ലക്നൗ: രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ ക്ഷാമത്തിനിടെ സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ നിന്ന് എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. ഉത്തർപ്രദേശ് ഹാപൂർ ജില്ലയിലെ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെടുത്തത്. 55 സിലിണ്ടറുകൾ സൂക്ഷിച്ച നിലയിലാണ് പിടികൂടിയത്.
എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ സമാജ് വാദി പാർട്ടി അബ്ദുൾ റഹ്മാന് തങ്ങളുടെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിച്ചു. അതേസമയം, എൽപിജി സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷമാണ് എൽപിജി ക്ഷാമത്തിന് കാരണം. വലിയ റെസ്റ്റോറന്റുകൾ പോലും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
















