ആലപ്പുഴ: സിപിഎമ്മിനോട് ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ ഇന്ന് നിലപാട് വ്യക്തമാക്കും. രാവിലെ 11ന് വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി പൊതുസമൂഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കും. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി നേതൃത്വവുമായി സുധാകരന്‍ അകന്നുകഴിഞ്ഞു. സിപിഎമ്മിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തെ തുടര്‍ന്ന് നേതൃത്വത്തില്‍ നിന്ന് നേരിട്ട അവഗണനയും അവഹേളനവുമാണ് കടുത്ത തീരുമാനത്തിലേക്ക് സുധാകരനെ നയിച്ചത്.
സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പും ജി. സുധാകരന്‍ തുടങ്ങി. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് സുധാകരന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. പാര്‍ട്ടിക്കതീതമായി ജനങ്ങള്‍ സുധാകരനെ പിന്തുണക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ ഭീഷണി ഭയന്ന് പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും നല്ല ശതമാനം പ്രവര്‍ത്തകരും നേതാക്കളും, അവരുടെ കുടുംബങ്ങളും സുധാകരനെ അനുകൂലിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി കൈയൊഴിഞ്ഞതോടെ സുധാകരനെ, നേതൃത്വം പൂര്‍ണമായി കൈവിട്ടിരുന്നു. അനുനയ ശ്രമങ്ങളും പാര്‍ട്ടി അവസാനിപ്പിച്ചതോടെ സുധാകര
ന് രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഒന്നുകില്‍ മൗനം പാലിച്ച് പാര്‍ട്ടി അനുഭാവിയായി കഴിയുക, അല്ലെങ്കില്‍ പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുക, ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടാമത്തെ മാര്‍ഗമായിരിക്കും സുധാകരന്‍ സ്വീകരിക്കുക, വിഎസിന് ശേഷം ജില്ലയിലെ ഏറ്റവും പൊതുസ്വീകാര്യനായ സിപിഎം നേതാവാണ് സുധാകരന്‍. സമരഭൂമിയായ പുന്നപ്രയില്‍ മറ്റൊരു പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്‍കാനാണ് സാദ്ധ്യത.
അതിനിടെ, പാര്‍ട്ടിയിലേക്ക് സുധാകരന്‍ തിരിച്ചെത്തില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിടാതിരിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയിട്ടുണ്ട്. സുധകരനെതിരെ ആഞ്ഞടിക്കാനുള്ള ‘ആയുധങ്ങളും’ ഒരുക്കിത്തുടങ്ങി. പാര്‍ട്ടിയില്‍ ശക്തനായിരുന്ന കാലയളവിലെ കഥകള്‍ പലതും വരുംദിവസങ്ങളില്‍ പുറത്തുവിടും. സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിച്ചാല്‍ പിന്തുണക്കാനുളള കോണ്‍ഗ്രസ് തീരുമാനത്തെ ജില്ലയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. ഇന്നത്തെ ദിവസം സിപിഎമ്മിനും ജി. സുധാകരനും ഒരേ പോലെ നിര്‍ണായകമാണ്. ഒരു കാലത്ത് പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനും, വിഭാഗീയത രൂക്ഷമായിരുന്നപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ കരുത്തനായ വക്താവുമായിരുന്നു സുധാകരന്‍. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒടുവില്‍ സുധാകരനും വഴിപിരിയുന്നു.
















