പ്യോങ്ങ് യാങ്ങ് ട്രംപിന്റെ അടുത്ത ഉന്നം താനാണെന്ന് അറിയുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോങ് ഉന്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിയുകയാണ്. ഇനിയും മൗനം പാലിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്ന കിം ജോങ് ഉന്‍ ഇറാനും പുതിയ നേതാവ് മൊജ്താബ ഖമേനിയ്‌ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഉത്തരകൊറിയ കൂടി ഈ യുദ്ധത്തില്‍ അണിചേരുമോ എന്ന ആശങ്ക പടരുകയാണ്. യുദ്ധം പശ്ചിമേഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കത്തിപ്പടരുമോ എന്നും സംശയിക്കപ്പെടുന്നു.
മാത്രമല്ല, ആവശ്യമെങ്കില്‍ ആണവായുധം വരെ നല്‍കാമെന്ന് കിം ജോങ്ങ് ഉന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല, അമേരിക്കയ്‌ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് നാവികസേനയെ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഉത്തരകൊറിയ. ഇതിനായി 5,000 ടൺ ഭാരമുള്ള ഡിസ്ട്രോയറുകൾ രാജ്യം സജ്ജമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിന് അമേരിക്കയും ഇസ്രയേലും തുരങ്കം വെക്കുകയാണെന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ, ഇറാന്റെ രാഷ്‌ട്രീയ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചു.
മിസൈൽ പരീക്ഷണവുമായി കിം ജോങ് ഉൻ
കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്ക് മുന്നറിയിപ്പെന്ന നിലയ്‌ക്ക് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷണം നിരീക്ഷിച്ചു. നാവികസേനയെ ആണവായുധങ്ങൾ കൊണ്ട് സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ വിക്ഷേപണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുൻനിർത്തി, അമേരിക്കയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ തങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് പുതിയ മിസൈൽ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ നൽകുന്നത്.
അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന ‘ഫ്രീഡം ഷീൽഡ്’ എന്ന സൈനികാഭ്യാസത്തിനെതിരെയും കിം ജോങ്ങ് ഉന്‍ പൊട്ടിത്തെറിച്ചു. ഈ സംയുക്ത സൈനിക നീക്കത്തിന് വടക്കന്‍ കൊറിയയുടെ ഭാഗത്ത് നിന്നും “ഭയാനകമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് കിം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇസ്രയേലും ചേർന്ന് ലോകമെമ്പാടും അസ്ഥിരത വർദ്ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ ഒരിക്കലും സഹിക്കാനാവില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
















