അബുജ:. 332 കോടി രൂപ നല്‍കി ചൈനയുടെ മൂന്ന് ജെഎഫ് 17 തണ്ടര്‍ രണ്ട് എന്ന യുദ്ധവിമാനങ്ങള്‍ വാങ്ങിയ നൈജീരിയ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി. റഡാര്‍സംവിധാനം, എവിയോണിക്സ്, സോഫ്റ്റ്വെയര്‍ തകരാര്‍ കാണിക്കുന്ന ഈ വിമാനങ്ങള്‍ കൊണ്ടുനടക്കാന്‍ അങ്ങോട്ട് പണം ചെലവാക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നൈജീരിയയുടെ വ്യോമസേന. 332 കോടിയും വെള്ളത്തിലായി. ഇതില്‍ രണ്ടെണ്ണം പറക്കുന്നില്ല. ഒരെണ്ണം കഷ്ടിച്ച് ഉപയോഗിക്കാവുന്ന നിലയിലാണെന്നേ ഉള്ളൂ. ഏത് നിമിഷവും ഇതും പ്രവര്‍ത്തനക്ഷമമല്ലാതായേക്കാം. ഇക്കാര്യത്തില്‍ ചൈനയ്‌ക്ക് മാത്രമല്ല, പാകിസ്താനും നാണക്കേടായിരിക്കുന്നു.
2018ലെ കരാര്‍ പ്രകാരം പാകിസ്താനാണ് ഈ മൂന്ന് ജെഎഫ് 17 നൈജീരിയയ്‌ക്ക് വിറ്റത്. 2021 മെയ് മാസത്തിലാണ് നൈജീരിയയുടെ വ്യോമസേനയ്‌ക്കായി ഈ വിമാനങ്ങള്‍ നല്‍കിയത്. ചൈനയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാനില്‍ നിര്‍മ്മിച്ചതാണ് ഈ മൂന്ന് ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ എയ്റോനോട്ടിക്കല്‍ കോംപ്ലക്സ് ആണ് ഈ മൂന്ന് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചത്. തങ്ങളെ പാകിസ്താനും ചൈനയും ചേര്‍ന്ന് വഞ്ചിച്ചു എന്ന പരാതിയാണ് നൈജീരിയയ്‌ക്ക് ഉള്ളത്.
ഇതോടെ ആയുധവിപണിയില്‍ മുഖം നഷ്ടപ്പെട്ട നിലയിലാണ് ചൈനയും പാകിസ്താനും. ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് ഡിമാന്‍റ് കൂടിവരുന്ന സാഹചര്യത്തിലാണ് ചൈനയ്‌ക്ക് ഈ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍ ചൈനയുടെ ഈ ജെഎഫ് 17, ജെസി 10 എന്നീ യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് വെടിവെച്ച് വീഴ്‌ത്തി എന്ന മേനി പറഞ്ഞിരുന്നു. ഇന്ത്യയെ താഴ്‌ത്തിക്കെട്ടുകയായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ ചൈനയുടെ പ്രചാരവേല ട്രംപും ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വെറും പ്രചാരവേലയായിരുന്നു എന്ന് അന്നേ തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ജെഎഫ് 17 എന്ന ചൈനയുടെ വിമാനത്തിന്റെ ഉപയോഗശൂന്യത അത് ഉപയോഗിച്ച മറ്റ് രാജ്യങ്ങള്‍ തന്നെ പുറത്തുപറയാന്‍ തുടങ്ങിയിരിക്കുന്നു.
എവിയോണിക്സിലും റഡാറിലും പ്രശ്നങ്ങള്‍
നൈജീരിയ വാങ്ങിയ ജെഎഫ് 17 വിമാനങ്ങളുടെ റഡാറിലും എവിയോണിക്സിലും തകരാറുണ്ടെന്നാണ് നൈജീരിയ പറയുന്നത്. ഒരു യുദ്ധവിമാനത്തിന്റെ കാതല്‍ അതിന്റെ റഡാര്‍ സംവിധാനമാണ്. ശത്രു അയയ്‌ക്കുന്ന വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും കണ്ടെത്തേണ്ടത് റഡാറാണ്. അതിനനുസരിച്ചാണ് ജെഎഫ് 17 മിസൈലുകള്‍ ശത്രുവിന് നേരെ തൊടുക്കുക. അത് സാധ്യമല്ലെങ്കില്‍ അത്തരം ഒരു യുദ്ധവിമാനം കൊണ്ട് പ്രയോജനമില്ല. ഒരു യുദ്ധവിമാനത്തിന്റെ തലച്ചോര്‍ എന്നാണ് എവിയോണിക്സ് അറിയപ്പെടുന്നത്. ഫ്ലൈറ്റ് കണ്‍ട്രോള്‍ നിയന്ത്രിക്കല്‍, നാവിഗേഷന്‍, ആയുധസംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ദൗത്യങ്ങളും പൈലറ്റിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നല്‍കുന്നതും എവിയോണിക്സാണ്. സെന്‍സറുകളില്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും അതിനനുസരിച്ച് പ്രതികരിക്കുന്നതും എവിയോണിക്സാണ്.
സോഫ്റ്റ് വെയര്‍ തകരാറും
വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറുകളും തകരാറിലായിട്ടുണ്ട്. ഇത് വിമാനങ്ങളെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു.
ഇതെല്ലാം കാരണം ഈ വിമാനങ്ങളെ നിലനിര്‍ത്തുക എന്നതും ഭാരിച്ച ചെലവായി മാറിയിരിക്കുന്നു.
















