ടെഹ്റാന്‍: യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. കപ്പലിന്റെ ഒരു ഭാഗം തീപിടിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കപ്പലിലെ തീപ്പിടിത്തത്തിന് പിന്നില്‍ ഇറാന്റെ ആക്രമണമല്ലെന്ന് യുഎസ് അവകാശപ്പെടുന്നു. കപ്പലിലെ രണ്ട് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഇത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍റ് വ്യാഴാഴ്ച അറിയിച്ചു. ഇറാനെ ആക്രമിക്കാന്‍ ചെങ്കടലില്‍ നിലയുറപ്പിച്ച യുഎസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലെ തീപ്പിടിത്തം എന്തായാലും ആക്രമണം മൂലമായിരിക്കുമെന്ന് തന്നെയാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്. കാരണം ഇത്രയും കരുതലോടെയും ചിട്ടയോടെയും പ്രവര്‍ത്തിക്കുന്ന ഈ യുദ്ധക്കപ്പലില്‍ ആകസ്മികമായി തീപ്പിടിത്തം ഉണ്ടായി എന്നത് വിശ്വസിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്.
“മാര്‍ച്ച് 12ന് യുഎസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലെ പ്രധാന ലോണ്‍ട്രി മുറികളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് യുദ്ധവുമായി ബന്ധമില്ല. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.”- യുഎസ് നാവികസേനയുടെ അറിയിപ്പ് ഇങ്ങിനെ പോകുന്നു. കപ്പലിലെ പ്രൊപ്പല്‍ഷല്‍ പ്ലാന്‍റിന് കേടുപാടില്ലെന്നും അതിനാല്‍ പഴയതുപോലെ തന്നെ യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കാന്‍ തടസ്സമില്ലെന്നും യുഎസ് നാവിക സേന അവകാശപ്പെടുന്നു.
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (സിവിഎൻ-78) യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഒരു വിമാനവാഹിനിക്കപ്പലാണ്. 90 വിമാനങ്ങള്‍ വരെ ഇതിന് മേല്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. യുഎസിന്റെ വിമാനവാഹിനിക്കപ്പലുകളില്‍ ഏറ്റവും വലുതുമാണ്. അമേരിക്കൻ ഐക്യനാടുകളുടെ 38-ാമത് പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത് .
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജെറാൾഡ് ആർ. ഫോർഡ് 2017 മെയ് 31 ന് നാവികസേനയ്‌ക്ക് കൈമാറി. 2017 ജൂലൈ 22 ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് , ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലും ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുമാണിത്.
ന്യൂപോർട്ട് ന്യൂസിലെ ഹണ്ടിംഗ്ടൺ ഇംഗാൽസ് (മുമ്പ് നോർത്ത്‌റോപ്പ് ഗ്രുമ്മൻ) ന്യൂപോർട്ട് ന്യൂസ് ഷിപ്പ് ബിൽഡിംഗ് സൗകര്യങ്ങളിലാണ് ഈ കാരിയർ നിർമ്മിച്ചത് . ചെലവ് 1300 കോടി ഡോളര്‍. ഇത് ജെറാൾഡ് ആർ. ഫോർഡിനെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ യുദ്ധക്കപ്പലാക്കി മാറ്റി.
















