ഒമാൻ: ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലില്‍ ഷെല്ലുകള്‍ പതിച്ച് തീപ്പിടിത്തം. യുഎഇയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആരാണ് ഈ കപ്പലില്‍ ഷെല്ലാക്രമണം നടത്തിയത് എന്ന കാര്യം പുറത്തുവന്നിട്ടില്ല. വാസ്തവത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലുകളെ ഇറാന്‍ വിലക്കിയിട്ടില്ല. ഒരു ചരക്ക് കപ്പല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ കപ്പലില്‍ ഉണ്ടായിരുന്ന 23 തായ് ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. എഞ്ചിന്‍ മുറിയിലാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായത്.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടില്ലെന്ന വാശിയിലാണ് ഇറാന്‍. പക്ഷെ ഈ തായ് കപ്പലിനെ ആക്രമിച്ചത് ആരെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്യസ്ഥാനങ്ങളെ ദൂരെയിരുന്ന് തകര്‍ക്കാമെന്നതിനാല്‍ ആയുധം ആരാണ് അയച്ചതെന്ന് കണ്ടെത്തുക എളുപ്പവുമല്ല. കഴിഞ്ഞ ദിവസം തുര്‍ക്കിയിലും ഖത്തറിന്റെ കടല്‍വെള്ള ശുദ്ധീകരണപ്ലാന്‍റിലും സൈപ്രസിലും ഉണ്ടായ ആക്രമണങ്ങള്‍പിന്നില്‍ ഇറാനല്ലെന്ന് റഷ്യ ഉപഗ്രഹചിത്രങ്ങള്‍ കാട്ടി വിശദീകരിച്ചിരുന്നു. ഗുജറാത്തിലെ കണ്ട്ല തുറമുഖം ലക്ഷ്യമിട്ടാണ് ഈ തായ് കപ്പല്‍ വന്നിരുന്നത്.
തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ മയൂരി നരീ എന്ന കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്നാണ് ഈ കപ്പല്‍ പുറപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള പ്രധാന സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ തായ്‌ലൻഡ് നാവികസേന പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ മറ്റൊരു ചരക്ക് കപ്പലിന് തീ പിടിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു.
















