല്‍ കാണുമായിരിക്കുമെന്നാശിക്കാം.
















