കൊച്ചി: ജലാശയങ്ങളുടെ നാടായ കേരളം ഊർജ്ജോൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇതിലൂടെ വികസിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
5500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
പ്രതിവർഷം നാലുലക്ഷം ടൺ പ്രൊപ്പലിൻ ഉൽപ്പാദിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിർമ്മാണത്തിന്റെ വൻ ഹബ്ബായി ഭാരതം മാറി. എഐ ഉൾപ്പെടെയുള്ള മേഖലയിൽ വൻ പദ്ധതികൾ. ഇതിന് ഊർജ്ജം വേണം. സോളാർ ഊർജ്ജ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളവും വലിയ മുന്നേറ്റം നടത്തണം. ഏറെ ജലാശയങ്ങളുള്ള കേരളത്തിൽ ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾക്ക് സാധ്യതയുള്ള സ്ഥലമാണ്. അത് കണക്കാക്കിയാണ്് കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാർ പദ്ധതിയുടെ തുടക്കം.
ഇന്ന് ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഭാരതത്തിന്റെ വളർച്ച ഏറെ പ്രശംസിക്കപ്പെടുന്നു. ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വൻ തുകയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ നേട്ടം കേരളത്തിനാണ് ഏറെ ഉണ്ടാക്കുന്നത്.
















