പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ ഒടുവിൽ സിപിഎം നടപടി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പദ്മകുമാറിനെ നീക്കും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം വിശദീകരണം തേടിയുള്ള നോട്ടീസും പദ്മകുമാറിന് നൽകി. രജിസ്‌ട്രേഡ് തപാലിലാണ് നോട്ടീസ് നൽകിയത്.
നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ.ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതിനുള്ള വിശദീകരണം വ്യാഴാഴ്ച നൽകണമെന്നും കാണിച്ച് എ. പദ്മകുമാറിന് സി.പി.എം. കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. പദ്മകുമാർ ജാമ്യത്തിലിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ജില്ലാകമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചത്.
നോട്ടീസ് നൽകുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാകമ്മിറ്റിയിലോ ചർച്ചചെയ്തിട്ടില്ല. സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നോട്ടീസെന്നാണ് വിവരം. ആദ്യഘട്ടത്തിൽ ജില്ലാകമ്മിറ്റിയിൽനിന്ന് പുറത്താക്കുകയെന്ന നീക്കമാണ് നോട്ടീസിനുപിന്നിലെന്ന് ഉറപ്പായിട്ടുണ്ട്.
















