ന്യൂദൽഹി: എൽപിജിയും ഊർജ്ജ പ്രതിസന്ധിയും സംബന്ധിച്ച ലോക്‌സഭയിലെ ചർച്ചയ്‌ക്കിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും എന്നാൽ ഗൗരവമേറിയ ചർച്ചകൾ കേൾക്കുന്നതിനുപകരം പാർലമെന്റിൽ പ്രതിപക്ഷം ബഹളം സൃഷ്ടിക്കുന്ന തിരക്കിലാണെന്നും മന്ത്രി തുറന്നടിച്ചു.
ലോക്സഭയിൽ സംസാരിക്കവെ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, എൽപിജിയുടെ ലഭ്യത തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സർക്കാർ തങ്ങളുടെ തയ്യാറെടുപ്പ് വിശദീകരിക്കുമ്പോൾ പ്രതിപക്ഷം ഇപ്പോഴും അത് കേൾക്കാൻ തയ്യാറായില്ല എന്നത് വിരോധാഭാസമാണെന്ന് ധനമന്ത്രി പറഞ്ഞു.
“അവർ സ്വന്തം അജണ്ട പിന്തുടരാൻ ആഗ്രഹിക്കുന്നു. അവർ പാർലമെന്റിന്റെ പടികളിൽ ഇരുന്ന് ചായ കുടിക്കുന്നു, എൽപിജിയെക്കുറിച്ച് സംസാരിക്കുന്നു. ഇതാണ് ഞങ്ങളുടെ പ്രതിപക്ഷം.” -പ്രതിപക്ഷത്തെ ആക്രമിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജം
മറ്റ് രാജ്യങ്ങളിലെ സാഹചര്യങ്ങൾ ഇന്ത്യയിൽ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നു. ഫണ്ട് നൽകുന്നത് മുതൽ മറ്റ് തയ്യാറെടുപ്പുകൾ വരെ നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നാൽ പൊതുജനങ്ങൾക്ക് ഒരു പ്രതീക്ഷയും നൽകാതെ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുന്നു. ഇതിനെ നാം അപലപിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















