India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

കരയില്‍ നിന്നും 2000 കിലോമീറ്റര്‍ വരെ അകലെ നടുക്കലില്‍ എല്ലാ ആശയുമറ്റ് മരണവുമായി മുഖാമുഖം കഴിയേണ്ടിവരുന്ന സാഹചര്യത്തിലും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ക്ക് ഇനി ആശങ്ക വേണ്ട.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പനജി: കരയില്‍ നിന്നും 2000 കിലോമീറ്റര്‍ വരെ അകലെ നടുക്കലില്‍ എല്ലാ ആശയുമറ്റ് മരണവുമായി മുഖാമുഖം കഴിയേണ്ടിവരുന്ന സാഹചര്യത്തിലും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ക്ക് ഇനി ആശങ്ക വേണ്ട. അത്തരം കപ്പലുകള്‍ക്ക് കരയിലേക്ക് വരാതെ ദിവസങ്ങളോളം കടലില്‍ തന്നെ കഴിഞ്ഞുകൂടാന്‍ വേണ്ട എല്ലാ സാമഗ്രികളും അടങ്ങിയ ‘പോഡ്’ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. അടിയന്തരമരുന്നുകളും സ്പെയര്‍പാര്‍ട്സുകളും മറ്റും നിറച്ച ഈ പോഡ് ഒരു വിമാനത്തില്‍ നിന്നും നടുക്കടലിലെ കപ്പലിലേക്ക് എറിഞ്ഞുകൊടുക്കുന്ന പരീക്ഷണവും വിജയകരമായി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഡിആര്‍ഡിഒ ഈ പോഡ് വികസിപ്പിച്ചത്.

2000 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഇന്ത്യന്‍ നാവികക്കപ്പലിലേക്ക് ഈ പോഡ് (ഒരു ചെറിയ കണ്ടെയ്നര്‍) ചരക്ക് വിമാനമായ പി8ഐ യില്‍ നിന്നും എറിഞ്ഞുകൊടുക്കുന്ന പരീക്ഷണം കഴിഞ്ഞ ദിവസം ഗോവക്കടലിലാണ് ഇന്ത്യന്‍ നാവികസേന പരീക്ഷിച്ചുനോക്കിയത്. പല ഉയരങ്ങളില്‍ നിന്നും ദൂരങ്ങളില്‍ നിന്നും നടുക്കടലില്‍ കിടക്കുന്ന കപ്പലിലേക്ക് പി8ഐ എന്ന ചരക്ക് വിമാനത്തില്‍ നിന്നും പോഡുകള്‍ എറിഞ്ഞുകൊടുത്തപ്പോള്‍ അവ കൃത്യമായി കപ്പലിനുള്ളില്‍ തന്നെ ചെന്ന് പതിച്ചു, നിമിഷങ്ങള്‍ക്കകം ഈ കണ്ടെയ്നര്‍ തുറന്ന് അതിനുള്ളില്‍ അത്യാവശ്യം വേണ്ട സ്പെയര്‍പാര്‍‍ട്സുകളും മെഡിക്കല്‍ സഹായവും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തസാധനങ്ങളും നാവികക്കപ്പലിലെ ജീവനക്കാര്‍ പുറത്തെടുക്കുകയും ചെയ്തു. ഈ സാധനസാമഗ്രികള്‍ ഉപയോഗിച്ച് ദിവസങ്ങളോളം തുടര്‍ന്നും കടലില്‍ കഴിയാന്‍ നാവികക്കപ്പലുകള്‍ക്ക് സാധിക്കും. കപ്പലിലെ ജീവനക്കാര്‍ക്ക് അടിയന്തരമായി ലോജിസ്റ്റിക് പിന്തുണ നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് ഡിആര്‍ഡിഒ പോഡ് വികസിപ്പിച്ചത്.

ഏകദേശം 150 കിലോഗ്രം വരെ ഭാരം വഹിക്കാവുന്ന ഈ പോഡിന് എഡിസി-150 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനകത്ത് 150 കിലോഗ്രാം വരെ സാധനങ്ങള്‍ നിറയ്‌ക്കാം. അത്യാവശ്യമുള്ള യന്ത്രഭാഗങ്ങള്‍, സ്പെയറുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി, സ്പെഷ്യലൈസ്ഡ് ഉപകരണങ്ങള്‍ എന്നിവ ഇതില്‍ നിറയ്‌ക്കാം. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പുതിയ പോഡിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഡിആര്‍ഡിഒയ്‌ക്ക് സാധിച്ചു. അതിനാല്‍ വലിയ യന്ത്രങ്ങള്‍ വരെ ഇതില്‍ എത്തിക്കാം. അതുവഴി കപ്പലിന്റെ അത്യാവശ്യം കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. വിമാനത്തില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന ഈ പോഡ് കിട്ടിയ ഉടന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ഈ കണ്ടെയ്നര്‍ അഴിച്ച് സാധനങ്ങളെല്ലാം പുറത്തെടുക്കാനാവും. ഇതോടെ ദിവസങ്ങളോളം ആ കപ്പലിന് നടുക്കടലില്‍ തന്നെ തുടരാനാകും.

അടിയന്തിര യുദ്ധസാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമായിരുന്നു. അതാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തത്.

Recent Posts