സമൽഖാ (ഹരിയാന): ആർഎസ്എസ്സിന്റെ നൂറാം വാർഷികത്തിൽ ആസൂത്രണം ചെയ്ത രാജ്യവ്യാപക ജനസമ്പർക്ക പരിപാടി ഇതിനകം 10 കോടിയിലേറെ വീടുകളിൽ പൂർത്തിയാക്കി. മൂന്നുലക്ഷം ഗ്രാമങ്ങളിൽ സമ്പർക്കം നടന്നു. 2026 വരെയാണ് സമ്പർക്ക യജ്ഞം നിശ്ചയിക്കുന്നത്, അത് തുടരുകയാണെന്ന് ഹരിയാനയിലെ പാനിപ്പത്ത് സമൽഖായിൽ നടക്കുന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) യിൽ അവതരിപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് സഹ സർകാര്യവാഹ് സി.ആർ. മുകുന്ദ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പാനിപ്പത്തിലെ സമൽഖായിൽ മാധവസൃഷ്ടി സെന്ററിൽ ഇന്ന് കാലത്താണ് സഭ ആരംഭിച്ചത്.
സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്, സർ കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്‌ക്ക് തുടക്കമായി. 1400ൽ അധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സഹ സർകാര്യവാഹ് അറിയിച്ചു.
5820 ശാഖകൾ കൂടി
ഒരുവർഷത്തിനിടെ രാജ്യത്താകെ 5820 ശാഖകൾ വർധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വർഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ അത് 55,683 സ്ഥലങ്ങളിലായി 88949 ശാഖകളായി വർദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു.
ഹർ ഘർ സമ്പർക്കം
സംഘശതാബ്ദി പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളിൽ നിന്നും ലഭിക്കുന്നതെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി. ഹർ ഘർ സമ്പർക്കത്തിന്റെ ഭാഗമായി ഇതുവരെ 10 കോടിയിലേറെ (10,02,12162) വീടുകളിൽ സ്വയംസേവകരെത്തി. 3,90,000 ഗ്രാമങ്ങളിലും 31,143 നഗരകേന്ദ്രങ്ങളിലും സമ്പർക്കം പൂർത്തിയായി. കേരളത്തിൽ മാത്രം 55,000 ത്തിലധികം മുസ്ലിം കുടുംബങ്ങളിലും 54,000ത്തിലധികം ക്രിസ്ത്യൻ കുടുംബങ്ങളിലും ആർഎസ്എസ് പ്രവർത്തകർ സമ്പർക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവർത്തകർക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങൾ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകൾ പങ്കെടുത്തു.
അന്തരിച്ച പ്രമുഖർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ശിവ കഥാകാരൻ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗിൽ, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ, പരിസ്ഥിതി പ്രവർത്തകൻ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകൻ കെ.എൻ. ദീക്ഷിത്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ, നടൻ ധർമ്മേന്ദ്ര ഡിയോൾ, തമിഴ് ചലച്ചിത്ര നിർമ്മാതാവ് എ.വി.എം. ശരവണൻ, മിസോറാം മുൻ ഗവർണർ സ്വരാജ് കൗശൽ, വിനയ് ഹെഗ്‌ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആർ. നല്ലകണ്ണു, മുതിർന്ന പത്രപ്രവർത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖർക്ക് യോഗം ശ്രദ്ധാഞ്ജലി അർപ്പിച്ചു.
















